ഹർത്താൽ ജനജീവിതത്തെ ഉപരോധിക്കുന്ന വിധം

ജനജീവിതത്തെ പാടേ ഉപരോധിക്കുന്നതിെൻറ പേരാണ് ഹർത്താൽ. മൂക്കും വായും ബലമായി പൊത്തിപ്പിടിച്ച് ശ്വാസം മുട്ട ിക്കുന്നപോലെ, ജീവിതത്തിെൻറ എല്ലാവിധ താളക്രമത്തെയും കാട്ടുനീതികൊണ്ട് ക്രൂരമായി നിരോധിച്ച് പൊതുജനത്തെ കൊല്ലാക്കൊല ചെയ്യുക. കോമ്പല്ലും നീൾനഖവും കൊണ്ട് ഇരകളെയും എതിരാളികളെയും കീഴ്പ്പെടുത്തി കടിച്ചുകീറാനുള്ള വീറും ദുരമൂത്ത അധികാര-ഭോഗാസക്തികളുംകൊണ്ട് അന്ധരായ രാഷ്ട്രീയ മാടമ്പികൾക്ക് എപ്പോൾ വേണമെങ്കിലും എങ്ങനെ വ േണമെങ്കിലും ആക്രമിക്കാവുന്നവിധം ഇരവത്കരിക്കപ്പെട്ടിരിക്കുന്നു മൂകരും വോട്ടുകുത്തികളുമായ പൊതുജനം ഇന്ന് .

സ്നേഹം, ദയ, കാരുണ്യം, നീതി, ധർമാധർമ ബോധം തുടങ്ങിയ ഗുണങ്ങളൊക്കെ ചോർത്തിക്കളഞ്ഞ് കേവലം പാഴ്ത്തൊണ്ടുകളായ പരുക്കൻ മനസ്സും മനുഷ്യപ്പറ്റില്ലാതെ ആളുകളെ തല്ലാനും കൊല്ലാനുമുള്ള കാട്ടാളത്തവും കൈമുതലായുണ്ടെങ്കിൽ ആ ‘സൗഭാഗ്യവാൻമാർ’ക്ക് ഗാന്ധിയുടെ ഇന്ത്യയിൽ രാഷ്ട്രീയവിജയം വരിക്കാം എന്നു വന്നിരിക്കുന്നു! ഇത്തരക്കാരുടെ കോമരം തുള്ളലും പോർവിളികളുംകൊണ്ട് ഭ്രാന്താലയമായിരിക്കുന്നു നാട്. വീട്ടിനകത്തും പുറത്തും രക്ഷയില്ലാത്ത ദുഃസ്ഥിതി. അകത്തുകയറിയാൽ ചാനലുകളടക്കമുള്ള മീഡിയയിലൂടെ ഇവരുടെ പീറ പുലയാട്ട്. അതുകേട്ട് വെകിളി പിടിച്ച് പുറത്തേക്കോടിയാൽ, അവിടെ എപ്പോൾ വേണമെങ്കിലും ഇടിത്തീപോലെ വന്നുവീഴാവുന്ന ഹർത്താലും കൊലയും കൊള്ളിവെപ്പും! വല്ലാത്തൊരവസ്ഥ തന്നെ! ഒരു നിലയ്ക്കും ജീവിക്കാനനുവദിക്കാതെ പൊതുജനത്തെ അക്ഷരാർഥത്തിൽ, വളഞ്ഞുവെക്കുന്ന ഇത്തരം ഹർത്താലുകൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും പിന്നിലല്ല.

ഭരിക്കുന്നവർക്കോ ഭരിച്ചിരുന്നവർക്കോ ഭരണത്തിലേറാൻ കച്ചകെട്ടിയവർക്കോ ആർക്കു വേണമെങ്കിലും ജനത്തെ ഞെട്ടിച്ച് എപ്പോൾ വേണമെങ്കിലും ഹർത്താലിെൻറ ‘ആറ്റം ബോംബ്’ പൊട്ടിക്കാനാകും. ആരെങ്കിലും ‘കമാ’ന്ന് മറുത്തു മിണ്ടിയാൽ അവനെ പൂരത്തെറി വിളിക്കും, വഴി വിലങ്ങും വണ്ടി കത്തിക്കും പീടിക അടിച്ചു തകർക്കും തല്ലും വേണമെങ്കിൽ കൊല്ലുകയും ചെയ്യും. എന്തിനും ചെട്ടിമിടുക്കുള്ള ഏമാന്മാരാണ് പുള്ളികൾ. അതുകൊണ്ട് പൊലീസോ പട്ടാളമോ മജിസ്േട്രറ്റോ ആരുമില്ല ഈ മദമിളകിയവരെ തളക്കാൻ.

