പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സമീപനം നമ്മുടെ ഫെഡറൽ തത്ത്വങ്ങളുടെ ലംഘനവും വിവേചനപരവുമാണെന്ന വിമർശനം തുടക്കം മുതൽതന്നെ വ്യാപകമായുണ്ടായിരുന്നു. എന്നാൽ, പുറമേക്ക് അത്തരം വിമർശനങ്ങൾ ഉയരുമ്പോഴൊക്കെ വിഷയത്തിൽ കാര്യമായൊന്നും പ്രതികരിക്കാതെ മാറിനിൽക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രഖ്യാപിച്ച ദുരിതാശ്വാസ തുക അപര്യാപ്തമാണെന്ന വിമർശനത്തെക്കുറിച്ചുപോലും അദ്ദേഹം ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. സംസ്ഥാനം ആവശ്യപ്പെട്ട തുക അനുവദിക്കാതിരിക്കുക മാത്രമല്ല കേന്ദ്രം ചെയ്തത്, വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് തടയുകയും ചെയ്തു. ജനങ്ങൾക്കിടയിൽ ഇത് വ്യാപകമായ അമർഷമുണ്ടാക്കിയിരുന്നു. സമൂഹമാധ്യമങ്ങൾ കേന്ദ്രത്തിനെതിരായ വിമർശന, പരിഹാസങ്ങൾകൊണ്ട് നിറഞ്ഞു.
അപ്പോഴും മുഖ്യമന്ത്രി വിഷയത്തിൽ ഗൗരവമായി പ്രതികരിച്ചില്ല. ഒരു ഘട്ടത്തിൽ മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾ എപ്പോഴും നിഷേധാത്മകമായി മാത്രം ചിന്തിക്കല്ലേ എന്ന് തിരുത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രളയത്തെ സംസ്ഥാനം അഭിമുഖീകരിക്കുമ്പോൾ കേന്ദ്രവുമായി ഏറ്റുമുട്ടലിന് പോകേണ്ടതില്ലെന്ന പ്രായോഗിക ചിന്തയായിരിക്കും അദ്ദേഹത്തെ നയിച്ചിട്ടുണ്ടാവുക. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇ സന്ദർശനത്തിെൻറ ഭാഗമായി അവിടെ നടത്തിയ പ്രഭാഷണങ്ങളിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സമീപനത്തെയും പരോക്ഷമായാണെങ്കിലും രൂക്ഷമായി അദ്ദേഹം വിമർശിക്കുകയുണ്ടായി. യു.എ.ഇയിൽനിന്ന് തിരിച്ചെത്തി തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാവട്ടെ അങ്ങേയറ്റം കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ സംസാരിച്ചത്. കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നതാണ് അദ്ദേഹത്തിെൻറ വിമർശനത്തിെൻറ കാതൽ.
ബി.ജെ.പി, സംഘ്പരിവാർ പരിേപ്രക്ഷ്യത്തിൽ നോക്കുമ്പോൾ ഒരു നല്ല സ്ഥലമല്ല കേരളം. അവരുടെ ലോക വീക്ഷണത്തിന് ചേരുന്ന സാമൂഹിക ഘടനയല്ല സംസ്ഥാനത്ത് നിലനിൽക്കുന്നത് എന്നതുതന്നെയാണ് അതിെൻറ കാരണം. ഉയർന്ന രാഷ്ട്രീയബോധവും മതാതീതമായ സൗഹൃദവും താരതമ്യേന പുരോഗമനബോധവും പുലർത്തുന്ന ഒരു നാടിനെക്കുറിച്ച് വർഗീയ മനോഭാവവും ഫ്യൂഡൽചിന്തകളും വെച്ചുപുലർത്തുന്ന ഒരു സംഘത്തിന് സ്വാഭാവികമായും വിപ്രതിപത്തി ഉണ്ടാകും. അത് അതിെൻറ പാരമ്യത്തിലെത്തിയ നാളുകളായിരുന്നു പ്രളയകാലം. സോഷ്യൽ മീഡിയയിലെ സംഘ്പരിവാർ െപ്രാഫൈലുകൾ വ്യാപകമായി കേരളവിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നു അന്ന്. കേരളത്തിന് സഹായമൊന്നും ചെയ്യരുത് എന്ന തരത്തിലുള്ള ആഹ്വാനങ്ങൾ വ്യാപകമായി ഉണ്ടായി. ഇനി, സഹായം ചെയ്യുന്നുണ്ടെങ്കിൽതന്നെ ഹിന്ദുക്കൾക്കു മാത്രം ചെയ്താൽ മതിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകരുതെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ വ്യാപകമായി ഉണ്ടായി.
