‘‘ഞങ്ങളുടെ തീർപ്പ് അന്തിമമാകുന്നത് എല്ലായ്പോഴും ഞങ്ങള് ശരിയായതുകൊണ്ടാവണമെ ന്നില്ല. അത് അങ്ങനെയാവുന്നത് ഞങ്ങൾ അന്തിമമായതുകൊണ്ടാണ്. തെറ്റുപറ്റാത്തതായി ഒരു സംവിധാനവുമില്ല’’ -2016 ഡിസംബർ ആറിന് ‘നീതിന്യായ സംവിധാനത്തിെൻറ മൂല്യച്യുതിയും പുനഃസ ംവിധാനവും’ എന്ന തലെക്കട്ടിൽ നടന്ന സെമിനാറിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ൈവ.െ ക. സബർവാൾ പറഞ്ഞതാണിത്. ഈ വാക്കുകളുടെ പശ്ചാത്തലത്തിൽ വേണം സുപ്രീംകോടതി അതിെൻറ വിധിന്യായങ്ങളിലൂടെ തീർപ്പാക്കുന്ന നിയമപ്രശ്നങ്ങളെ നോക്കിക്കാണാൻ. എന്നാൽ, ഈയിടെ സുപ്രീംകോടതിയിൽ അരങ്ങേറിയ സംഭവങ്ങൾ തീർത്തും ഇതിന് വിപരീതവും ദൗർഭാഗ്യകരവുമാണ്. സുപ്രീംകോടതിയിലെ ബഹുമാന്യനായ ഒരു ന്യായാധിപൻ ഹൈകോടതിയിലെ തെൻറ സഹപ്രവർത്തകനായ ന്യായാധിപനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നതിനിടെ നടത്തിയ വളരെ രൂക്ഷമായ വിമർശനം മുഴുവൻ ഹൈകോടതി ജഡ്ജിമാരുടെയും ധാർമികതയും അന്തസ്സും ആത്മവിശ്വാസവും തകർക്കുന്ന രീതിയിലായിപ്പോയി. ഇത്തരത്തിലുള്ള പരാമർശങ്ങൾ അവരുടെ നീതിന്യായ പ്രവർത്തനത്തിന് വിഘ്നം സൃഷ്ടിക്കുന്നതാണ്.
ഇൗ മാസം ആറിന് വെള്ളിയാഴ്ചയാണ് ഈ സംഭവങ്ങളെല്ലാം സുപ്രീംകോടതിയിൽ അരങ്ങേറുന്നത്. അന്ന് സുപ്രീംകോടതിക്ക് കടകവിരുദ്ധമായ വിധി പുറപ്പെടുവിച്ചതിന് കേരള ഹൈകോടതി ജഡ്ജിയെ ശക്തമായ രീതിയിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജി കടന്നാക്രമിക്കുേമ്പാൾ ഞാനും കോടതിമുറിയിലുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ബഹുമാന്യ ന്യായാധിപൻ കേരള ഹൈകോടതി ന്യായാധിപെൻറ പേര് കോടതിയിൽ വലിച്ചിഴക്കുന്നതുവരെ കാര്യങ്ങൾ എത്തിച്ചേർന്നു. ‘‘വളരെ എതിർപ്പുളവാക്കുന്ന വിധിയാണിത്. ആരാണീ ന്യായാധിപൻ? അദ്ദേഹത്തിെൻറ പേര് ഉറക്കെ പറയൂ. എല്ലാവരും അറിയട്ടെ, ആരാണീ ന്യായാധിപൻ? എന്തൊരു ന്യായാധിപനാണ് ഇദ്ദേഹം?’’ എന്നൊക്കെ അദ്ദേഹം ക്ഷുഭിതനായി പറഞ്ഞുകൊണ്ടിരുന്നു. ഏതു സാഹചര്യത്തിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ ബഹുമാനപ്പെട്ട ന്യായാധിപൻ ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഈ ന്യായാധിപന് പുതുമയുള്ള ഒരു കാര്യമല്ല. തെൻറ വിധിന്യായത്തിന് സ്റ്റേ ഉത്തരവ് നൽകിയ സുപ്രീംകോടതിയിലെ മറ്റൊരു ന്യായാധിപനോട് ‘‘ഇതിൽ താങ്കൾ ഇടപെടേണ്ടിയിരുന്നില്ല’’ എന്നു പറഞ്ഞ് മറ്റൊരവസരത്തിൽ അദ്ദേഹം കയർക്കുകയും ചെയ്തിട്ടുണ്ട്. എന്തൊക്കെയായാലും എല്ലാറ്റിനുമൊടുവിൽ 14ാം വകുപ്പിലൂടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യതക്കുള്ള അവകാശം പരസ്പരം വിയോജിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയും ഹൈകോടതിയും ഓർത്തിരിക്കേണ്ടതാണ്. കേരള ഹൈകോടതി വിധി സുപ്രീംകോടതി തീരുമാനത്തിന് വിരുദ്ധമാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് ന്യായാധിപൻ പറഞ്ഞു: ‘‘ഇല്ല, സുപ്രീംകോടതി തീരുമാനങ്ങളിൽ കൈകടത്താനുള്ള അവകാശം ഹൈകോടതിക്കില്ല. ഇത് പ്രത്യക്ഷമായി ജുഡീഷ്യൽ അച്ചടക്കത്തെ വെല്ലുവിളിക്കലാണ്. നിങ്ങളുടെ കേരള ഹൈകോടതിയിലെ ന്യായാധിപന്മാരോട് പറയൂ, അവർ ഇന്ത്യയുടെ ഭാഗമാണെന്ന്.’’
