മൂപ്പൈനാട് (കൽപ്പറ്റ) : വനത്തിൽ തേനെടുക്കാൻ പോയ ആദിവാസി സംഘത്തിലെ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ രണ്ടുപേർ അപകടത്തിൽ മരിച്ചു. മൂപ്പൈനാട് പരപ്പൻപാറ ചോലനായ്ക്ക കോളനിയിലെ വലിയ വെളുത്തയുടെ മകൻ രാജൻ (47), നിലമ്പൂർ കുമ്പളപ്പാറ കോളനിയിലെ സുനിലിന്‍റെ നാല് മാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇവർ തേനെടുക്കാനായി നിലമ്പൂർ അതിർത്തി വനത്തിൽ പോയത്. രാജൻ തേനെടുക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഇതുകണ്ട് അടുത്തേക്ക് ഓടിയ ബന്ധുവായ യുവതിയുടെ കൈയ്യിലുണ്ടായിരുന്ന കുട്ടി താഴ്ചയിലെ കാട്ടരുവിയിലെ പാറക്കെട്ടിലേക്ക് തെറിച്ചുവീണ് മരണപ്പെടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ഇവരെ തേനീച്ച ആക്രമിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും ചിലർ പറഞ്ഞു.
വനത്തിന്‍റെ ഉൾഭാഗത്ത് നടന്ന അപകടമായതിനാൽ പുറംലോകം വിവരമറിയാൻ ഏറെ വൈകി. തുടർന്ന് മേപ്പാടി പൊലീസും ഫയർഫോഴ്സും പൾസ് എമർജൻസി ടീം അംഗങ്ങളും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. മൃതദേഹങ്ങൾ പാടിവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച സുൽത്താൻ ബത്തേരി ഗവ. ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ് മോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.