ഗുജറാത്ത് തെരഞ്ഞെടുപ്പിെൻറ തുടക്കംപോലെ ഒടുക്കവും ഇലക്ഷൻ കമീഷനെപ്പറ്റിയുള്ള വിവാദത്തോടെയായി. വോട്ടിങ് സമയത്ത് ബൂത്തുകൾക്കരികെ ഒരു തരത്തിലുള്ള പ്രചാരണവും പ്രചാരണ സാമഗ്രികളും പാടില്ലെന്നിരിക്കെ പ്രധാനമന്ത്രി ഒരു റോഡ്ഷോ തന്നെ നടത്തിക്കളഞ്ഞു. വോട്ട്ചെയ്ത് പുറത്തിറങ്ങിയ മോദി ആയിരത്തോളം ബി.ജെ.പി പ്രവർത്തകരിലേക്ക് അഭിവാദ്യവുമായി ഇറങ്ങി. പ്രവർത്തകർ റോഡിനിരുവശവുമായി ‘മോദി, മോദി’ എന്ന് ആർത്തുവിളിക്കെ പ്രധാനമന്ത്രി കാറിെൻറ വാതിൽ തുറന്നുപിടിച്ച് ചവിട്ടുപടിയിൽ കയറിനിന്നുകൊണ്ട് കുറച്ചുദൂരം നീങ്ങി. പ്രചാരണത്തിെൻറ സമാപന ഘട്ടത്തിൽ മോദിക്കും കോൺഗ്രസ് നിയുക്ത പ്രസിഡൻറ് രാഹുൽഗാന്ധിക്കും പൊലീസ് റോഡ്ഷോക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നിട്ട് വോെട്ടടുപ്പിെൻറ ശാന്തമായ അന്തരീക്ഷത്തിൽ പ്രധാനമന്ത്രി തന്നെ റോഡ്ഷോയുടെ ചെറുപതിപ്പ് അവതരിപ്പിച്ചത് തെരഞ്ഞെടുപ്പുചട്ടങ്ങളെ വെല്ലുവിളിക്കലായി. സ്വാഭാവികമായും കോൺഗ്രസ് ഇതിൽ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. പോളിങ് ബൂത്തിനുമുന്നിൽ, പതാകയേന്തിയ പാർട്ടി പ്രവർത്തകരുയർത്തിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഇത്ര പരസ്യമായി മുമ്പ് ആരും പ്രകടനം നടത്തിയിട്ടില്ല. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് മുഖ്യകമീഷണർ അചൽകുമാർ ജ്യോതി, മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് (2009 മുതൽ 2013 വരെ) ചീഫ് സെക്രട്ടറിയായിരുന്നു എന്ന വസ്തുത കോൺഗ്രസ് എടുത്തുപറയുന്നു. അവസാനവട്ടം പോളിങ്ങിെൻറ തലേന്ന് ചില ടെലിവിഷൻ ചാനലുകൾക്ക് അഭിമുഖം നൽകിയതിന് രാഹുൽഗാന്ധിക്ക് കാരണം കാണിക്കൽനോട്ടീസ് കൊടുത്ത കമീഷൻ തന്നെ, ആദ്യഘട്ടം പോളിങ്ങിെൻറ തൊട്ടുതലേന്ന് തെരഞ്ഞെടുപ്പു പ്രകടനപത്രിക പുറത്തിറക്കിയ ബി.ജെ.പിക്കെതിരെ ഒന്നും ചെയ്തില്ല. ഒരേ ചട്ടങ്ങൾ രണ്ടുപക്ഷങ്ങൾക്ക് രണ്ടുതരത്തിലാണ് കമീഷൻ നടപ്പാക്കുന്നതെന്ന ആക്ഷേപം അടിസ്ഥാനരഹിതമല്ല.
