ജനുവരി 26ന് ഇന്ത്യ ഗേറ്റിനരികിലൂടെ സായുധസേന നേതൃത്വത്തിൽ റിപ്പബ്ലിക്ദിന പരേഡ് ആരംഭിക്കും, ധ്രുതതാളവാദ്യങ്ങൾക്കൊപ്പം പട്ടാളക്കാർ മാർച്ച് ചെയ്യും, തലക്ക് മുകളിലൂടെ വിമാനങ്ങൾ ഇരമ്പിപ്പറക്കും- പക്ഷേ, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുവരുത്തുന്ന ഒരു പരമാധികാര റിപ്പബ്ലിക് ആകാനുറച്ച് ഇന്ത്യൻ ഭരണഘടനയെ നെഞ്ചേറ്റിയതിനെ കൊണ്ടാടേണ്ടത് ഇങ്ങനെ സൈനികശക്തി പ്രദർശിപ്പിച്ചുകൊണ്ട് വേണോ?
ആ ആദർശങ്ങളും മൂല്യങ്ങളും ഓർമപ്പെടുത്തുന്നവിധത്തിൽ വേണ്ടേ റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ. അക്രമരഹിത മാർഗത്തിലൂടെ സ്വന്തമാക്കിയതാണ് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം എന്നതിന്റെ ഓർമപ്പെടുത്തൽകൂടിയായി അപ്പോഴത് മാറും.
ഒരുകാലത്ത് നമ്മുടെ ഗാന്ധിയൻ അഹിംസ സിദ്ധാന്തം ലോകത്തിന് ധാർമികമായ ഒരു പ്രായോഗിക പാഠമായി മാറുന്നതിൽ നാം അഭിമാനം കൊണ്ടിരുന്നു. അമേരിക്കയിലെ മഹാനായ നേതാവും ഇതിഹാസ പുരുഷനുമായ മാർട്ടിൻ ലൂഥർ കിങ് ഗാന്ധിയൻ തന്ത്രങ്ങൾ ആദർശമായി സ്വീകരിച്ചു.
അപ്പാർതൈഡ് എന്ന വംശവെറിയെ മറികടക്കാൻ ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൻ മണ്ടേലയും ഗാന്ധിയൻ തന്ത്രങ്ങളെ ഉപയോഗിച്ചു. യുദ്ധത്തിൽനിന്നോ അക്രമത്തിൽനിന്നോ അല്ല, മറിച്ച് സമാധാനപരമായ നിസ്സഹകരണത്തിൽനിന്നാണ് ഗാന്ധിയൻ മഹത്ത്വം ഉടലെടുത്തത്.
ഇന്ത്യയെ ഒരു ‘വിശ്വഗുരു’ ആക്കി മാറ്റണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യയുടെ മഹത്തായ സംഭാവനയായ ഗാന്ധിയൻ അഹിംസയെ താഴ്ത്തിക്കെട്ടുന്നതിനു പകരം ഉയർത്തിപ്പിടിക്കണം.
ഗാന്ധിയൻ അഹിംസയെച്ചൊല്ലി ഇന്ത്യ ഊറ്റംകൊണ്ടിരുന്ന നാളുകൾ മാഞ്ഞുപോയിരിക്കുന്നു. സൈനിക അധിനിവേശം ഉൾപ്പെടെ എല്ലാത്തരം അക്രമങ്ങളെയും ഇന്ത്യൻ സിനിമകൾ വാഴ്ത്തിപ്പാടുന്നു. എന്നാൽ, ‘മുന്നാഭായ് സിനിമ’ പോലെ ചിലതൊഴിച്ചാൽ അഹിംസയെ മഹത്ത്വപ്പെടുത്തുന്നതേയില്ല. യുദ്ധത്തിൽ ഭയാനകതയേക്കാൾ മഹത്ത്വം ദർശിക്കുന്ന വർത്തമാനകാല പൊതുമനസ്സിന് കാര്യമായ എന്തോ തകരാറുണ്ട്.
