പരമ്പരാഗത രാഷ്ട്രീയവൈരിയായ സമാജ്വാദി പാർട്ടിയുമായുള്ള സഖ്യം പ്രഖ്യാപിച്ച വാർത ്തസമ്മേളനത്തിൽ ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി പറഞ്ഞു: ‘‘ഈ വാർത്തസമ്മേളനം പ്രധാ നമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും ഉറക്കമില്ലാ രാവുകൾ സമ്മ ാനിക്കും.’’ എല്ലാം കണക്കുകൂട്ടിയുള്ള ഒട്ടും അതിശയോക്തി കലരാത്ത പ്രസ്താവനയാണത്. കണ ക്കിലെ കളി ബി.ജെ.പിയിൽനിന്നാണ് പഠിച്ചതെന്ന് മായാവതിക്കൊപ്പമുണ്ടായിരുന്ന സമാജ് വ ാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത് ചേർത്തുവായിക്കുമ്പോൾ കാര്യം കുറെക്കൂടി വ്യ ക്തം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതിറ്റാണ്ടുകൾ കുത്തകയാക്കിയ ഗോര ഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞുകൊടുത്ത ഫൂൽപുരിലും മായാവതി യും അഖിലേഷും ബി.ജെ.പിയെ നിലംപരിശാക്കിയത് കണക്കുവെച്ചുള്ള കളിയിലാണ്. എസ്.പി-ബി.എസ്.പി സഖ്യത്തിെൻറ പ്രാധാന്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെെട്ടന്ന് അന്ന് യോഗി ആദിത്യനാഥ് തുറന്നുപറഞ്ഞതാണ്. 403 നിയമസഭ മണ്ഡലങ്ങളിൽ 312ഉം തൂത്തുവാരിയ ബി.ജെ.പി സ്വന്തം എം.പിമാരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാക്കിയപ്പോൾ ഒഴിവുവന്ന സീറ്റുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. ശേഷം ഈ ലോക്സഭയിലേക്ക് ഉത്തർപ്രദേശിൽനിന്നുള്ള ആദ്യ മുസ്ലിം എം.പിയെ കൈരാന ഉപതെരഞ്ഞെടുപ്പിൽ അജിത് സിങ്ങിെൻറ രാഷ്ട്രീയ ലോക്ദളിെൻറ ബാനറിൽ എത്തിച്ചും ബി.എസ്.പിയും എസ്.പിയും ഈ കളി ആവർത്തിച്ചു. ഇരു പാർട്ടികളും ഒൗദ്യോഗിക സഖ്യത്തിലാകാതെ ധാരണയിലെത്തിയപ്പോഴേ ദയനീയമായിരുന്നു ബി.ജെ.പിയുടെ സ്ഥിതിയെങ്കിൽ ഒൗദ്യോഗിക സഖ്യം ഉത്തർപ്രദേശിൽ എന്തു മാത്രം ഉറക്കംകെടുത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
വൈരത്തിെൻറ കനലും മോദിക്കുള്ള മറുപടിയും
ബി.എസ്.പിക്കും എസ്.പിക്കുമിടയിലുള്ള കുടിപ്പക കാൽനൂറ്റാണ്ടായി കത്തിനിൽക്കുമ്പോഴാണ് പരസ്പരവൈരത്തിെൻറ കനലുകൾക്കുമേൽ മായാവതിയും അഖിലേഷ് യാദവും സഖ്യത്തിലൂടെ വെള്ളം കോരിയൊഴിച്ചത്. 1995ൽ ബി.എസ്.പി മുലായം സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിന് സമാജ്വാദി പ്രവർത്തകർ ലഖ്നോ െഗസ്റ്റ് ഹൗസിൽ മായാവതിയെ കായികമായി നേരിട്ടതോടെ തുടങ്ങിയതാണ് ഇരുകൂട്ടർക്കുമിടയിലെ വൈരം. ഉത്തർപ്രദേശുകാർക്ക് മറക്കാൻ കഴിയാത്ത ലഖ്നോ െഗസ്റ്റ് ഹൗസ് സംഭവം വാർത്തസമ്മേളനത്തിൽ ഓർമിപ്പിച്ച മായാവതി അതിനും മുകളിലാണ് രാജ്യതാൽപര്യമെന്നും അതുകൊണ്ടാണ് ഇത്തരമൊരു സഖ്യമെന്നും പ്രത്യേകം എടുത്തുപറഞ്ഞു. എല്ലാം കേട്ട്, ബഹൻജിയോടുള്ള അവഹേളനം തന്നോടുള്ള അവഹേളനമായി കണക്കാക്കുമെന്ന് പറഞ്ഞ് അഖിലേഷ് പക്വതയാർന്ന ഒരു രാഷ്ട്രീയ നേതാവിെൻറ റോളിലേക്കുയരുകയും ചെയ്തു.
