ആസൂത്രിതമായ ഒരു ജനസംഖ്യ കണക്കെടുപ്പിനുശേഷമായിരുന്നു വംശഹത്യയുടെ രക്തമുറയുന്ന കോൺസൺട്രേഷൻ ക്യാമ്പുകളിലേക്ക് ഹിറ്റ്ലർ ജർമനിയെ ആട്ടിത്തെളിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1933 ജനുവരിയിൽ അധികാരത്തിലേറിയ ഹിറ്റ്ലർ, രാജ്യത്ത് വിപുലമായൊരു സെൻസസ് നടത്തുന്നതായി അതേ വർഷം ഏപ്രിൽ 12ന് പ്രഖ്യാപിച്ചു. 60 ലക്ഷത്തോളം വരുന്ന ജൂതരെ ഉന്നം വെക്കുന്നതായിരുന്നു ഈ ദേശീയ സെൻസസ്. ആവശ്യമായ വിവരങ്ങളെല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന വിപുലമായ ഒരു പൗരരേഖ ഇതിലൂടെ തയാറാക്കിയത് ഐ.ബി.എം എന്ന അമേരിക്കൻ കമ്പനിയായിരുന്നു.
കാനേഷുമാരിയും വംശഹത്യയും
‘ഐ.ബി.എമ്മും ഹോളോകാസ്റ്റും; നാസി ജർമനിയും അമേരിക്കൻ കമ്പനിഭീമനും തമ്മിലുള്ള തന്ത്രപരമായ സഖ്യം’ എന്ന ഗ്രന്ഥത്തിൽ പ്രശസ്ത അന്വേഷണാത്മക പത്രപ്രവർത്തകൻ എഡ്വിൻ ബ്ലാക് ജനസംഖ്യ കണക്കെടുപ്പും വംശഹത്യയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്. ഹിറ്റ്ലറുടെ നാസി ഭരണകൂടവുമായി ഉറ്റബന്ധത്തിലായിരുന്ന ഇൻറർനാഷനൽ ബിസിനസ് മെഷിൻസ് (ഐ.ബി.എം) വംശഹത്യക്ക് ആവശ്യമായ വിവരശേഖരണം അന്നത്തെ സാങ്കേതിക മികവോടെ ഹിറ്റ്ലർക്ക് ചെയ്തുകൊടുത്തു.
വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ കാർഡ് പൗരന്മാർക്ക് തിരിച്ചറിയൽ രേഖയായി നൽകി, യു.എസ് ജനസംഖ്യ കണക്കെടുപ്പ് കേന്ദ്രത്തിലെ യുവ ഉദ്യോഗസ്ഥൻ ഹെർമൻ ഹൊൾറിതിെൻറ നേതൃത്വത്തിൽ, 1890ൽ അമേരിക്കയിൽ ആദ്യത്തെ സെൻസസ് റിപ്പോർട്ട് തയാറാക്കിയാണ് ഈ കമ്പനിയുടെ തുടക്കം. ദേശീയ ജനസംഖ്യയും പൗരന്മാരുടെ സൂക്ഷ്മ വിവരങ്ങളും രാഷ്ട്രത്തിെൻറ കൈകളിൽ ഭദ്രമാകുന്നതിെൻറ തുടക്കമായിരുന്നു ഇത്. ഹെർമൻ ഹൊൾറിതിനെ നയിച്ചത് സദുദ്ദേശ്യമായിരിക്കാം. എന്നാൽ, അഡോൾഫ് ഹിറ്റ്ലറുടെ കൈയിലെത്തിയതോടെ, ഈ സാങ്കേതികവിദ്യ മനുഷ്യ വിരുദ്ധതയുടെ ഉപകരണമായി മാറി.
കോർപറേറ്റ്കമ്പനിയുടെ ബിസിനസ് താൽപര്യങ്ങളും വംശവെറിയും പരസ്പരം ചേർന്നുനിൽക്കുന്നു എന്നതാണ് നാസി ചരിത്രത്തെയും ഫാഷിസ്റ്റ് വർത്തമാനത്തെയും ബന്ധിപ്പിക്കുന്ന മറ്റൊരു തലം. 1910 ൽ ജർമനിയിൽ ശാഖ സ്ഥാപിച്ച ഇൗ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി നിയമിക്കപ്പെട്ട തോമസ് ജെ. വാട്സനുമായി അഡോൾഫ് ഹിറ്റ്ലർക്ക് വ്യാപാരബന്ധമുണ്ടായിരുന്നു. ഭരണത്തിലേറിയ നാസികളുടെ ഭീകരതകൾ തുടങ്ങിക്കഴിഞ്ഞപ്പോഴും ഐ.ബി.എമ്മും ഹിറ്റ്ലറും തമ്മിലുള്ള ബന്ധം തടസ്സമേതുമില്ലാതെ മുന്നോട്ടു പോയി. അന്തർദേശീയ തലത്തിൽ ഉയർന്ന ബഹിഷ്കരണ ഭീഷണിയൊന്നും കമ്പനി വകവെച്ചില്ല. ഐ.ബി.എമ്മിെൻറ ജർമൻ മേധാവിയായി തുടർന്ന വില്ലി ഹെഡിംഗർ ഭ്രാന്തമായ ആവേശത്തോടെ ഹിറ്റ്ലറെ പിന്തുണക്കുകയാണുണ്ടായത്.
