കുൽഭൂഷൺ ജാദവിന് പാകിസ്താെൻറ സൈനിക കോടതി വിധിച്ച വധശിക്ഷക്ക് ലോക കോടതി നൽകിയ സ്റ്റേ ഇന്ത്യ നേടിയ വിജയമാണ്. തൽക്കാലത്തേക്കുള്ളതാണ് ഇൗ വിധിയെങ്കിലും പാകിസ്താൻ മുന്നോട്ടുവെച്ച വാദമുഖങ്ങൾ അപ്പാടെ തള്ളിക്കൊണ്ടാണ് കോടതി ഇൗ ആശ്വാസ വിധി പുറപ്പെടുവിച്ചത്; 11 അംഗബെഞ്ചിെൻറ വിധി ഏകകണ്ഠവുമാണ്. ചാരപ്പണിയും ബലൂചിസ്താനിൽ അട്ടിമറി പ്രവർത്തനങ്ങളും നടത്തിയെന്നാരോപിച്ചാണ് കുൽഭൂഷണെതിരെ കേസെടുത്തത്. ഇന്ത്യൻ പൗരനായ അദ്ദേഹത്തിനെതിരായ വിചാരണയും മറ്റു നടപടികളും ഇന്ത്യയിൽനിന്ന് മറച്ചുവെച്ചത് പാകിസ്താന് തിരിച്ചടിയായിരിക്കുകയാണ്. കുൽഭൂഷൺ തെൻറ കുറ്റങ്ങൾ സമ്മതിച്ചതായി കാണിക്കുന്ന വിഡിയോ പാകിസ്താൻ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇതടക്കമുള്ള പാക് വാദങ്ങൾ വ്യാജമാണെന്ന് ഇന്ത്യ ആരോപിച്ചു. അദ്ദേഹവുമായി കോൺസുലർ സമ്പർക്കത്തിനുവേണ്ടി പലതവണ ഇന്ത്യ ശ്രമിച്ചു; 16 തവണ ആവശ്യമുന്നയിച്ചു; എന്നാൽ, പാകിസ്താൻ അത് അനുവദിച്ചില്ല. ഇത് പാകിസ്താെൻറ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി ലോക കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ചാരപ്പണിക്കും ഭീകരവൃത്തിക്കും വിയന ഉടമ്പടിയിലെ വ്യവസ്ഥകൾ ബാധകമല്ലെന്ന പാക് വാദവും കോടതി തള്ളി. വധശിക്ഷയെ നിർണായകമായി തള്ളുന്ന തീർപ്പല്ല ഇപ്പോഴത്തേതെങ്കിൽപോലും ലോകം ഉറ്റുനോക്കിയ ഒരു കേസിൽ ഇന്ത്യയുടെ വാദങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. വിഷയത്തിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി പാകിസ്താനെ ഉണർത്തിയിട്ടുണ്ട്. ഇൗ ഉത്തരവിന് അന്താരാഷ്ട്ര നിയമസാധുതയുണ്ടെന്നും കോടതി അടിവരയിടുന്നു. കോടതിയുടെ അധികാര പരിധി, കേസിെൻറ അടിയന്തര സ്വഭാവം തുടങ്ങിയ വിഷയങ്ങളിലും കോടതി തീർപ്പ് ഇന്ത്യക്കനുകൂലമാണ്.