മായാവതിയെക്കൊണ്ട് അത്രയും പറയിച്ചത് നരേന്ദ്ര മോദിയാണ്. ആഗ്രയിൽ ഈ മാസം ഒമ്പതിന് നടന്ന റാലിയിൽ മോദി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയാണ് മായാവതി നൽകിയത്. ലഖ്നോ െഗസ്റ്റ് ഹൗസ് സംഭവത്തിനുശേഷം സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബഹൻജിക്ക് എങ്ങനെ കഴിയുന്നുവെന്നായിരുന്നു മോദിയുടെ ചോദ്യം. ഉത്തർപ്രദേശിൽ ബി.എസ്.പിയും എസ്.പിയും തമ്മിൽ സഖ്യമുണ്ടായാൽ പിന്നെ കേന്ദ്രത്തിൽ അടുത്ത സർക്കാർ തങ്ങളുടേതായിരിക്കില്ലെന്ന് ബി.ജെ.പിയിൽ നന്നായറിയുക മോദിക്കും അമിത് ഷാക്കുമാണ്. അതുകൊണ്ടാണ് ഇത്തരമൊരു സഖ്യം രൂപപ്പെടാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ഇരുവരും പയറ്റിയത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇരു കൂട്ടരെയും അകറ്റി നിർത്താൻ നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ഒരു രക്ഷയുമില്ലെന്ന് വന്നപ്പോഴാണ് മോദി ആഗ്ര റാലിയിൽ അങ്കലാപ്പ് പരസ്യമായി പ്രകടിപ്പിച്ചത്.
ഈ തെരഞ്ഞെടുപ്പ് ഇവരുടേതുകൂടിയാണ്
ദക്ഷിണേന്ത്യയിൽ നാമാവശേഷമാകുകയും ഉത്തരേന്ത്യയിൽ ഹിന്ദുത്വ സംസ്ഥാനങ്ങൾപോലും കാലിനടിയിൽനിന്ന് ഒലിച്ചുപോകുകയും ചെയ്ത ബി.ജെ.പിക്ക് 2019നെ നേരിടാനുള്ള കച്ചിത്തുരുമ്പായിരുന്നു ഉത്തർപ്രദേശ്. ഉത്തർപ്രദേശും അനിശ്ചിതത്വത്തിലായതോടെ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്ന് ചൂണ്ടിക്കാട്ടാവുന്ന നിർണായകമായ മറ്റൊരു സംസ്ഥാനവും ഇനിയില്ല. 80 മണ്ഡലങ്ങളിൽ ആൾബലവും പണച്ചെലവും എസ്.പിയും ബി.എസ്.പിയും പകുതി മണ്ഡലങ്ങളിലേക്ക് മാറ്റുന്നതോടെ കഴിഞ്ഞ തവണ നേടിയ 37 സീറ്റുകൾ ഇക്കുറി ബി.ജെ.പിക്ക് ഉറപ്പായും നഷ്ടപ്പെടും. കഴിഞ്ഞ തവണത്തെപ്പോലെ ഒരു മോദിതരംഗമില്ലാത്തതും വിരുദ്ധ വോട്ടുകൾ സഖ്യത്തിെൻറ സ്ഥാനാർഥിക്ക് വീഴുന്നതും ബി.ജെ.പിക്ക് ഏൽക്കുന്ന ആഘാതത്തിെൻറ ആഴം വർധിപ്പിക്കും.
ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ എം.പിമാരെ അയക്കുന്ന ഈ സംസ്ഥാനത്ത് ബി.ജെ.പിയെ പുറന്തള്ളാൻ രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷിയുടെ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമവാക്യംകൂടിയാണ് ഈ രണ്ട് പ്രാദേശിക കക്ഷികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും പകുതിയിലേറെ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഒരു വിലപേശലിനുള്ള ശേഷിയില്ല എന്ന് മായാവതിയും അഖിലേഷും വിളിച്ചുപറഞ്ഞു. പശ്ചിമ ബംഗാളിലെ ബലത്തിൽ മമത ബാനർജിയും ആന്ധ്രപ്രദേശിലെ മികവിൽ ചന്ദ്രബാബു നായിഡുവും ദേശീയ രാഷ്ട്രീയത്തിൽ വഹിക്കുന്ന റോളുകളിലേക്ക് ഉത്തർപ്രദേശിലെ തിണ്ണബലവുമായി തങ്ങളിരുവരും വരുമെന്നാണ് മായാവതിയും അഖിലേഷും കോൺഗ്രസിനെ ഓർമിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിൽനിന്ന് തങ്ങൾക്കൊന്നും ലഭിക്കാനില്ലെന്ന് മായാവതി പറഞ്ഞത് 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രാഹുൽ-അഖിലേഷ് ജോടി ഏറ്റുവാങ്ങിയ പരാജയത്തിെൻറകൂടി വെളിച്ചത്തിലാണ്.