വംശഹത്യക്കു മുമ്പ് സെൻസസ്
ജൂത വംശഹത്യക്ക് ഒരുങ്ങിയ ഹിറ്റ്ലർക്ക് സാങ്കേതികപിന്തുണയുമായി തോമസ് ജെ. വാട്സൺ രംഗത്തുവന്നു. നാസി ഗവൺമെൻറിനു വേണ്ടി ജനസംഖ്യ കണക്കെടുപ്പിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.ബി.എമ്മിെൻറ ജർമൻശാഖ ഒരു മില്യൺ ഡോളർ മുടക്കി അതിനായി പുതിയ ഫാക്ടറിയും സംവിധാനവും ഒരുക്കി. നേരത്തേ ജർമനി സന്ദർശിക്കവെ വാട്സനും ഹെഡിംഗറും തമ്മിൽ, പഞ്ച്കാർഡ് ബിസിനസ് വളർത്താനായി ഉണ്ടാക്കിയ ധാരണ ഇതോടെ വിജയം കണ്ടു. അമേരിക്ക കഴിഞ്ഞാൽ, ഐ.ബി.എമ്മിെൻറ രണ്ടാമത്തെ ലാഭകരമായ മാർക്കറ്റായി നാസിജർമനി മാറി.
ജൂത വംശഹത്യക്കുള്ള സാങ്കേതിക വഴികൾ ഇതിലൂടെ ഹിറ്റ്ലർക്ക് എളുപ്പമായി. ജനസംഖ്യ കണക്കെടുപ്പ് നടത്തിയ ഐ.ബി.എം, സാങ്കേതികത്തികവോടെ പൗരത്വപ്പട്ടിക തയാറാക്കിക്കൊടുത്തു. ജൂതന്മാരുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ സൂക്ഷ്മമായി രേഖപ്പെടുത്തിയ പൗരരേഖ, വ്യക്തികളെ പ്രത്യേകം അടയാളപ്പെടുത്തി വംശഹത്യക്ക് ടാർഗറ്റ് ചെയ്യാൻ ഹിറ്റ്ലറെ സഹായിച്ചു. അതിനുവേണ്ടി കമ്പനി പ്രത്യേകമായ ഒരു ‘വ്യക്തി വിവരകാർഡ്’ തയാറാക്കിയിരുന്നു. വ്യക്തിവിവരങ്ങൾ മുഴുക്കെ ചിപ്പിലൊതുക്കിയ തിരിച്ചറിയൽ കാർഡുകളുടെ രാഷ്ട്രീയം തിരിച്ചറിയേണ്ടത് ഇവിടെയാണ്. നാസി കോൺസൺട്രേഷൻ ക്യാമ്പുകളിലും പ്രത്യേക ഹൊൾറിത് ഡിപ്പാർടുമെൻറുകൾ പ്രവർത്തിച്ചിരുന്നു. തടവിലാക്കപ്പെട്ടവരുടെ വിവരങ്ങൾ, ഐ.ബി.എം പഞ്ച്കാർഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൈകാര്യം ചെയ്യലായിരുന്നു ഡിപ്പാർട്മെൻറ് ദൗത്യം. ഐ.ബി.എമ്മിെൻറ സാങ്കേതിക വിദ്യയും പഞ്ച് കാർഡുകളുമില്ലായിരുന്നെങ്കിൽ ഇത്രയേറെ നാസി ക്യാമ്പുകൾ നിയന്ത്രിക്കാൻ ഹിറ്റ്ലർക്ക് കഴിയുമായിരുന്നില്ല എന്നാണ് എഡ്വിൻ ബ്ലാക്കിെൻറ നിരീക്ഷണം.
