ഇന്ത്യ ഹിന്ദുത്വ മേൽക്കോയ്മക്കെതിരെ ജാഗ്രത പാലിക്കണം

ടെക്സാസിലെ ഒരു ചെറിയ പട്ടണത്തിൽ 19 കുട്ടികളെ വെടിവെച്ചുകൊന്നത് സാൽവദോർ റാമോസ് എന്ന 18കാരനാണ്. സാൽവദോർ റാമോസിനെ പിന്നീട് ​പൊലീസ് വെടിവെച്ചുകൊന്നു. കുട്ടിയായിരുന്നപ്പോൾ തന്നോട് ചിലർ ക്രൂരമായി പെരുമാറിയതിനും പരിഹസിച്ചതിനും പ്രതികാരമായിട്ടാണ് നിരപരാധികളായ 19 കുട്ടികളെ റാമോസ് വെടിവെച്ച് കൊലപ്പെടുത്തിയത്. പണ്ടെങ്ങോ ആരോ നിങ്ങളോട് ചെയ്ത തെറ്റിന് അതുമായി ഏതെങ്കിലും തരത്തിൽ വിദൂര ബന്ധമുള്ളവരോട് പ്രതികാരം ചെയ്യുന്നത് ന്യായരഹിതവും നിയമവിരുദ്ധവുമാണെന്ന് മനുഷ്യർ പണ്ടേ സമ്മതിച്ചിട്ടുണ്ട്.

നിങ്ങൾ ഇന്ത്യക്കാരനോ, കെനിയനോ, ജാപ്പനീസ്, അമേരിക്കൻ, ജർമ്മൻ, ഓസ്‌ട്രേലിയൻ, അല്ലെങ്കിൽ നമ്മുടെ ആധുനിക ലോകത്തിലെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരനായാലും, നിങ്ങളുടെ പിതാവിനെ കൊള്ളയടിച്ചവന്റെ മകനെ കൊള്ളയടിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങളുടെ പിതാവിന്റെ വീട് കത്തിച്ചവന്റെ മകന്റെ വീട് നിങ്ങൾക്ക് കത്തിക്കാൻ കഴിയില്ല. നിങ്ങളുടെ പിതാവിനെ കൊന്നവന്റെ മകനെ കൊല്ലാൻ കഴിയില്ല. ഒരു പരിഷ്കൃത രാജ്യത്ത് ഇത്തരം പ്രവൃത്തികൾ നിയമവിരുദ്ധവും അസ്വീകാര്യവുമാണ്. അവക്ക് കൃത്യമായ വിലയുണ്ട്.

നൂറ്റാണ്ടുകൾക്കുമുമ്പ് ഇന്ത്യ ഭരിച്ച ദുഷ്ടനെന്ന് പറയപ്പെടുന്ന ഒരു ഭരണാധികാരിയുമായി അവരുടെ മതത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യക്കാരുടെ ജീവിതവും സ്വത്തുക്കളും ആരാധനാലയങ്ങളും നശിപ്പിക്കുന്നത് ന്യായമാണെന്നും വാസ്തവത്തിൽ അത് അർഹതയാണെന്നും ഇന്ത്യയിലെ ചിലർ കരുതുന്നതായി തോന്നുന്നു! അവരുടെ കാഴ്ചപ്പാടിൽ, ഒരുവിഭാഗം വിശ്വാസികളുടെ ആരാധനാലയം മറ്റൊരു വിശ്വാസത്തിന്റെ ആരാധനാലയമാക്കി മാറ്റുന്നത് തടയുന്ന 1991ലെ ഇന്ത്യൻ പാർലമെന്റിന്റെ നിയമം, 2019 ൽ സുപ്രീം കോടതി അടിവരയിട്ട ഒരു നിയമം, റദ്ദാക്കപ്പെടേണ്ട ഒരു നിയമമാണ്. ആരാധനാലയങ്ങൾ മാറ്റാനുള്ള അവകാശം വേണമെന്ന് അവർ ആഗ്രഹിക്കുന്നു.

ഈ അവകാശം ആവശ്യപ്പെടുന്നവർ ഹിന്ദുക്കളാണ്. അവർ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിൽ പെട്ടവരാണ്. ശക്തമായ ഭൂരിപക്ഷത്തിൽ നിന്നുള്ള ആളുകൾ - എണ്ണത്തിലും സമ്പത്തിലും അധികാരത്തിലും ശക്തരായ അവർ ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പോലുള്ള ദുർബലരും എണ്ണത്തിൽ കുറവുമുള്ള ആളുകളെ അപമാനിക്കാൻ ശ്രമിക്കുന്നത് ദയനീയമായ കാഴ്ചയാണ്. ഇന്ത്യയും യു.എസും പോലുള്ള രാജ്യങ്ങളിൽ ഇന്ന് കാണുന്ന മേൽക്കോയ്മയുടെ ഭാഗമാണ് അപമാനിക്കാനുള്ള ഈ പ്രേരണ എന്നത് രഹസ്യമല്ല. ഇരുപതാം നൂറ്റാണ്ടിൽ കൊളോണിയലിസവും വംശീയതയും ശിഥിലീകരിക്കപ്പെടുമ്പോൾ, മിക്കവാറും എല്ലാ മനുഷ്യരാശിയും സ്വീകരിച്ച സമത്വത്തിന്റെ മാനദണ്ഡം പുറന്തള്ളാനുള്ള നീക്കമാണിത്.