അവശ്യസാധനങ്ങൾ വാങ്ങാൻ അങ്ങാടിയിലേക്കു പോകുന്നവരെ വഴിതടഞ്ഞ് അന്നം മുടക്കികളായി, തൊഴിലിടങ്ങളിലേക്കു പുറപ്പെട്ടവരെ വിലക്കി ജീവിതം വഴിമുട്ടിക്കുന്നവരായി, വിദ്യാലയ പഠനം മുടക്കിച്ച് അക്ഷരവിരോധികളായി. എന്തിനധികം, അടിയന്തര ചികിത്സക്ക് ആശുപത്രികളിലേക്കു പോകുന്ന പാവപ്പെട്ട രോഗികളെ തടഞ്ഞ് സാക്ഷാൽ യമകിങ്കരന്മാരുടെ വേഷത്തിൽപോലും എവിടെയും ഏതുനേരത്തും ഈ ‘മസിൽ പവറു’കാർ ചാടിവീഴാം. പാർട്ടി പ്രവർത്തകന്മാർ എന്ന ഈ അങ്കച്ചേകവന്മാർ നാക്കിൻ തുമ്പത്ത് വാക്കല്ല, വാളുമായാണ് പടച്ചട്ടയണിഞ്ഞ് പോരിനിറങ്ങുന്നത്. ഇടതരെന്നോ വലതരെന്നോ തീവ്ര വലതരെന്നോ വകഭേദമില്ലാതെ, അധികാരക്കൊതിയുടെ മത്തുപിടിച്ച ഈ ഭൈമീ കാമുകന്മാരുടെ കലിതുള്ളലും കൊലവിളികളും കൊണ്ട് രാപ്പകൽ ഉപരോധിക്കപ്പെട്ടിരിക്കുന്നു മലയാളി ജീവിതം. ജനാധിപത്യ സംവിധാനത്തിൽ അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങളെ വില കുറച്ചു കാണുകയല്ല. എന്നാൽ, പൊതുജനത്തെ കൊല്ലാക്കൊല ചെയ്യുകയും മുച്ചൂടും ഉപദ്രവിക്കുകയും ചെയ്യുന്ന ഹർത്താൽപോലുള്ള താന്തോന്നിത്തങ്ങളും സമാധാനപരമായ അവകാശ സമരവും തമ്മിൽ എന്തു ബന്ധമാണുള്ളത് രാഷ്ട്രീയത്തമ്പുരാക്കന്മാരേ? ഒന്നുമില്ലെങ്കിൽ, നിങ്ങളുടെ തട്ടുപൊളിപ്പൻ പ്രസ്താവനകൾക്ക് അത്യാവേശത്തോടെ ഹല്ലേലുയ്യ പാടുകയും അതതു സമയത്ത് നിങ്ങൾ ചോദിക്കുന്ന വോട്ടും പിരിവ് കരവും തന്ന്, തലപൊക്കി ഇഴയുകപോലും ചെയ്യാതെ, വിനീത വിധേയരായ അനുയായികളായി മിണ്ടാതെ മൂലക്കൊതുങ്ങുകയും ചെയ്യുന്നവരല്ലേ ഈ പാവം പൊതുജനം?

ആയതിനാൽ രാഷ്ട്രീയ ഏമാന്മാരേ, ഒരഭ്യർഥന: നോട്ടുനിരോധനം പോലെയോ അതിലേറെ കടുപ്പത്തിലോ കാച്ചിക്കുറുക്കി അടുത്ത തവണ നട്ടപ്പാതിരക്കോ മറ്റോ ഹർത്താൽ എന്ന കാളകൂടംകൊണ്ട് വോട്ടുകുത്തികളായ ഞങ്ങളെ ‘അനുഗ്രഹി’ക്കാൻ പോകുന്നതിെൻറ ‘സദ്വാർത്ത’ പ്രഖ്യാപിക്കും മുമ്പ്, ചെറിയൊരു മുന്നറിയിപ്പ് തരുമെങ്കിൽ, വല്ല നടുക്കടലിലും നഞ്ഞു കലക്കാൻ പോകാമായിരുന്നു!

Tags:    
News Summary - Harthal - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.