സാങ്കേതികസംവിധാനത്തിൽ തയാറാക്കിയ ഈ പൗരത്വപ്പട്ടിക ഒന്നോ, അതിലേറെയോ പൂർവികരുള്ള മുഴുവൻ ജൂതവ്യക്തികളെയും ഒന്നൊഴിയാതെ നാസി ഭീകരർക്ക് കാട്ടിക്കൊടുത്തു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന ജൂത ജനസംഖ്യയിൽ, പുതിയ സെൻസസ് വഴി വൻ വർധനവുണ്ടായി. പതിറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ ഏതോ ഒരു ജൂതവേരുള്ളവൻപോലും ‘ജൂത വംശജൻ’ എന്ന പേരിൽ കോൺസൺട്രേഷൻ ക്യാമ്പുകളിൽ അടക്കപ്പെട്ടു. മത വംശീയ ന്യൂനപക്ഷത്തിെൻറ പൂർവപിതാക്കളുടെ വേരുകൾ തേടിപ്പോയി പൗരത്വം തീരുമാനിക്കുന്നതിെൻറ ചരിത്രം ഇവിടെയാണ് ചെന്ന് ചേരുന്നത്. ‘വിദേശി, നുഴഞ്ഞുകയറ്റക്കാരൻ’ എന്നൊക്കെ ചാപ്പ കുത്താവുന്ന ഒരു കണ്ണിയെങ്കിലും ഭൂതകാലത്തിലെവിടെയോ ഉണ്ടോ എന്ന സൂക്ഷ്മപരിശോധന വംശഹത്യയുടെ അവസാനഘട്ട തയാറെടുപ്പുകളിലൊന്നാണ് എന്നർഥം.
സാമ്പത്തികവും സാമൂഹികവുമായ വളർച്ചക്ക് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരു രാജ്യത്ത് സെൻസസ് അടിസ്ഥാന ആവശ്യമാണ്. പക്ഷേ, അത് ഏത് അളവിൽ ശേഖരിക്കുന്നു, ആരെല്ലാം എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ജനസംഖ്യ വിവരശേഖരണത്തിനു പിന്നിലെ ചതിക്കുഴികളെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങൾ സമകാലിക സാഹചര്യത്തിൽ പ്രസക്തമാകുന്നതും അതുകൊണ്ടാണ്. ലോകചരിത്രത്തിൽ പല ഭരണകൂടങ്ങളും പൗരത്വരേഖകൾ തങ്ങൾക്കാവശ്യമുള്ള വിധം ഉപയോഗിച്ചത് കാണാം. 1940 ൽ യു.എസ് ഗവൺമെൻറ് ജാപ്പ് വംശജരായ അമേരിക്കക്കാരെ തിരഞ്ഞ് പിടിച്ച് ക്യാമ്പുകളിലയച്ചത് പൗര വിവരരേഖ ഉപയോഗിച്ചാണ്.
റുവാണ്ടയിലെ കൂട്ടക്കൊല
1994 ൽ റുവാണ്ടയിൽ തുത്സി, ഹുതു വിഭാഗങ്ങൾക്കെതിരെ നടന്ന, 500,000 മുതൽ 1,074,000 പേർ വരെ കൊല്ലപ്പെട്ട അതിഭീകരമായ വംശഹത്യയിലും തിരിച്ചറിയൽ കാർഡുകൾ പ്രധാന പ്രതിയായിരുന്നു. അന്ന് റുവാണ്ടയിൽ, തിരിച്ചറിയൽ കാർഡിലെ തുത്സി എന്ന വംശപ്പേര് മരണം അടയാളപ്പെടുത്തുന്ന വാക്കായിരുന്നുവെന്ന് അന്തർദേശീയ വംശഹത്യാ വിരുദ്ധ വേദിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ജിം ഫുസെൽ പറയുന്നു. തിരിച്ചറിയൽ കാർഡിലെ ആദ്യാക്ഷരം ചോരയുടെ മണമുള്ളതായിത്തീരുന്ന ദുരന്തമാണ് വംശീയഭ്രാന്തിെൻറ ബാക്കിപത്രം.
ജനസംഖ്യ പരിശോധനയും പൗരത്വ രേഖയും നിരുപദ്രവകരമായ വിവരശേഖരമല്ല, ഇരുതല മൂർച്ചയുള്ള ആയുധമാണെന്ന് തെളിയിക്കുന്ന ചരിത്രസാക്ഷ്യങ്ങളാണ് ഇവയെല്ലാം. സാമ്പത്തിക ആസൂത്രണത്തിെൻറ ആധാരവും സാമൂഹികവികസനത്തിെൻറ സമീപനരേഖയും എന്നതോടൊപ്പം, രാഷ്ട്രീയ-വംശീയ താൽപര്യങ്ങളുടെ പ്രധാന ഉപകരണവുമായി ജനസംഖ്യയും പൗരത്വ രേഖയും മാറുന്നു. ദേശീയ ജനസംഖ്യ രജിസ്റ്റർ, ദേശീയ പൗരത്വരേഖ, പൗരത്വ ഭേദഗതിനിയമം എന്നിവ, വംശവെറിയൻ ഭരണകൂടത്തിൽ നിന്ന് ഒരു ചങ്ങലയായി വരുകയാണ് എന്നു തിരിച്ചറിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.