കള്ളപ്പണം, കള്ളനോട്ട്, ഹവാല, ബിനാമി തുടങ്ങിയ അധോലോക സാമ്പത്തിക ഇടപാടുകൾ തടയുകയും അതുവഴി ഭീകരവാദികളുടെ സാമ്പത്തിക ഉറവിടങ്ങൾ അടക്കുകയും ചെയ്യുക എന്ന ‘മഹത്തായ ലക്ഷ്യം’ വിളംബരം ചെയ്ത് കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടത്തിയ നോട്ട് അസാധുവാക്കൽ നടപടി വൻ വങ്കത്തവും പാഴ്വേലയുമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് അസാധുവാക്കിയ 1000, 500 കറൻസി നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയിരിക്കുന്നുവെന്നാണ്. 15.44 ലക്ഷം കോടി മൂല്യമുള്ള കറൻസി അസാധുവാക്കിയതിൽ 15.28 ലക്ഷം കോടിയുടെ നോട്ടുകൾ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം ജൂൺ 30വരെയുള്ള കണക്കാണിത്. ജില്ല സഹകരണ ബാങ്കുകൾ വഴി നിക്ഷേപിച്ച അസാധുനോട്ടിെൻറ വിശദാംശങ്ങൾ കൂടി ലഭ്യമാകുമ്പോൾ തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം ഇനിയും കൂടും. അപ്പോൾ അസാധുവാക്കിയ നോട്ടുകൾ ഏതാണ്ട് മുഴുവൻ തിരിച്ചെത്തിയെന്ന നിഗമനത്തിലാവും എത്തിപ്പെടുക. എന്താണ് ഇതിനർഥം? മോദിയുടെ ‘ചരിത്ര തീരുമാനത്തിന് ’ മുമ്പ് നിലവിലുണ്ടായിരുന്ന നോട്ടുകളിൽ കള്ളപ്പണമോ കള്ളനോട്ടോ ഉണ്ടായിരുന്നില്ല എന്നാണോ? അതല്ല, എല്ലാം വെളുപ്പിക്കാൻ മോദി അവസരമൊരുക്കിക്കൊടുത്തുവെന്നോ? പ്രധാനമന്ത്രിയും ധനമന്ത്രിയും രാജ്യത്തോട് ഇതിന് വ്യക്തമായ മറുപടി പറഞ്ഞേപറ്റൂ. കാരണം, നോട്ട് അസാധുവാക്കലിെൻറ പേരിൽ ഇന്നാട്ടിലെ ജനങ്ങളെ കുറച്ചൊന്നുമല്ല ഇക്കൂട്ടർ കഷ്ടപ്പെടുത്തിയത്. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത കാൽവെപ്പായിരുന്നു അത്.
സാമ്പത്തികവളർച്ച മുരടിച്ചു എന്ന് മാത്രമല്ല, സർക്കാർ നടപടിയുടെ ആഘാതത്തിൽനിന്ന് ഇതുവരെ സമ്പദ്വ്യവസ്ഥ മോചിതമായിട്ടുമില്ല. മൂന്നാലു മാസമാണ് ജനം ബാങ്കുകൾക്കും എ.ടിഎം കൗണ്ടറുകൾക്കും മുന്നിൽ പൊരിവെയിലത്ത് ക്യൂനിന്നത്. 125 മനുഷ്യർ ക്യൂവിൽ തളർന്നുവീണ് മരിച്ച സംഭവം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യാനുഭവമായിരിക്കാം. 130 കോടി മനുഷ്യരെ വെല്ലുവിളിച്ചാണ് ധിക്കാരത്തിെൻറ ഭാഷയിൽ മോദിയും കൂട്ടാളികളും ബുദ്ധിശൂന്യമായ ഒരു പരിഷ്കാരം രാജ്യത്തിെൻറമേൽ അടിച്ചേൽപിച്ചത്. ഈ നീക്കത്തിനെതിരെ സാമ്പത്തിക രംഗത്ത് വൈദഗ്ധ്യം തെളിയിച്ച മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും നൊബേൽ സമ്മാനജേതാവ് അമർത്യസെനുമൊക്കെ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ അവരുടെമേൽ മേക്കിട്ടുകയറാനും പുച്ഛിച്ചുതള്ളാനുമാണ് പ്രധാനമന്ത്രിയടക്കമുള്ളവർ ഉദ്യുക്തരായത്. ‘ഡിമോണിറ്റൈസേഷൻ’ എന്ന ചരിത്രവങ്കത്തം നടന്നിട്ട് ഒമ്പത് മാസം കഴിഞ്ഞെങ്കിലും സമ്പദ്വ്യവസ്ഥ ഇതുവരെ പൂർവസ്ഥിതിയിലെത്തിയിട്ടില്ല. കാരണം പലതാണ്. വിപണിയിൽ വിതരണം ചെയ്ത നോട്ടുകൾ 20 ശതമാനം കുറവാണ്. 2000 രൂപയുടെ കറൻസിയാണ് 50 ശതമാനവും. പണമിടപാടുകൾ കർക്കശവും ദുഷ്കരവുമാക്കുന്ന പുതിയ നിബന്ധനകൾ കൊണ്ടുവന്ന് ജനങ്ങളുടെ കഴുത്തിന് പിടിക്കാനാണ് ഇപ്പോഴും അമിതാവേശം കാട്ടുന്നത്. കയറ്റുമതി, നിർമാണം, റിയൽ എസ്റ്റേറ്റ് മേഖല ഒരിക്കലും പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകാൻ സാധിക്കാത്തവിധം മുരടിച്ചുപോയതിന് ഉത്തരവാദി കേന്ദ്രസർക്കാർ അല്ലാതെ മറ്റാരാണ്?