വിനോദസഞ്ചാരത്തിനുള്ള പരസ്യവാചകമാണെങ്കിൽകൂടി ‘ദൈവത്തിെൻറ സ്വന്തം നാട്’ എന്നാണ് ലോകമൊട്ടുക്കും കേരളം അറിയപ്പെടുന്നത്. ബഹുമാനപ്പെട്ട ന്യായാധിപനും അതറിയാം. ആർക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പം മേൽപറഞ്ഞ നാടിനെക്കുറിച്ചുണ്ടെങ്കിൽ അവർ അറിയണം, ഇൗ നാടും ഈ രാജ്യത്തിെൻറ ഭാഗംതന്നെയാണെന്ന്. കേരളത്തിലെ ന്യായാധിപന്മാർ അവർ ഈ രാജ്യത്തിെൻറ ഭാഗമായിട്ടല്ല കരുതുന്നത് എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും ഒഴിവാക്കേണ്ടതായിരുന്നു. അതല്ലെങ്കിൽ അതിനെ നിസ്സാരമായെടുത്ത് തള്ളിക്കളയേണ്ടതാണ്. അത്തരമൊരു സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രസ്താവനകളുടെ നിയമവശവും അത് നിയമവ്യവസ്ഥയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുംകൂടി നമ്മൾ ഗൗരവപൂർവം ചിന്തിക്കേണ്ടിയിരിക്കുന്നു.ഭരണഘടനയുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ ഹൈകോടതിയും സുപ്രീംകോടതിയും കോർട്ട് ഓഫ് റെക്കോഡ്സ് ആണ്. ഹൈകോടതിയെ ഒരു നിലക്കും സുപ്രീംകോടതിയുടെ കീഴ്കോടതിയായി കണക്കാക്കാൻ പറ്റില്ല. തിരുപ്പതി ബാലാജി ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കേസിലെ വിധിയിൽ ഇക്കാര്യം വ്യക്തമാക്കിയതാണ്. മാത്രവുമല്ല, ചില വിഷയങ്ങളിൽ ഹൈകോടതി അധികാരപരിധി സുപ്രീംകോടതിയുടേക്കാൾ വിശാലവുമാണ്. ഹൈകോടതികൾക്ക് അതിെൻറ കീഴ്കോടതികളുടെ മേൽ ഉള്ളതുപോലൊരു മേൽനോട്ടാവകാശം എല്ലാ സംസ്ഥാനങ്ങളിലെയും ഹൈകോടതിക്കു മേൽ സുപ്രീംകോടതിക്കില്ല. ആ ഒരു തത്ത്വമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജിയുടെ രോഷപ്രകടനത്തിലൂടെ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയാണ് രാജ്യത്തെ അവസാനത്തെ അപ്പീൽകോടതി എന്നതിൽ ആർക്കും ഒരു സംശയവുമില്ല. എങ്കിൽേപാലും പൗരാവകാശങ്ങളുടെ സംരക്ഷകൻ എന്ന നിലയിൽ ഹൈകോടതി വിധികൾ തിരുത്തുമ്പോൾതന്നെ ചില ഉത്തരവാദിത്തങ്ങളും സുപ്രീംകോടതിക്കുണ്ട്. കെ.പി. തിവാരി കേസ് പരിഗണിക്കുന്നതിനിടെ കീഴ്കോടതി ജഡ്ജിയെക്കുറിച്ച ഹൈകോടതിയുടെ സമാനമായ നിരീക്ഷണത്തെക്കുറിച്ച് സുപ്രീംകോടതി ഇങ്ങനെ പ്രസ്താവിച്ചിരുന്നു: ‘‘തെൻറ കർത്തവ്യം ഏറ്റവും സാധ്യമായ രീതിയിൽതന്നെ ചെയ്യാൻ ശ്രമിക്കുമ്പോഴും ആ ന്യായാധിപന് തെറ്റുപറ്റാൻ സാധ്യതയുണ്ട്. തെറ്റുപറ്റാത്തവരായി ഒരു ന്യായാധിപനും ഇന്നേവരെ ജനിച്ചിട്ടില്ല എന്നു പറഞ്ഞത് എത്ര ശരിയാണ്. ഏറ്റവും താഴെയുള്ള ന്യായാധിപനും ഏറ്റവും ഉന്നതനായ ന്യായാധിപനും തെറ്റുപറ്റാം. ഇത്തരത്തിലുള്ള വ്യത്യസ്ത നിരീക്ഷണങ്ങൾ മേൽകോടതിയുടെയും കീഴ്കോടതിയുടെയും സമീപനത്തിലും കാഴ്ചപ്പാടിലുമുള്ള വ്യത്യാസത്തിെൻറ ഫലമാണ്. ഇത്തരം സാഹചര്യങ്ങളിൽ കീഴ്കോടതി തെറ്റാവണമെന്നും മേൽകോടതി ശരിയാവണമെന്നുമില്ല. മാത്രവുമല്ല, വളരെ കലുഷിതവും സമ്മർദമേറിയതുമായ സാഹചര്യത്തിലാണ് കീഴ്കോടതികളിലെ ന്യായാധിപന്മാർ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവർ വരുത്തുന്ന തെറ്റുകൾ അതെത്ര മോശമായാലും അവർക്ക് മറ്റു താൽപര്യങ്ങൾ ഉണ്ടായതുകൊണ്ടാണെന്ന് കരുതേണ്ടതില്ല. മേൽകോടതികളിലെ ന്യായാധിപന്മാർക്ക് ജുഡീഷ്യൽ അച്ചടക്കവും ജുഡീഷ്യറിയിലുള്ള ബഹുമാനവും സംരക്ഷിക്കാനുള്ള ബാധ്യതയും ഉണ്ട്. കീഴ്കോടതി ജഡ്ജിമാരെ പരസ്യമായി കുറ്റപ്പെടുത്തുന്നതും അവഹേളിക്കുന്നതും ജുഡീഷ്യറിയുടെ വിശ്വാസം തകർക്കുന്നതാണ്. കീഴ്കോടതി ജഡ്ജിമാരിൽ മേൽകോടതി ജഡ്ജിമാർ അവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്നതിനേക്കാൾ വലിയ പരിക്കുകളൊന്നും ജുഡീഷ്യറിക്ക് ഏൽക്കാനില്ല. ജുഡീഷ്യറിക്കുള്ളിൽനിന്ന് ജുഡീഷ്യറിയെ തകർക്കാൻ പറ്റുന്ന ഫലപ്രദമായ ഉപകരണം ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ന്യായാധിപന്മാർ സ്വയം നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. കീഴ്കോടതിയുടെ വിധിയോട് വിയോജിക്കാൻ ഒരുപാട് വഴികളുണ്ട്. അവർക്ക് മറ്റു ഉദ്ദേശ്യങ്ങളുണ്ടെന്നു പറയുന്നത് അതിലൊന്നല്ല. അതു തീർച്ചയായും ജുഡീഷ്യറിയെ തകർക്കുന്നതാണ്. അതുകൊണ്ടുതന്നെ ബഹുമാനപ്പെട്ട സുപ്രീംകോടതി ന്യായാധിപൻ ഹൈകോടതി ന്യായാധിപനെ വിമർശിക്കുന്ന സമയത്ത് സുപ്രീംകോടതിയുടെതന്നെ നിർദേശങ്ങൾ ശ്രദ്ധിക്കേണ്ടതും കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടേണ്ടതുമായിരുന്നു. രാജ്യത്തെ പരമോന്നത കോടതിയുടെ അന്തസ്സും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന സംവിധാനത്തിെൻറ ചരിത്രവും സംരക്ഷിക്കാൻ അങ്ങനെയായിരുന്നു ചെയ്യേണ്ടത്.
കോടതിവിധികളും കേരള സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ പുതുമയുള്ള കാര്യമല്ല. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ സൃഷ്ടിക്കപ്പെട്ട സർക്കാർ എന്ന നിലയിൽ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അത് ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും അതിനോടുള്ള ജനവികാരം എന്താണെന്നുമുള്ള കാര്യങ്ങൾ പരിഗണിക്കുന്നത് സ്വാഭാവികമാണ്. നിർഭാഗ്യവശാൽ ഈ ഘടകമാണ് ഇന്ന് സുപ്രീംകോടതി വിധികളിൽ കാണാൻ സാധിക്കാത്തത്. പൊട്ടിത്തെറികളുടെയും അവഹേളനങ്ങളുടെയും ഇടമാവുന്നതിനു പകരം അപ്പീൽ ഹരജികളുടെ അവസാന കോടതി എന്ന നിലയിൽ പരമോന്നത കോടതി നീതിയുടെയും നിയമത്തിെൻറയും കാവലാളായും രക്ഷാധികാരിയായും വർത്തിക്കണം.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.