എന്തു കൊണ്ട് നൗദീപ് കൗറിനു വേണ്ടി ശബ്ദമുയരണം?

രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കർഷകപ്രക്ഷോഭം ഒരുപാട് പുതുമുഖങ്ങളെ മുന്നോട്ടുവെക്കുന്നുണ്ട്. ചെറുപ്പക്കാരും പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ളവരും സമർപ്പണഹൃദയമുള്ളവരുമായ നിരവധിപേർ സജീവമായി മുന്നോട്ടുവരുന്നത് ശുഭസൂചനയുമാണ്. കർഷകസമരം തുടങ്ങിയ വേളയിൽതന്നെ പലരും കർഷകത്തൊഴിലാളികളും ദലിതുകളും ആദിവാസികളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ സംബോധന ചെയ്യപ്പെടാതെ പോകുന്നതിനെക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. കോർപറേറ്റ് സംസ്കാരം തങ്ങൾക്ക് അപകടകരമാണെന്ന് കർഷകസമൂഹം തിരിച്ചറിഞ്ഞത് നല്ല കാര്യം തന്നെ, പക്ഷേ ഇൗ മുന്നേറ്റത്തെ ഭിന്നിപ്പിച്ചു കളയുന്ന മറ്റു പല പ്രശ്നങ്ങളെയും തിരിച്ചറിഞ്ഞിട്ടില്ല -അത് ബ്രാഹ്മണ്യ-വർണ വ്യവസ്ഥയാണ്.

ജ്യോതിഭായ് ഫൂലെ തെൻറ ഗുലാംഗിരി എന്ന പ്രശസ്ത കൃതിയിൽ പണ്ടേക്ക് പണ്ടേ ചൂണ്ടിക്കാണിച്ച സേഠ്ജി-ഭട്ട്ജി (മുതലാളിത്ത-പൗരോഹിത്യ) കൂട്ടുകെട്ട് ഇന്ത്യയിലെ ബഹുജനങ്ങൾക്ക് എല്ലാക്കാലത്തും ഭീഷണിയാണ്. കർഷകത്തൊഴിലാളികൾ, വ്യവസായ തൊഴിലാളികൾ തുടങ്ങി വിവിധ അസംഘടിത മേഖലയിലെ തൊഴിലാളി കൂട്ടായ്മകൾ വരെ കർഷകസമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സിംഘു അതിർത്തിയിലെ പ്രക്ഷോഭത്തിൽ പങ്കുചേർന്നത് ഒരു മാറ്റത്തിെൻറ തുടക്കമായാണ് നാം കണ്ടിരുന്നത്. അതിനിടയിൽവെച്ചാണ് നൗദീപ് കൗറിനെ ഹരിയാന പൊലീസ് അറ

സ്റ്റ്ചെയ്യുന്നത്. ഫാക്ടറി തൊഴിലാളികളിൽനിന്ന് പണം പിടിച്ചുപറിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇവരെ പിടികൂടി തടങ്കലിൽ വെച്ചിരിക്കുന്നത്. കുണ്ഡലി വ്യവസായ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മസ്ദൂർ അധികാർ സംഘടൻ എന്ന കൂട്ടായ്മയുടെ ഭാഗമാണ് നൗദീപ്. ഹരിയാനയിലെ വ്യവസായ ശാലകൾ വേതനം തടഞ്ഞുവെക്കലും തൊഴിലാളികൾ അതിനെതിരെ ശബ്ദമുയർത്തലും പതിവാണ്. ചിലപ്പോഴെല്ലാം അവരുടെ പോരാട്ടം വിജയം കാണാറുണ്ട്. കർഷകപ്രക്ഷോഭം തങ്ങളുടെ അവകാശപ്പോരാട്ടത്തിനു കൂടി ഉചിതമായ സമയമായിക്കണ്ടാണ് തൊഴിലാളികൾ സിംഘുവിലെ സമരത്തിലും ആവേശപൂർവം പങ്കുചേർന്നത്. പഞ്ചാബിൽനിന്നുള്ള ദലിത് കുടുംബാംഗമായ 23 വയസ്സുകാരി നൗദീപ് ലോക്ഡൗണിനു ശേഷമാണ് കുടുംബത്തിന് താങ്ങാവാൻ സോനിപ്പത്തിലെ ഫാക്ടറിയിൽ ജോലിക്ക് കയറിയതും മസ്ദൂർ അധികാർ സംഘടെൻറ ഭാഗമായതും. കഴിഞ്ഞമാസം 12ന് സമരഭൂമിയിൽവെച്ച് സഹോദരിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൊലീസ് പീഡനങ്ങൾക്കുമിരയാക്കിയെന്ന് ഡൽഹി സർവകലാശാലയിൽ പിഎച്ച്.ഡി ചെയ്യുന്ന അനിയത്തി രജ്വീർ കൗർ പറയുന്നു.

