കെ.എസ്.ടി.എയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന റഷീദ് കണിച്ചേരിയുടെ വിയോഗം പൊതുവിദ്യാഭ്യാസ രംഗത്തിനും സാംസ്കാരിക- രാഷ്ട്രീയ കേരളത്തിനും നികത്താനാവാത്ത നഷ്ടമാണ്.
മനുഷ്യരെല്ലാവരും ഓരോ ദ്വീപുകളാവുകയും സ്നേഹം, കാരുണ്യം, ആർദ്രത എന്നിവ മനസ്സുകളിൽനിന്ന് മായുകയും സമൂഹം എന്ന സംജ്ഞപോലും നിരാകരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് റഷീദ് മാഷെ പോലുള്ള ചില മരുപ്പച്ചകളായിരുന്നു ആശ്രയവും പ്രതീക്ഷയും. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവശരുടെയും ദുരിതങ്ങൾ മനസ്സിലാക്കുകയും അവരുടെ അഭിലാഷങ്ങൾ സഫലമാക്കാൻ അഹോരാത്രം പ്രയത്നിക്കുകയും ചെയ്ത ഒരു അധ്യാപകൻ.
ഒതുക്കമുള്ള വികാരപ്രകടനം, സാന്ദ്രതയുള്ള സംഭാഷണം, സൂക്ഷ്മ മാറ്റങ്ങൾപോലും മനസ്സിലാക്കാനുള്ള സന്നദ്ധത, എപ്പോഴും സമകാലികനായിരിക്കാനുള്ള കഴിവ് എന്നിവ റഷീദ് മാഷെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നു. കെട്ടുകാഴ്ചകളില്ലാത്ത നിശ്ശബ്ദ വിപ്ലവത്തിനാണ് അദ്ദേഹം നേതൃത്വം നൽകിയത്. അധ്യാപക പ്രസ്ഥാനത്തിലും ട്രേഡ് യൂനിയന് രംഗത്തും മികച്ച നേതൃപാടവം പ്രകടിപ്പിച്ച അദ്ദേഹത്തിെൻറ സേവനങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി പാലക്കാട് ജില്ല പബ്ലിക് ലൈബ്രറിക്കും തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിനും ലഭിച്ചു.
ഇരുസ്ഥാപനങ്ങളുടെയും ഇന്നത്തെ നിലയിലേക്കുള്ള വളർച്ചയിൽ അദ്ദേഹത്തിെൻറ പങ്ക് ഏറെ വലുതാണ്. കൊല്ലം പന്മന സ്വദേശിയായിരുന്ന കണിച്ചേരി ജോലിയുമായി ബന്ധപ്പെട്ടാണ് പാലക്കാെട്ടത്തുന്നത്. അധ്യാപക പ്രസ്ഥാനത്തെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തെയും ദിശാബോധത്തോടെ നയിച്ച അടിയുറച്ച നേതാവായിരുന്നു അദ്ദേഹം. പാലക്കാട്ടെ പൊതുസമൂഹത്തിന് പൊതുവായും പുരോഗമന പ്രസ്ഥാനത്തിന് പ്രത്യേകമായും കനത്ത നഷ്ടമാണ് വിയോഗം. പറയുന്നത് ജീവിതത്തിൽ പകർത്തിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം.
(ഒ.വി. വിജയൻ സ്മാരക സമിതിയുടെയും
സ്വരലയയുടെയും സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.