കുണ്ടറയിലെ പത്തുവയസ്സുകാരിയുടെ ദുരൂഹമരണം തീർച്ചയായും കേരളത്തിൽ എപ്പോഴും ആവർത്തിക്കപ്പെടുന്ന സംഭവമല്ല. എന്നാലത് അത്ര അപൂർവമെന്ന് പറഞ്ഞ് തള്ളിക്കളയാനുമാകില്ല. കാരണം, കേരളത്തിലെ കുടുംബബന്ധങ്ങളിൽ സംഭവിക്കുന്ന ശിഥിലീകരണങ്ങളുയർത്തുന്ന ആഴമേറിയ പ്രതിസന്ധികളെക്കുറിച്ച് ഗൗരവതരമായ ആലോചനകൾ ആവശ്യപ്പെടുന്നുണ്ട് കുണ്ടറയിലെ സംഭവവും കഴിഞ്ഞദിനങ്ങളിൽ പുറത്തുവന്ന സമാനതകളുള്ള ഇതര വാർത്തകളും. കുണ്ടറയിൽ പത്തു വയസ്സുകാരിയുടെ ദുരൂഹമരണത്തിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത് മുത്തച്ഛനാണ്.
നിരന്തര ലൈംഗികപീഡനത്തിെൻറ മുറിവുകൾ അമ്പത്തിരണ്ടിലധികമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി. കുട്ടിയുടെ പരാതികൾ കേട്ട് നിശ്ശബ്ദത പുലർത്തുകയും നിസ്സഹായരാകുകയുമായിരുന്നുവത്രെ അമ്മൂമ്മയും അമ്മയും. അഭയം നൽകേണ്ടവർ പീഡകരും ആശ്വസിപ്പിക്കേണ്ടവർ നിശ്ശബ്ദ കാഴ്ചക്കാരും സ്വാസ്ഥ്യം ലഭിക്കേണ്ട വീട് നരകവുമായിത്തീർന്നാൽ ഒരു പത്തു വയസ്സുകാരിയുടെ മുന്നിൽ മരണമല്ലാതെ മറ്റെന്താണ് വഴി. 52 ദിവസത്തെ ഇടവേളകളിൽ വാളയാറിലെ ബാലികമാരായ സഹോദരിമാർക്കും ജീവിതം ഹോമിക്കേണ്ടിവന്നതും സമാനമായ ദുരന്താവസ്ഥയിൽതന്നെ. അവിടെയും അറസ്റ്റ് ചെയ്യപ്പെട്ടത് സംരക്ഷകരാകേണ്ട അടുത്തബന്ധുക്കൾ, ഒരേവീട്ടിൽ താമസിച്ചവർ. കൊട്ടിയൂരിലെ സംഭവത്തിലും കുടുംബം ആദ്യഘട്ടത്തിൽ സഭയുടെയും തറവാടിെൻറയും അഭിമാനസംരക്ഷണത്തിെൻറ പേരിൽ പെൺകുട്ടിക്കൊപ്പമല്ല, പീഡകർക്കൊപ്പമാണ് നിലയുറപ്പിച്ചത്.
ലൈംഗിക പീഡനങ്ങൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതക്കും സാമൂഹികബോധവത്കരണങ്ങൾക്കും കുറച്ചുവർഷങ്ങളായി സമൂഹത്തിലും, സവിശേഷമായി പെൺകുട്ടികൾക്കിടയിലും ശക്തമായിത്തന്നെ വേരോട്ടമുണ്ടായിട്ടുണ്ട്. എന്നിട്ടും, ഏറ്റവും സുരക്ഷിതമാകേണ്ട വീടകങ്ങൾപ്പോലും അവർക്ക് അഭയമാകുന്നിെല്ലന്നതിെൻറ കാരണങ്ങൾ നാം കെണ്ടത്തിയേ തീരൂ. നമ്മുടെ പെൺമക്കൾ വീടിനെയും രക്ഷിതാക്കളെയും വിശ്വസിക്കുന്നില്ലായെന്ന് കൗമാരക്കാരുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്ന കൗൺസലർമാർ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങൾ അമ്മയോട് പറയാൻ മടിക്കുകയും കൂട്ടുകാരികളോടും കൗൺസലർമാരോടും പങ്കുവെക്കാൻ തയാറാകുകയും ചെയ്യുന്നുവെന്നതുതന്നെ ‘മരിച്ച’ കുടുംബാന്തരീക്ഷത്തിെൻറ നാട്ടക്കുറിയാണ്. തിരക്കുപിടിച്ച ജീവിതത്തിൽ കിടന്നുറങ്ങുന്ന സത്രമായി വീടുകൾ മാറുകയും കുടുംബമെന്ന സാമൂഹികസ്ഥാപനം നിർവഹിക്കേണ്ട ധർമങ്ങൾ ലഭ്യമല്ലാതാകുകയും ചെയ്യുന്ന ദുരന്തം കേരളത്തിലും സുലഭമാകുകയാണ്.
മലയാളികളുടെ കുടുംബഘടന ആത്യന്തികമായി സാരമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലൈംഗികതയെക്കുറിച്ചും കുടുംബബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളിൽ മൗലികമായ പൊളിച്ചെഴുത്തുകൾ മലയാളികൾ നടത്തിക്കൊണ്ടിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിെൻറ പൂർണതയെന്ന നിലക്ക് ഉദാരലൈംഗികതയോളം അവ ചെന്നെത്തുന്നു. വിവാഹപൂർവബന്ധങ്ങളും നിയമരഹിതമായ ലൈംഗിക സഹജീവിതങ്ങളും തദ്ഫലമായി വർധിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ വിവാഹപൂർവവും ബാഹ്യവുമായ ബന്ധങ്ങൾ വർധിക്കുകയാെണന്ന് അടിവരയിടുന്നത് വനിതകമീഷൻ അംഗങ്ങളുടെ അദാലത്തുകൾതന്നെയാണ്.
മറുവശത്ത്, കുടുംബത്തിനകത്ത് നടക്കുന്ന അസഹ്യമായ പുരുഷാധിപത്യപ്രയോഗങ്ങളാൽ അവമതിക്കപ്പെടുന്ന സ്ത്രീസ്വാതന്ത്ര്യങ്ങളും അവകാശങ്ങളും. ആരോഗ്യകരമായ കുടുംബജീവിതത്തിൽ ഉണ്ടാകേണ്ട വിശ്വാസ്യതയും പരസ്പരാദരവും ജനാധിപത്യബോധവും വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വീടകങ്ങളിൽ സംഭവിക്കുന്ന പരിവർത്തനങ്ങൾ വലിയ സാമൂഹിക ദുരന്തത്തിലേക്കായിരിക്കും മലയാളികളെ നയിക്കുക. അതിെൻറ ഏറ്റവും വലിയ കെടുതി മറ്റെല്ലാത്തിനെയുംപോലെ അനുഭവിക്കേണ്ടിവരുക സ്ത്രീകളും കുട്ടികളുമായിരിക്കും. അതിലേക്കുള്ള ചൂണ്ടുപലകയാണ് ഈ ദാരുണ മരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.