കൊലപാതക ശ്രമം, പണം അപഹരണം തുടങ്ങിയ കേസുകൾ ചുമത്തപ്പെട്ട യുവതിയുടെ ജാമ്യാപേക്ഷകളും നിരസിക്കപ്പെട്ടു. നൗദീപ് എന്തിന് അറസ്റ്റ് ചെയ്യപ്പെട്ടു, എന്തുകൊണ്ട് ജാമ്യം നിഷേധിക്കപ്പെടുന്നുവെന്ന് ലോകത്തിെൻറ പല കോണുകളിൽനിന്ന് ചോദ്യമുയരുന്നുണ്ട്. നൗദീപിനെ ഞാൻ കണ്ടിട്ടില്ല, നേരിട്ടറിയുകയുമില്ല. പക്ഷേ, അവരുടെ വിഡിയോകളും അഭിമുഖങ്ങളും കണ്ടതിൽനിന്നും അന്നത്തെ സംഭവങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞതിൽനിന്നും പറയാൻ കഴിയുന്നത് തെൻറ സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള അംബേദ്കറൈറ്റ് ആക്ടിവിസ്റ്റാണവർ. കർഷകരും തൊഴിലാളികളും ഒരുമനസ്സോടെ കൈകോർത്ത് മുന്നേറുന്നതിെൻറ പ്രാധാന്യം അവർ ഉൗന്നിപ്പറഞ്ഞു. തൊഴിലാളികളുടെയും പിന്നാക്കക്കാരുടെ വിഷയങ്ങളിലും വലിയ വായിൽ അഭിപ്രായം വിളമ്പുന്ന പല വിഷയവിദഗ്ധരെക്കാളും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് അറിയുന്നയാൾ.

ഒാരോ വിഷയങ്ങളിലും അടിച്ചമർത്തപ്പെടുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്ന വർഗത്തിൽനിന്നും വിഭാഗത്തിൽനിന്നും നേതാക്കൾ ഉയർന്നുവരുക തന്നെ വേണം. പല വിദഗ്ധരും മാധ്യമങ്ങളിൽ തങ്ങൾക്കുള്ള ബന്ധങ്ങൾ സമർഥമായി പ്രയോജനപ്പെടുത്തി സമരത്തിെൻറ നേതൃപദവിയിലേക്ക് അവരോധിക്കപ്പെടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രക്ഷോഭവും പോരാട്ടവും കർഷകരുടെയും അവരുടെ സംഘടനകളുടെയും നിയന്ത്രണത്തിൽ തന്നെ മുന്നോട്ടുപോവുകയാണ് വേണ്ടത്.

നൗദീപിനെ കുറച്ചുകൂടി ഗൗരവത്തോടെ കേൾക്കാൻ നാം സന്നദ്ധരാവണം. വ്യവസായമേഖലയിലെയും കാർഷിക മേഖലയിലെയും തൊഴിലാളികളുടെ വിഷമജീവിതങ്ങളെക്കുറിച്ച് അവർ നടത്തിയ തുറന്നുപറച്ചിലുകൾ ചർച്ച ചെയ്യപ്പെടണം. കസ്റ്റഡിയിൽ അവർ നേരിട്ട പീഡനങ്ങൾ അന്വേഷിക്കാനും ആവശ്യമുയരണം. ദേശീയ മനുഷ്യാവകാശ കമീഷനും ദേശീയ പട്ടിക ജാതി-വർഗ കമീഷനും സ്വമേധയാ ഇടപെടേണ്ട വിഷയമായിരുന്നു ഇത്. അവനവെൻറയും തെൻറ സഹജീവികളുടെയും അവകാശത്തിനും അന്തസ്സോടെയുള്ള ജീവിതത്തിനും വേണ്ടി വാദിക്കുന്നത് കുറ്റകൃത്യമല്ല, നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന അധികാരമാണ്. നൗദീപ് വിനിേയാഗിച്ചുകൊണ്ടിരിക്കുന്നതും അതു മാത്രമാണ്.

Tags:    
News Summary - Why raise your voice for Naudeep Kaur?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.