തെരഞ്ഞെടുപ്പിെൻറ തുടക്കത്തിലും കമീഷൻ സംശയാസ്പദമായ നിലപാടെടുത്തു. വോെട്ടടുപ്പു ദിവസം പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഹിമാചൽ പ്രദേശിലെ വോെട്ടടുപ്പു തീയതി മാത്രം പ്രഖ്യാപിച്ചത് കീഴ്വഴക്കത്തി െൻറ ലംഘനമായിരുന്നു. ആ അസാധാരണ നടപടിയുടെ ഫലം, ബി.ജെ.പിക്ക് അത്യാവശ്യമായ പ്രചാരണ സമയം നീട്ടിക്കിട്ടി എന്നതായിരുന്നു. രാഹുലുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകൾക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് കമീഷൻ. എന്നാൽ, ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ വോെട്ടടുപ്പുദിവസം രാവിലെ അഹ്മദാബാദ് വിമാനത്താവളത്തിൽ വാർത്തസമ്മേളനം നടത്തിയതിനെതിരെ നടപടിയെടുക്കാത്തതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തിൽ മോദി നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിെൻറ പദവിക്ക് നിരക്കുന്നതായില്ലെന്ന് മാത്രമല്ല, തെരഞ്ഞെടുപ്പിെൻറ അന്തസ്സ് കെടുത്തുകയുംചെയ്തു. പ്രധാനമന്ത്രിയെപ്പോലുള്ളവർ എങ്ങനെയൊക്കെ സംസാരിക്കണമെന്ന് തങ്ങൾക്ക് ഉപദേശിക്കാൻ കഴിയില്ലെന്ന് കമീഷന് വാദിക്കാം. പക്ഷേ, ചട്ടങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാക്കാനും അപ്രകാരം രാജ്യത്തെ ബോധ്യപ്പെടുത്താനുമുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പു കമീഷനുണ്ട്. പതിറ്റാണ്ടുകളായി നിലവിലുള്ള കീഴ്വഴക്കങ്ങൾവരെ ലംഘിക്കപ്പെടുേമ്പാൾ തെരഞ്ഞെടുപ്പിെൻറയും ഇലക്ഷൻ കമീഷെൻറയും വിശ്വാസ്യതക്കാണ് പോറലേൽക്കുന്നത്. അതുവഴി ജനാധിപത്യത്തിെൻറ തന്നെയും.
വോട്ടുയന്ത്രങ്ങളെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാനും ഇലക്ഷൻകമീഷന് സാധിച്ചിട്ടില്ല. യന്ത്രങ്ങളിൽ ബ്ലൂടൂത്ത് ഘടിപ്പിച്ചതായും ബി.ജെ.പി ചിഹ്നത്തിന് മാത്രം വോട്ട് വീഴുന്നതായുമുള്ള പരാതികൾ ഇത്തവണയും ഉണ്ടായി. ഗ്രാമങ്ങൾ മുഴുവനായി വോട്ടിങ്ങിൽനിന്ന് മാറിനിന്ന അനുഭവവുമുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പു സംവിധാനമെന്ന് ഒരുകാലത്ത് പേരെടുത്തിരുന്ന ഇന്ത്യയിൽ ഇന്ന് ഇലക്ഷൻ പ്രചാരണത്തിലും മാതൃകാ പെരുമാറ്റച്ചട്ടത്തിലും വോട്ടിങ്ങിലുമെല്ലാം സംശയത്തിെൻറ നിഴൽ വീണുതുടങ്ങിയത് കണ്ടില്ലെന്നുവെച്ചിട്ട് കാര്യമില്ല. ഇതിെൻറ വലിയൊരു കാരണം, സ്വന്തം നിഷ്പക്ഷത ബോധ്യപ്പെടുത്താൻ ഇലക്ഷൻ കമീഷന് സാധിക്കുന്നില്ല എന്നതാണ്. ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ നീതിബോധം ഉയർത്തിപ്പിടിച്ച ഇപ്പോഴത്തെ കമീഷൻ അതിൽ പിന്നീട് സമ്മർദങ്ങൾക്ക് വിധേയമാവുകയും വഴങ്ങുകയും ചെയ്തോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. ഏതാനും സംസ്ഥാനങ്ങളിലേക്കും ലോക്സഭയിലേക്കുതന്നെയും തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ, നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കാൻ കമീഷൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിെൻറ വിശ്വാസ്യത ജനാധിപത്യത്തിെൻറ മർമം തന്നെയാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.