സമൂഹത്തിൽ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ഇവർ, 'ഇര'കളാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഈ മാസം 14 ന് പേറ്റൺ ഗ്രെന്‍റൻ എന്ന അമേരിക്കൻ യുവാവ് ന്യൂ യോർക്കിലെ ബഫലൊ നഗരത്തിൽ, ആഫ്രിക്കൻ അമേരിക്കൻ ആളുകളുടെ നേർക്ക് നിറയൊഴിച്ചപ്പോൾ കാരണമായി പറഞ്ഞത്, വെളുത്ത വംശജരുടെ എണ്ണം കുറയുന്നതായി ഒരു വെബ്സൈറ്റിൽ കണ്ടിരുന്നുവെന്നതാണ്.

2019 ൽ ന്യൂസിലന്‍റിൽ രണ്ട് മുസ്ലിം പള്ളികളിലായി 51 പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിനു പിന്നിലും ഗ്രന്‍റൻ തന്നെയായിരുന്നു- വിഷം തുപ്പുന്ന വംശീയതയുടെ ക്രൂരമുഖം. വെള്ള വംശീയരുടെ ആധിപത്യം മോഹിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയെന്നാണ് അന്ന് ആ 18കാരനെ ലോസ് ആഞ്ജലസ് ടൈംസ് വിളിച്ചത്. വിവേചന ബുദ്ധി നിറഞ്ഞ തീവ്രപക്ഷസമീപനങ്ങൾ ഇവർക്ക് ലഭിക്കുന്നത് ഇന്‍റർനെറ്റ് വെബ്സൈറ്റുകളിൽ നിന്നാണ്. മറ്റ് വംശങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ കിട്ടുന്ന കുപ്രസിദ്ധിയുലും ഇവർ തത്പരരാണ്. അന്തർവംശീയ വിവാഹങ്ങൾ മുതൽ കുടിയേറ്റങ്ങൾ വരെ വെളുത്ത വംശജരുടെ എണ്ണവും ആധിപത്യവും കുറക്കുന്നുവെന്നാണ് ഇവർ ധരിക്കുന്നതെന്നും ലോസ് ആഞ്ജലസ് ടൈംസ് പറയുന്നു.

ഒരു ബഫലോ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ ഹെയ്ഡി ജോൺസ് എന്ന ഗവേഷകൻ പറഞ്ഞത് 'ഉയർന്ന തട്ടിൽ' പെട്ട വെള്ളക്കാർ മാത്രം സമൂഹത്തിൽ നിലനിന്നാൽ മതിയെന്ന ക്രൂരമായ ചിന്തയാണ് ഇവരെക്കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യിപ്പിക്കുന്നതെന്നാണ്. വിരോധം തോന്നുന്ന സമൂഹത്തെ അടിമയാക്കി തീർക്കാനും അവരുടെ ശബ്ദമടപ്പിക്കാനും തോന്നുന്നത് ഒരു അരക്ഷിത ബോധം കൊണ്ട് കൂടിയാണ്. ഗ്രന്റനെ പോലുള്ളവർ ഭയക്കുന്നത് വരുംകാലത്ത് അമേരിക്കയുടെ അധികാര മേഖലകളിൽ തീരുമാനം കൈക്കൊള്ളാനും സ്വാധീനം ചെലുത്താനും മൂന്നാം ലോക രാജ്യങ്ങളിലെ പൗരന്മാർക്കാകും എന്നാണ്.

