കമല സുറയ്യയുടെ മൃതദേഹം ഖബറടക്കാൻ എടുക്കുന്നതിന് മുമ്പായി സുഗതകുമാരി അന്തിമോപചാരം അർപ്പിക്കുന്നു

സുഗതകുമാരി: തോൽക്കുന്ന യുദ്ധത്തിനിറങ്ങിയ പടയാളി

1978 ൽ പ്രഫ.എം.കെ. പ്രസാദ് എഴുതിയ സൈലൻറ് വാലി എന്ന കാട് ഒരു ജലവൈദ്യുതി പദ്ധതിക്കു വേണ്ടി നശിപ്പിക്കാൻ പോകുന്നുവെന്ന ലേഖനമാണ് സുഗതകുമാരിയുടെ ജീവിതയാത്രയെ മാറ്റി മറിച്ചത്. സൈലൻറ് വാലി സംരക്ഷണത്തിനുള്ള സമരപാത അവിടെ തുറന്നു. ട്രിവാൻട്രം ഹോട്ടലിൽ സൈലൻറ് വാലി സംരക്ഷണ സമിതി പ്രവർത്തകരുണ്ടെന്നറിഞ്ഞ് അവിടെത്തി. ശർമാജിയും നാലഞ്ചു ചെറുപ്പക്കാരുമായി സംസാരിച്ചു. തുടർന്ന് ഡോ. സതീശ് ചന്ദ്രൻ പ്രതിഭയെ പരിചയപ്പെട്ടു. സതീശനാണ് പരിസ്ഥിതി പ്രശ്നങ്ങളുടെ ആഴത്തിലുള്ള അറിവിലേക്ക് നയിച്ചത്. അങ്ങനെ കേരളകൗമുദിയിൽ ലേഖനമെഴുതി. ശാസ്ത്രജ്ഞരെക്കാൾ എഴുത്തുകാരുടെ വാക്കുകൾക്ക് ജനമനസ്സിൽ ചലനം സൃഷ്ടിക്കാൻ കഴിയുമെന്ന് അതി

ൻെറ പ്രതികരണങ്ങൾ വ്യക്തമായി. തുടർന്ന് സുഹൃത്ത് കവികളെയും കൂട്ടി എൻ.വി. കൃഷ്ണവാര്യരുടെ അടുത്തേക്ക്. അങ്ങനെയാണ് പ്രകൃതിസംരക്ഷണ സമിതി രജിസ്റ്റർ ചെയ്തത്. എൻ.വി അധ്യക്ഷനും സുഗതകുമാരി സെക്രട്ടറിയും ഒ.എൻ.വി, കടമ്മനിട്ട ,വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവർ സ്ഥാപകാംഗങ്ങളായി. ഇ. ബാലാനന്ദനല്ല മാർക്സ് വന്നു പറഞ്ഞാലും സൈലൻറ് വാലി പദ്ധതിയെ അനുകൂലമാക്കില്ലെന്ന് കമ്യൂണിസ്റ്റ് നേതാവ് പി. ഗോവിന്ദപ്പിള്ള പ്രഖ്യാപിച്ചു.

'തോൽക്കുന്ന യുദ്ധത്തിനും പടയാളികളെ' ആവശ്യമുണ്ടെന്ന മുദ്രാവാക്യമാണ് അന്നുയർന്നത്. ഒ.വി.വിജയൻ, വൈലോപ്പിള്ളി തുടങ്ങിയവരെല്ലാം അതിൻെറ ഭാഗമായി. നാടൊട്ടുക്ക് കവിയരങ്ങുകൾ, നാടകങ്ങൾ, അയ്യപ്പപണിക്കരുടെ കാടെവിടെ മക്കളെ, കടമ്മനിട്ടയുടെ കുഞ്ഞേ മുലപ്പാൽ കുടിക്കരുത് കവിതകൾ. അങ്ങനെ എൺപതുകൾ കവിതയുടെ വസന്തകാലമായി. മാറ്റൊലി പോലെ മൃണാളിനി സാരാഭായി സൈലന്റ് വാലി സംരക്ഷണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കേരളത്തിൽ നൃത്തം ചവിട്ടി.

