ഹൈദരാബാദ്: തെലങ്കാനയിൽ റിസർവോയറിൽ റീൽസ് ചിത്രീകരണത്തിനിടെ അഞ്ചുപേർ ജലാശയത്തിൽ മുങ്ങിമരിച്ചു. മുഷീറാബാദ് സ്വദേശികളായ ധനുഷ്(20), സഹോദരൻ ലോഹിത്(17), ബൻസിലാപേട്ട് സ്വദേശി ദിനേശ്വർ(17), കൈറാത്ബാദ് സ്വദേശി ജതിൻ(17), സഹിൽ(19) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന കെ. മൃഗംഗ്(17), മുഹമ്മദ് ഇബ്രാഹിം(20) എന്നിവർ രക്ഷപ്പെട്ടു.
സിദ്ദിപേട്ടിലെ കൊണ്ടപൊച്ചമ്മ സാഗർ ഡാമിന്റെ റിസർവോയറിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം നടന്നത്.
ശനിയാഴ്ച രാവിലെയാണ് മൂന്ന് ഇരുചക്രവാഹനങ്ങളിലായി ഏഴംഗസംഘം ജലാശയത്തിലേക്ക് പോയത്. ആദ്യം കരയിലിരുന്ന സംഘം പിന്നീട് ജലാശയത്തിലിറങ്ങുകയായിരുന്നു. റീൽസ് ചിത്രീകരിക്കാനായി കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിയതോടെയാണ് ഇവർ അപകടത്തിൽ പെട്ടത്. ആദ്യം മുങ്ങിയവരെ രക്ഷിക്കാനായി മറ്റുള്ളവരും ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു. ആർക്കും നീന്തലറിയില്ലായിരുന്നു.
രക്ഷപ്പെട്ട രണ്ടുപേർ പൊലീസിനെയും നാട്ടുകാരെയും അറിയിച്ചതോടെയാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി വൈകീട്ട് ഏഴുമണിയോടെ അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മുഷീറാബാദിൽ ഫോട്ടോഗ്രാഫറാണ് മരിച്ച ധനുഷ്. അഞ്ചുപേരുടെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.