അതേസമയം, ഇതൊരു താൽക്കാലിക ആശ്വാസമാണെന്നും അന്തിമവിധി പിന്നീട് വരാനിരിക്കുന്നുവെന്നും കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. കോൺസുലർ സമ്പർക്കമടക്കം നടപടിക്രമങ്ങളിലെ പാളിച്ചകൾ പാകിസ്താന് തിരിച്ചടിയായി; എന്നാൽ, കേസ് സംബന്ധിച്ച വിഷയങ്ങളെല്ലാം തന്നെ ഇനിയും വാദപ്രതിവാദങ്ങൾക്കും അന്തിമവിധിക്കും വിധേയമാണ്. ഇതിെൻറ ഒരു നല്ല ഫലം, കുൽഭൂഷണുമായി കോൺസുലർ തല സമ്പർക്കം അനുവദിക്കാൻ പാകിസ്താൻ നിർബന്ധിക്കപ്പെടുന്നു എന്നതാണ്. വിധി തങ്ങൾക്ക് ബാധകമല്ലെന്നും അപ്പീൽ നടപടികൾക്ക് പാക് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും പാകിസ്താൻ വാദിച്ചിട്ടുണ്ട്; ലോക കോടതിയുടെ വിധികളെ ധിക്കരിക്കുന്നതിലാണ് യു.എസും ചൈനയും പോലുള്ള വൻശക്തികൾ മാതൃക കാണിച്ചിട്ടുള്ളത് എന്നതും ശരിയാണ്. എങ്കിലും ഏറെ ആഗോള ശ്രദ്ധ നേടിയ കേസിൽ കോടതിവിധി അവഗണിക്കാൻ പാകിസ്താന് സാധ്യമാകില്ല എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ആ രാജ്യം അതുവഴി കൂടുതൽ ഒറ്റപ്പെടുകയേ ഉള്ളൂ. ഇപ്പോഴത്തെ നേട്ടം വാദങ്ങളിലൂടെയും തെളിവുകളിലൂടെയും ഉറപ്പിക്കാൻ നമുക്ക് കഴിഞ്ഞാൽ അതാവും യഥാർഥ വിജയം. പഠിക്കേണ്ട പാഠം പാകിസ്താൻ പഠിക്കുമെങ്കിൽ പരസ്പര ബന്ധങ്ങളെയും അത് സഹായിക്കും.
അപക്വമായ ഭീഷണികളും ശകാരങ്ങളുമല്ല, നയതന്ത്രവും നിയമനടപടികളുമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് തിരിച്ചറിഞ്ഞതാണ് ഇപ്പോഴത്തെ നേട്ടത്തിന് നിദാനമായത്. കുൽഭൂഷണെ വധശിക്ഷക്ക് വിധിച്ച ഉടനെ ഇത്തരമൊരു നീക്കത്തെപറ്റിയല്ല, ‘‘പാഠം പഠിപ്പിക്കുന്ന’’തിനെപറ്റിയായിരുന്നു ഇരുപക്ഷത്തുനിന്നും ഉയർന്നുകേട്ട ശബ്ദം. ലോകകോടതിയെ സമീപിക്കാനുള്ള ഇന്ത്യൻ തീരുമാനം ശരിയായിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. പ്രശ്നം അന്താരാഷ്ട്ര വേദിയിൽ ഉന്നയിച്ചതോടെ പാകിസ്താൻ പ്രതിരോധത്തിലായി. മനുഷ്യാവകാശങ്ങളുടെയും നിയമവാഴ്ചയുടെയും വിഷയത്തിൽ ആഗോള വേദികളിൽ ഇന്ത്യക്ക് കൂടുതൽ മെച്ചപ്പെട്ട പ്രതിച്ഛായ സൃഷ്ടിക്കാൻകൂടി കഴിയേണ്ടതുണ്ട്. വടക്കുകിഴക്കൻ പ്രദേശങ്ങളിലെയും കശ്മീരിലെയും അത്യാചാരങ്ങൾ നമുക്കുണ്ടാക്കുന്ന പേരുദോഷം ലോകാടിസ്ഥാനത്തിൽ എതിരാളികൾക്ക് ആയുധമാകുന്നുവെന്നത് കാണാതിരുന്നുകൂടാ. അവ നമ്മുടെ ആഭ്യന്തര കാര്യങ്ങളാണെന്ന് നമുക്ക് പറയാം; അത് ശരിയുമാണ്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും നേടിയെടുക്കാൻ എതിരാളികൾ ഇപ്പോൾ പ്രയോഗിക്കുന്ന ഇത്തരം ആരോപണ ശരങ്ങൾകൂടി നിർവീര്യമാക്കുന്നതിലൂടെ സാധിക്കും. ഇപ്പോൾ നാം നേടിയെടുത്ത വിജയവും സൗമനസ്യവും ശക്തിപ്പെടുത്താൻ അതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.