ഇന്ന്​ വയോജന ദിനം; വാർധക്യം അവഗണിക്കപ്പെടുമ്പോൾ

പ്രായമാവുക എന്നത് ജീവിതത്തിലെ അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. താൻ ആർക്കു വേണ്ടിയായിരുന്നോ ജീവിച്ചതും മിച്ചം വെച്ചതും അവരൊക്കെ വാർധക്യകാലത്ത് തനിക്കൊപ്പമുണ്ടാവുകയെന്നത് വാർധക്യത്തിലെ സഹജമായ ആഗ്രഹമാണ്. പക്ഷേ, സ്വാർഥതയും വെറുപ്പും വിദ്വേഷവും നിറഞ്ഞ കുടുംബ സാമൂഹിക പാശ്ചാത്തലത്തിൽ ഇന്ന് ഏറ്റവും വേദനിക്കുന്നതും വയോധികരാണ്​.

വൃദ്ധസദനത്തിലെ കാത്തിരിപ്പു ബെഞ്ചിൽ പ്രിയപ്പെട്ടവരുടെ വരവ്​ തേടിയിരിക്കുന്ന, മക്കളുണ്ടായിട്ടും അനാഥരാക്കപ്പെട്ട മാതാപിതാക്കളുടെ വിലാപം നമ്മെ വല്ലാതെ അസ്വസ്ഥമാക്കേണ്ടതുണ്ട്.

വയോധികരെ ശുശ്രൂഷിക്കാനും പരിചരിക്കാനും അവരെ കേൾക്കാനും ഉൾക്കൊള്ളാനും ആത്മീയബലവും സഹിഷ്ണുതയും ക്ഷമയും ഓരോ കുടുംബാംഗവും ആർജിച്ചെടുക്കേണ്ടതുണ്ട്. വയോധികരായ രക്ഷിതാക്കൾ സംരക്ഷിക്കപ്പെടാൻ തങ്ങളുടെ സാമീപ്യവും പരിചരണവും ആവശ്യമില്ലെന്നും അതിനാവശ്യമായ സാമ്പത്തിക സഹായമൊരുക്കിയാൽ മതിയെന്നുമുള്ള സമീപനം നമുക്കിടയിൽ വേരുറക്കുന്നതുകൊണ്ടാണ് വൃദ്ധസദന സംസ്​കാരം നമുക്കിടയിലും സാർവത്രികമായിക്കൊണ്ടിരിക്കുന്നത്.

വാർധക്യകാല ആകുലതകളും ഒറ്റപ്പെടലുകളും പങ്കുവെക്കാനായി ആരുമില്ലാതാവുമ്പോൾ ജീവിതസായാഹ്നത്തിൽ നിരാശ ബാധിച്ച് വിഷാദമുൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയാണ് പ്രായമായവരിൽ പലരും. രോഗഭയവും ബന്ധുക്കളിൽനിന്നുള്ള അകറ്റിനിർത്തലുകളും കാഴ്ചയും കേൾവിയും നഷ്ടമാവലും സാമ്പത്തിക വരുമാനമില്ലാത്തതും ഉറ്റവരുടെ മരണവും വാർധക്യ വിഷാദങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രധാന കാരണങ്ങളാണ്.

വാർധക്യത്തോടുള്ള സമീപനം ബാധ്യതയായി കാണാതെ കടമയായി ഉൾക്കൊള്ളുമ്പോഴാണ് നമുക്കിടയിൽ പ്രായമായവർ ഏറ്റവും സുരക്ഷിതരായിരിക്കുന്നത്. പ്രായത്തിന്റെ ഈ സായാഹ്ന ഘട്ടത്തെ കാരുണ്യത്തിന്റെയും ക്ഷമയുടെയും സ്നേഹമസൃണമായ ഭാഷയിലൂടെ കൂട്ടിപ്പിടിക്കാനും പരിചരിക്കാനും നമ്മൾക്ക് സാധിക്കണം. വാർധക്യം നമ്മളിൽ ഓരോരുത്തർക്കും നടന്നുപോവേണ്ട വഴിയാണെന്ന തിരിച്ചറിവ് എപ്പോഴുമുണ്ടാവണം. കാലത്തി​ന്റെ ഒഴുക്കിൽ ക്ഷീണിച്ചുപോയവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോഴാണ് വാർധക്യത്തോടുള്ള സാമൂഹിക ഉത്തരവാദിത്തം നമ്മൾ നിറവേറ്റുന്നത്.●

Tags:    
News Summary - International Day for Older People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.