ചരിത്രത്തിന്റെ ഏതാണ്ടെല്ലാ കാലത്തും ഇതുതന്നെയാണവസ്ഥ. യുദ്ധം എന്തോ മഹാകാര്യമായി ഗണിക്കപ്പെട്ടു. അതിനൊപ്പം നടന്ന കുരുതികളും കൊള്ളയുമെല്ലാം യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടങ്ങളായി അവഗണിക്കപ്പെട്ടു. വലിയ ജേതാക്കൾക്കും കൊലയാളികൾക്കും അലക്സാണ്ടർ ദ ഗ്രേറ്റ്, പീറ്റർ ദ ഗ്രേറ്റ് എന്നിങ്ങനെ മഹാൻ പട്ടങ്ങൾ ചാർത്തിനൽകി.
മനുഷ്യാവകാശങ്ങളുടെ സമദൂര വാദം മുന്നോട്ടുവെച്ച യൂറോപ്യൻ പ്രബുദ്ധതയാണ് ഈ ലോകവീക്ഷണത്തെ ആദ്യം വെല്ലുവിളിച്ചത്. ആധുനിക സാങ്കേതിക വിദ്യകൾ മരണത്തിനും നാശത്തിനുമുള്ള ഒരു വലിയ ശേഷി ഒരുക്കിവെച്ചിട്ടുണ്ടെന്ന് ഒന്നാം ലോകമഹായുദ്ധം നമുക്ക് കാണിച്ചുതന്നു.
വിജയികളും പരാജിതരെപ്പോലെതന്നെ പാപ്പരായി. യൂറോപ്പിലെ കിടങ്ങുകളിൽ ലക്ഷക്കണക്കിന് പട്ടാളക്കാർ എതിർസൈന്യത്തെ വെടിവച്ചുവീഴ്ത്തി, ഒരു യുവതലമുറയെ പൂർണമായി ഇല്ലാതാക്കി. വിഷവാതക പ്രയോഗവും രാസയുദ്ധവും സൈനിക നേട്ടമല്ല, അംഗവൈകല്യവും അരുംകൊലകളുമാണ് ബാക്കിയാക്കിയത്.
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം എന്ന് വിളിച്ചുപോകുന്നത്ര ഭയാനകമായിരുന്നു ഒന്നാം ലോക യുദ്ധത്തിലെ കൂട്ടക്കുരുതികൾ.
കഷ്ടമെന്നേ പറയേണ്ടു, നഷ്ടപരിഹാരത്തിനായി ജർമനിയെ നിർബന്ധിക്കാനുള്ള പാശ്ചാത്യശ്രമം ഹിറ്റ്ലറുടെ ഉദയത്തിന് ആക്കം കൂട്ടി, അങ്ങനെ ഒന്നാം ലോകയുദ്ധം രണ്ടാം ലോകയുദ്ധത്തിലേക്ക് നയിച്ചു. ഇക്കുറി 70 ദശലക്ഷത്തിലേറെയായിരുന്നു മരണസംഖ്യ. മനുഷ്യരാശിക്ക് സ്വയം നശിപ്പിക്കാൻ കഴിയുമെന്ന് അണുബോംബുകൾ തെളിയിച്ചു. അത് യുദ്ധം അവസാനിപ്പിക്കുകയല്ല, ദേശപ്രേമത്തിന്റെ തിളക്കം കവരുകയാണ് ചെയ്തത്.
സൈനിക പരിഹാരത്തിന്റെ പോരായ്മകൾ ലോകമെമ്പാടും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് കരുത്തേകി. യുദ്ധവിരുദ്ധ പുസ്തകങ്ങൾ, കവിതകൾ, ചലച്ചിത്രങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന കലാശാഖകൾതന്നെ രൂപംകൊണ്ടു. അത് രാഷ്ട്രീയത്തെയും സമൂഹത്തെയും കാര്യമായി സ്വാധീനിക്കുകയും ചെയ്തു.