38 സീറ്റുകൾ പരസ്പരം വീതംവെച്ച രണ്ടു നേതാക്കളും സഖ്യത്തിൽ ഇല്ലാതിരുന്നിട്ടും അമേത്തിയും റായ്ബറേലിയും കോൺഗ്രസ് അധ്യക്ഷനും അമ്മക്കുമായി മാറ്റിവെച്ചു. അത് പോരെന്ന് കോൺഗ്രസിന് പറയാൻ ആത്മവിശ്വാസം നൽകുന്ന മറ്റൊരു മണ്ഡലവും ഉത്തർപ്രദേശിലില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പകുതിയിലേറെ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ബദൽ പ്രാദേശിക കക്ഷികളാണെന്നും അവരെ വിശ്വാസത്തിലെടുക്കാതെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം സാധ്യമല്ലെന്നുമുള്ള യാഥാർഥ്യബോധത്തിലേക്ക് കോൺഗ്രസിനെ കൊണ്ടുവരാൻ മായാവതിക്കും അഖിലേഷിനും കഴിഞ്ഞു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ, ബിഹാർ, പശ്ചിമ ബംഗാൾ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ പ്രാദേശിക കക്ഷികളുടേതുകൂടിയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്ന ബോധവും ഇതുവഴി കോൺഗ്രസിനുണ്ടാകും.
ഈ അടി കോൺഗ്രസ് ചോദിച്ചുവാങ്ങിയത്
മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഢും നേടിയ ഗമയിൽ ബി.ജെ.പി വിരുദ്ധ മുന്നണിയുടെ നേതൃസ്ഥാനം സ്വയം ഏറ്റെടുത്ത കോൺഗ്രസ് അപ്രതീക്ഷിതമായി ഏറ്റുവാങ്ങിയ അടിയല്ല ഇത്. ആ തെരഞ്ഞെടുപ്പുകൾക്കിടയിൽ കോൺഗ്രസിെൻറ നേതാക്കൾതന്നെ മായാവതിയോടും അഖിലേഷിനോടും ചോദിച്ചുവെച്ചതാണ്. മധ്യപ്രദേശിൽ കമൽനാഥും ദിഗ്വിജയ് സിങ്ങും ചോദിച്ച അടി ഏറ്റുവാങ്ങേണ്ടിവന്നത് ഉത്തർപ്രദേശിൽ രാഹുലും സോണിയയും ആയെന്നു മാത്രം. മധ്യപ്രദേശിൽ ബി.എസ്.പിയും എസ്.പിയും എന്താണോ അതുതന്നെയാണ് ഉത്തർപ്രദേശിൽ കോൺഗ്രസ്. മധ്യപ്രദേശിൽ എസ്.പിയെയും ബി.എസ്.പിയെയും കൂട്ടാതെ കോൺഗ്രസ് മുന്നോട്ടുപോയെങ്കിൽ തിരിച്ച് കോൺഗ്രസിനെ കൂട്ടാതെ ഉത്തർപ്രദേശിൽ മത്സരിക്കാൻ എസ്.പി-ബി.എസ്.പി സഖ്യത്തിന് അവകാശമുണ്ട്. ആ നിലക്കുള്ള മധുരപ്രതികാരംകൂടിയാണ് ഇതെന്ന് അറിയാവുന്നതുകൊണ്ടാണ് വീണ്ടുമൊരു പ്രകോപനത്തിന് മുതിരാതെ രാഹുൽ ഗാന്ധി ശാന്തചിത്തനായി പ്രതികരിച്ചത്. സ്വന്തം സഖ്യവുമായി മുന്നോട്ടുപോകാനുള്ള മായാവതിയുടെയും അഖിലേഷിെൻറയും അവകാശം വകവെച്ചുകൊടുത്തത്. കോൺഗ്രസ് സഖ്യത്തിലുണ്ടായാലും ഇല്ലെങ്കിലും ഉത്തർപ്രദേശിൽ ബി.ജെ.പി ജയിക്കില്ലെന്ന് തീർത്തുപറഞ്ഞത്. ഈ യാഥാർഥ്യബോധത്തിലേക്ക് മറ്റു നേതാക്കളെയും ഉത്തർപ്രദേശ് ഘടകത്തെയും കൊണ്ടുവരാൻ രാഹുലിനായാൽ കോൺഗ്രസിന് നന്ന്. കാര്യമായ റോളില്ലാതായ ഉത്തർപ്രദേശിൽ അഭിമാന മത്സരം നടത്തി കുളംകലക്കുന്നതിന് പകരം ആ ഊർജവും പണവും ആൾബലവും പാർട്ടിക്ക് സ്വാധീനവും ശക്തിയുമുള്ള അയൽസംസ്ഥാനങ്ങളായ മധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും ബി.ജെ.പിയെ തോൽപിക്കാൻ ഉപയോഗിച്ചാൽ രാഹുലിെൻറയും കോൺഗ്രസിെൻറയും പ്രതിച്ഛായ വർധിക്കുകയേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.