ബഫലോ കൂട്ടക്കൊല, 2011 ൽ ഒസ്ലോയിൽ നടന്ന വെടിവെപ്പിനെ ഓർമിപ്പിക്കുന്നതാണ്. അന്ന് നോർവീജിയക്കാരനായ ആൻഡേഴ്സ് ബെഹ്റിങ് ബ്രെവിക് വെടിവെച്ചു കൊന്നത് 76 ആളുകളെയാണ്. അതിൽ ഭൂരിഭാഗവും കൗമാരക്കാരായിരുന്നു. ഗ്രൻഡനെ പോലെതന്നെ ബ്രെവിക്കും ഒരു ന്യായീകരണം എഴുതിയിരുന്നു - 1518 പേജുകളുള്ള ഒരു പത്രിക. അതിൽ അയാൾ പുകഴ്ത്തുന്നത് ഇന്ത്യയിലെ ഹിന്ദു സമൂഹത്തെയാണ്. "ഹിന്ദുക്കൾ, അവർക്കെതിരെ നടക്കുന്ന അനീതിക്കെതിരെ പൊരുതുകയും, അസഹനീയമാകുമ്പോൾ 'കാരണക്കാരായ' മുസ്ലീങ്ങൾക്കെതിരെ കലാപങ്ങൾ നടത്തുകയും ചെയ്യുന്ന" തിനായിരുന്നു പ്രശംസ.

യുഎസിലെ 'ഉയർന്ന' വെളുത്ത വംശജരെ പോലെ തന്നെ ഇന്ത്യയിലെ ഹിന്ദുവംശവും തങ്ങളുടെ പരമ്പര ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് സ്വയം വിശ്വസിച്ചു. ഇന്ത്യയിൽ സ്വന്തം നിലനിൽപ്പിനുവേണ്ടി അഹിന്ദുക്കളായ വംശജരെ രണ്ടാംകിടയായി ചിത്രീകരിക്കുവാൻ ഹിന്ദുക്കൾ ശ്രമിച്ചു- പ്രത്യേകിച്ച് ക്രൈസ്തവരെയും മുസ്ലീങ്ങളെയും. കൂടാതെ ഇസ്ലാം മതം ധ്വനിക്കുന്ന സ്ഥലപ്പേരുകൾ, മതത്തെ സൂചിപ്പിക്കുന്ന ഹിജാബ്, അസാൻ, തുടങ്ങി എല്ലാത്തിനെയും ഒതുക്കാനും ശ്രമം തുടങ്ങി. അന്തരാർത്ഥം അഹിന്ദുക്കൾ ഉൻമൂലനം ചെയ്യപ്പെടണം എന്നത് തന്നെ.

ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യങ്ങളിലും മേൽക്കോയ്മ സ്വയം ചാർത്തുന്ന ഇത്തരം ആളുകളുണ്ട്. മുസ്ലിം ജനതയെ താഴേത്തട്ടിലേക്ക് കൊണ്ടുവരിക എന്നതാണ് അവരുടെ ലക്ഷ്യം. അമുസ്ലിങ്ങൾക്കെതിരെ എന്തെങ്കിലും ആക്രമണങ്ങളുണ്ടായാൽ അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നത് എപ്പോഴും ദേശത്തെ മുസ്ലിങ്ങൾക്ക് തന്നെയായിരിക്കും. ലെബനൻ, സിറിയ, ഇറാഖ്, യമൻ, സോമാലിയ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണം .

"ആംഗലേയരെ വെറുത്തു കൊണ്ട് നമുക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുകയില്ല. ആംഗലേയരെ വെറുക്കുകയും ജപ്പാൻ ജനതയെ അതേ സമയം സ്നേഹിക്കാനും സാധിക്കില്ല. ഒന്നുകിൽ സ്നേഹത്തിൻറെ നിയമം പൂർണമായും നടപ്പാക്കണം അല്ലെങ്കിൽ ഒന്നുമരുത്. വെറുപ്പിൽ ഊന്നിയ സ്നേഹത്തിന്റെ നാശം വളരെ പെട്ടെന്നായിരിക്കും." ഇത് 1926 ൽ ഗാന്ധി എഴുതിയതാണ്.

അതേപോലെ അഹിന്ദുക്കളെ വെറുത്തു കൊണ്ടുള്ള ഹിന്ദു വംശത്തിന്‍റെ സ്നേഹനടനം വെറും പൊള്ളയാണ്. ജാതിയുടെയും വർഗ്ഗത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും പേരിൽ ഉണ്ടാകുന്ന തർക്കങ്ങളിൽ ഈ സ്നേഹമെല്ലാം പൊട്ടിപ്പോകും.വെളുത്ത വംശീയതയുടെ ഉന്നമനം സംഭവിക്കുമ്പോൾ യു.എസിലെന്താണ് നടക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്, റഷ്യൻ പ്രഭാവത്തിന്‍റെ പേരിൽ യുക്രെയിനിലും റഷ്യയിലും എന്താണ് സംഭവിക്കുന്നതെന്നും കാണുന്നുണ്ട്. ഇതെല്ലാം ഹിന്ദു മേൽക്കോയ്മയെ പറ്റി പുനർചിന്തനം നടത്താൻ ധാരാളമാണ്.

Tags:    
News Summary - India Should Be Wary Of Hindu Supremacy - By Rajmohan Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.