സത്യസന്ധമായും ഗൗരവതരമായും നമ്മുടെ നാടിെൻറ പോയ ഒരു വർഷത്തെ അപഗ്രഥിച്ചാൽ പ്രധാനമന്ത്രി മോദിയും ധനമന്ത്രി െജയ്റ്റ്ലിയും ചരിത്രത്തിൽ ഇടംനേടുക മഹാദുരന്തമായി പര്യവസാനിച്ച നോട്ട് അസാധുവാക്കൽ നടപടിയുടെ പേരിലായിരിക്കും. കഴിഞ്ഞ നവംബറിലെ ‘ധീരനടപടി’ക്ക് ശേഷം മൂന്നുലക്ഷം കോടി രൂപയുടെ കള്ളപ്പണം പുറത്തുകൊണ്ടുവന്നുവെന്നാണ് സ്വാതന്ത്ര്യദിനത്തിൽ മോദി രാജ്യത്തോട് പറഞ്ഞത്. എന്നാൽ, 15.44 ലക്ഷം കോടി രൂപയിൽനിന്ന് 16,000 കോടി മാത്രമാണ് തിരിച്ചുവരാനുള്ളതെന്നാണ് ആർ.ബി.ഐ സാക്ഷ്യപ്പെടുത്തുന്നത്. അസാധുവാക്കിയ നോട്ടുകളുടെ ഒരു ശതമാനം മാത്രമാണിത്. ഇപ്പോഴും രാജ്യത്തെ കബളിപ്പിക്കാനാണ് പ്രധാനമന്ത്രിയടക്കമുള്ളവർ ശ്രമിക്കുന്നതെന്ന് ചുരുക്കം. െജയ്റ്റ്ലിയാവട്ടെ, പടുകുഴിയിൽ വീണിട്ടും പരാജയം സമ്മതിക്കാനുള്ള സത്യസന്ധത കാട്ടുന്ന ലക്ഷണമില്ല. കള്ളപ്പണം പിടിച്ചെടുക്കുക മാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലിെൻറ ലക്ഷ്യമെന്നും നികുതിനിരക്ക് ഏകീകരിക്കലും ഡിജിൈറ്റസേഷനും സമ്പദ്ഘടനയിലേക്ക് പണത്തിെൻറ ഒഴുക്കുമൊക്കെയാണ് തങ്ങൾ മനസ്സിൽ കണ്ടതെന്നും ഇപ്പോൾ തട്ടിവിടുന്നു.
വീണിടത്തുനിന്ന് ഉരുളുകയാണ് ഇദ്ദേഹം. കള്ളപ്പണത്തിെൻറയും കള്ളനോട്ടിെൻറയും ഒഴുക്ക് നിലക്കുന്നതോടെ രാജ്യത്തിെൻറ സ്വാസ്ഥ്യം കെടുത്തുന്ന ഭീകരവാദത്തിെൻറ കടയ്ക്കൽകത്തിവെക്കാൻ കഴിയുമെന്ന വാഗ്ദാനം വാരിയെറിഞ്ഞത് ജനവിരുദ്ധമായ ഒരു നടപടിക്കെതിരായ രോഷം തണുപ്പിക്കാൻ ദേശസ്നേഹത്തിെൻറ കവചം അണിയിക്കാം എന്ന ചിന്തയോടെയാവണം. ജമ്മു–കശ്മീരിലടക്കം കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ എത്ര തീവ്രവാദി ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പരിശോധിച്ചാൽ മനസ്സിലാവും തങ്ങൾ എന്തുപറഞ്ഞാലും വിശ്വസിക്കുന്ന കഴുതകളാണ് ജനം എന്ന ധാരണയാണ് ഇവരൊക്കെ വെച്ചുപുലർത്തുന്നതെന്ന്. പ്രധാനമന്ത്രിയും ധനമന്ത്രിയും റിസർവ് ബാങ്ക് അധികൃതരും നോട്ട് അസാധുവാക്കിയതിെൻറ പേരിൽ രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഒരു മാപ്പ് കൊണ്ട് തീരുന്നതാണോ രാജ്യത്തെ കുട്ടിച്ചോറാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ദീർഘവീക്ഷണം തൊട്ടുതീണ്ടാത്ത ഒരു സർക്കാറിെൻറ ഇത്തരം ദുഷ്ചെയ്തികൾ? എത്രയും പെട്ടെന്ന് ഇക്കൂട്ടരിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ എന്തുണ്ട് വഴി എന്നതിനെ കുറിച്ച് കൂട്ടായി ചിന്തിക്കുകയാണ് ഇന്നാട്ടിനോട് ലവലേശം കൂറുള്ള പൗരന്മാർ ചെയ്യേണ്ടത്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.