എം.ബി. ശ്രീനിവാസൻ സംഘഗാനവുമായി ഓടിയെത്തി. ചിത്രകാരന്മാർ കാടിെൻറ പ്രതിരോധ വരകൾ തീർത്തു. മലബാറിൽ ഇതേ കാലത്ത് ജോൺസി ജേക്കബിൻെറ നേതൃത്വത്തിൽ 'സിക്ക്' എന്ന സംഘടന വിദ്യാർഥികൾക്കിടയിൽ ശക്തമായി. സംസ്ഥാന സർക്കാർ സൈലൻറ് വാലിയിൽ കാടില്ലെന്ന് നിരവധി റിപ്പോർട്ടുകൾ നൽകി. വൈദ്യുതി ബോർഡ് ജീവനക്കാരുടെ സംഘടന ശകാരവർഷവുമായി നേരിട്ടു. രാജ്യദ്രോഹികളും സി.ഐ.എ ഏജൻറുമാരും വികസന വിരുദ്ധരുമാണെന്ന് മുദ്രകുത്തി. എൻ.വി. കൃഷ്ണവാര്യരെ മാനേജ്മെൻറ് ശാസിച്ചു. ഒടുവിൽ ഏഴുവർഷത്തിനുശേഷം കഠിനമായ പ്രശ്നങ്ങൾക്കും നിരവധി കോടതി കേസുകൾക്കും ശേഷം സൈലൻറ് വാലി രക്ഷപ്പെട്ടു. സമരം അംഗീകരിക്കപ്പെട്ടു. സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു.

ശക്തമായ വന നിയമങ്ങൾ പാസാക്കി. തലമുറകൾക്ക് വേണ്ടി സംരക്ഷിക്കേണ്ട അമൂല്യസമ്പത്ത് ആണെന്നുള്ള ശക്തമായ നിലപാട് സർക്കാർ സ്വീകരിച്ചു.

ലോകത്തിൽ തന്നെ ആദ്യമായാണ് പ്രകൃതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ എഴുത്തുകാർ സംഘടിക്കുന്നതും പോരാട്ടം നടത്തുന്നതും. കേരളീയ ജനത കാടിെൻറ ശബ്ദം കേട്ടു. രാഷ്ട്രീയപാർട്ടികളും ആ ശബ്ദം കാതോർത്തു മാധ്യമങ്ങൾ പരിസ്ഥിതി പ്രശ്നം സജീവമായി ഏറ്റെടുത്ത് തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തെ ഇന്ന് പരിഹസിക്കുന്നവർ കുറവാണ്.

'70 കളുടെ അവസാനത്തിലെ സൈലൻറ് വാലി വിവാദം കവിയുടെ കവിതയും ജീവിതവും മാറ്റിമറിച്ചു. അന്നുവരെ എഴുതിയ സുഗതകുമാരിയെയല്ല പിന്നീട് കണ്ടത്. മനസ്സുകൊണ്ട് ഭൂമിയെ പുണരുന്ന എഴുത്തുകാരി സമരത്തിെൻറ മുന്നണിപ്പടയാളിയായി. കൂടെനിന്നവർ പലരും പിൻവാങ്ങുമ്പോൾ അവർ പടപൊരുതി മുന്നേറി. ശക്തമായ ജനമുന്നേറ്റത്തെയും പ്രതിരോധത്തെയും ഫലമായി 1983 നവംബറിൽ സൈലൻറ് വാലി പദ്ധതി സർക്കാർ ഉപേക്ഷിച്ചു. ആ സമരത്തിൽ സുഗതകുമാരിക്ക് ലഭിച്ച ബഹുമതിയാണ് 'മരക്കവി' എന്ന ചെല്ലപേര്.

Tags:    
News Summary - sugathakumari the fighter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.