ആകെപ്പാടെ ഒരുതരം കേരളവിരുദ്ധത ഉൽപാദിപ്പിക്കുകയായിരുന്നു അവർ. എന്നാൽ, അത് അച്ചടക്കമില്ലാത്ത സംഘ്പരിവാർ അണികളുടെ അമിതാവേശപ്രകടനങ്ങളായിരിക്കാം എന്ന് വിചാരിച്ചവരെയൊക്കെ തിരുത്തുന്ന തരത്തിലുള്ളതായിരുന്നു പിന്നീടുണ്ടായ കേന്ദ്ര സർക്കാർ സമീപനങ്ങൾ. ചോദിച്ച തുക തന്നില്ലെന്നു മാത്രമല്ല, തുക തരാൻ സന്നദ്ധരായ വിദേശ രാജ്യങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്തു അവർ. അതെല്ലാം കഴിഞ്ഞ്, പ്രവാസികളായ മലയാളികളെ കണ്ട് അവർക്കിടയിൽനിന്ന് ഫണ്ട് പിരിക്കാൻ മന്ത്രിമാരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ അതിനും ഉടക്കുവെച്ചു കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി ഒഴികെ മറ്റൊരു മന്ത്രിക്കും വിദേശയാത്ര നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. മന്ത്രിമാരുടെ വിദേശയാത്ര നിയന്ത്രിക്കാനുള്ള അവകാശം കേന്ദ്രത്തിനുണ്ടെന്നത് ശരിയാണ്. മന്ത്രിമാർ പോയാലേ ഫണ്ട് സമാഹരണം നടക്കുകയുള്ളൂ എന്നും പറയാൻ പറ്റില്ല. പക്ഷേ, മുഴുവൻ മന്ത്രിമാരുടെയും യാത്ര തടഞ്ഞ കേന്ദ്ര സർക്കാർ നിലപാടിനെ ഒറ്റപ്പെട്ട ഒന്നായി എടുക്കാൻ കഴിയില്ല. കേരളത്തെ ഒറ്റപ്പെടുത്തുകയും ഞെരുക്കുകയും ചെയ്യുക എന്ന സുനിശ്ചിതമായ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് അത് സംഭവിക്കുന്നത്.
അങ്ങേയറ്റം കേന്ദ്രീകൃതമായ ഒരു ദേശീയ ഭരണകൂടത്തിനു കീഴിൽ അടിമകളെപ്പോലെ കഴിഞ്ഞുപോവേണ്ട സംവിധാനമായിട്ടല്ല നമ്മുടെ ഭരണഘടന സംസ്ഥാനങ്ങളെയും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും നിർവചിച്ചിരിക്കുന്നത്. പരസ്പര ബഹുമാനത്തിലും സ്വയംനിർണയത്തിലും അധിഷ്ഠിതമായ ഫെഡറൽ കാഴ്ചപ്പാടാണ് അത് മുന്നോട്ടുവെക്കുന്നത്. അതിനെ തുരങ്കംവെക്കുന്ന സമീപനം നരേന്ദ്ര മോദി സർക്കാർ വ്യാപകമായി സ്വീകരിക്കുന്നുണ്ട്. കേരളത്തിെൻറ കാര്യത്തിൽ അത് കൂടുതലുമാണ്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കേന്ദ്ര സമീപനം ആ വിമർശനത്തെ ശക്തിപ്പെടുത്തുന്നതാണ്. ആ സമീപനം വീണ്ടും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷമായ വിമർശനങ്ങൾ വരുന്നത്. കേന്ദ്ര സർക്കാർ തെൻറ സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് പരസ്യമായി പറയേണ്ടിവരുന്ന സാഹചര്യം അസാധാരണമാണ്. ദേശീയ ഐക്യത്തെയും അഖണ്ഡതയെയുംകുറിച്ച് വാചാലരാവാറുള്ള ബി.ജെ.പി രാജ്യം ഭരിക്കുമ്പോഴാണ് ദേശീയ ഉദ്ഗ്രഥനത്തെ തകർക്കുന്ന ഈ സമീപനം ഉണ്ടാവുന്നത് എന്നതും ശ്രദ്ധിക്കണം. ദുരന്തകാലത്തുപോലും ഒരു സംസ്ഥാനത്തോടും അതിലെ ജനങ്ങളോടും ചിറ്റമ്മ നയം സ്വീകരിക്കുന്ന സമീപനത്തിനെതിരെ രാഷ്ട്രീയ ഭിന്നതകൾ മറന്ന് കേരള ജനത ഐക്യപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.