എന്നാൽ, ഇന്ത്യ ഒരിക്കലും ഒരു യുദ്ധവിരുദ്ധ പ്രസ്ഥാനം വികസിപ്പിച്ചെടുത്തില്ല. കൊളോണിയൽ നിഷ്ഠുരവാഴ്ചക്കെതിരെ ധാർമിക-പ്രായോഗിക ബദലായി സ്വാതന്ത്ര്യസമരകാലത്ത് നാം സ്വീകരിച്ചത് ഗാന്ധിയൻ അഹിംസ മാർഗമായിരുന്നു. എന്നാലത് മറ്റിടങ്ങളിലെ യുദ്ധവിരുദ്ധ മുന്നേറ്റങ്ങളുടെ പാതയിലൂടെ നീങ്ങിയില്ല.
ദശലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഒന്നാം ലോകയുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി സന്നദ്ധസേവനം ചെയ്തത്, രണ്ടാം യുദ്ധത്തിൽ അത് രണ്ടര ദശലക്ഷമായി. മണിപ്പൂരിലും കൊഹിമയിലും ജപ്പാൻ സേന പരാജയപ്പെട്ടതൊഴികെ യുദ്ധം ഏതാണ്ട് പൂർണമായും വിദൂരദിക്കുകളിലായിരുന്നു.
ഒന്നാം ലോകയുദ്ധ വാർഷിക വേളയിൽ യൂറോപ്പിലും അമേരിക്കയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും കലാപ്രവർത്തകരുമെല്ലാം യുദ്ധത്തിന്റെ ഭയാനകതയെ അപലപിച്ചപ്പോൾ യുദ്ധത്തിൽ ഇന്ത്യൻ സൈനികർ വഹിച്ച പങ്കിന് വേണ്ടത്ര പ്രാമുഖ്യം ലഭിച്ചില്ലെന്ന പരാതിയായിരുന്നു പല ഇന്ത്യക്കാരും ഉയർത്തിയത്, നമ്മുടെ മഹത്തായ സൈനിക ചരിത്രത്തിന്റെ ഭാഗമായി അത് ഉയർത്തിക്കാണിക്കപ്പെടണമെന്നായിരുന്നു അവരുടെ ആവശ്യം.
ഇന്ത്യാ ഗേറ്റ് തന്നെ ഒന്നാം യുദ്ധത്തിൽ കൊല്ലപ്പെട്ട 84,000 ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാർക്കുള്ള സ്മാരകമാണ്. ഫ്ലാേൻഴ്സ്, ഗല്ലിപൊളി, മെസപ്പൊട്ടേമിയ, പേർഷ്യ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ജീവൻ വെടിഞ്ഞ അവരിൽ പലരുടെയും പേരുകൾ കുറിച്ചിട്ടിട്ടുണ്ടവിടെ.
ഇന്ത്യക്ക് വിശ്വഗുരു ആവണമെന്നുണ്ടെങ്കിൽ നാം വ്യത്യസ്തമായ ധർമചിന്ത മുന്നോട്ടുവെക്കേണ്ടതുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങളെ പരിഷ്കരിച്ച് നമ്മളതിന് തുടക്കമിടണം. നീതി, സ്വാതന്ത്ര്യം, സമത്വം സാഹോദര്യം എന്നീ ഭരണഘടന മൂല്യങ്ങളിൽ നാം കൈവരിച്ച നേട്ടങ്ങളുടെ ആഘോഷത്തിരുനാളാക്കി മാറ്റണം. ഒപ്പം നമ്മുടെ പോരായ്മകളെ പരിഹരിച്ച് മറികടക്കുമെന്ന് ഉറപ്പിക്കുകയും വേണം.
(പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ലേഖകൻ ടൈംസ് ഓഫ് ഇന്ത്യ കൺസൾട്ടന്റ് എഡിറ്ററാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.