ന്യൂഡൽഹി: അയോധ്യ വിധിന്യായത്തിലെ നിഗമനങ്ങൾ തെളിവുകളുമായി യോജിക്കുന്നില്ലെന്നും ഇത് തന്നെ ‘അളവില്ലാത്ത വിധം’ നടുക്കിയെന്നും മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ഗാംഗുലി. ‘ന്യായാധിപനായുള്ള എൻെറ 18 വർഷത്തെ എളിയ ജീവിതത്തിൽ ഒരിക്കലും ഒരു വിധിന്യായത്തിന് അനുബന്ധം ആകാമെന്ന് ഞാൻ കേട്ടിട്ടില്ല. അയോധ്യ വിധി പഠിച്ച ശേഷം എൻെറ ഒറ്റ വാചകത്തിലുള്ള പ്രതികരണം ഇതായിരുന്നു-വിധിന്യായത്തിലെ നിഗമനങ്ങൾ തെളിവുകളുമായി യോജിക്കുന്നില്ല. ഇവ പരസ്പരം നിഷേധാത്മകമാണ് താനും. ജഡ്ജിമാരെ വിമർശിക്കുകയല്ല ഞാൻ. പക്ഷേ, എനിക്ക് ഇതുമായി പൊരുത്തപ്പെടാനാകുന്നില്ല.’ -ഇന്ത്യ ഇൻറർനാഷണൽ സെൻററിൽ ‘സുപ്രീം കോടതിയുടെ അയോധ്യ വിധിന്യായത്തിൻെറ പരിണിതഫലങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1934ൽ സാമുദായിക അസ്വാസ്ഥ്യങ്ങളുണ്ടായപ്പോൾ മസ്ജിദിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ബ്രിട്ടീഷ് സർക്കാറാണ് അതിൻെറ അറ്റകുറ്റപണികൾ നടത്തിയത്. ഹിന്ദുക്കളിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു. മതേതരത്വം അടിസ്ഥാന ഘടകമായ ഭരണഘടനക്കനുസരിച്ച് രൂപീകരിച്ച സർക്കാറിനേക്കാൾ സാമ്രാജ്യത്വ ശക്തികൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചിരുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭരണഘടന നിലവിൽ വന്ന് കഷ്ടിച്ച് ഒരു മാസം പിന്നിടുേമ്പാളേക്കും ഹിന്ദു വിഗ്രഹങ്ങൾ മസ്ജിദിനുള്ളിൽ നിഗൂഢമായി സ്ഥാപിച്ചിരുന്നു. ഹിന്ദുക്കൾ നിയമവിരുദ്ധമായി എല്ലായ്പോഴും മസ്ജിദിൻെറ ഭൂമി കൈയേറിയിരുന്നു. മസ്ജിദ് തകർത്തത് അവർക്ക് ഭേദപ്പെട്ട ഉടമസ്ഥാവകാശം ലഭിക്കുന്നതിനെ ബലപ്പെടുത്തിയോ എന്ന സംശയമുയരും വിധിന്യായം വായിച്ചാൽ’- അദ്ദേഹം വ്യക്തമാക്കി.
‘മസ്ജിദ് തകർത്ത സംഭവത്തിലെ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും മറ്റ് ബി.ജെ.പി നേതാക്കൾക്കുമെതിരെ അതിവേഗ വിചാരണക്ക് 2017ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അത്രയും ഗൗരവമായി സുപ്രീം കോടതി പരിഗണിച്ച കേസിലാണ് ഇപ്പോൾ മസ്ജിദ് നിലനിന്നിരുന്ന അതേ സ്ഥലത്ത് കർമ പദ്ധതി രൂപവത്കരിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയിരിക്കുന്നത്. ഞാൻ ജഡ്ജിമാരെ വിമർശിക്കുകയല്ല. അവർ അറിവുള്ള ആളുകളാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക മാത്രമാണ് ഞാൻ. മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടന ആർട്ടിക്ൾ 26 സുപ്രീംകോടതി പരാമർശിച്ചുപോലുമില്ല. അറിവുള്ള ജഡ്ജിമാരോടുള്ള എല്ലാ ആദരവും നിലനിർത്തി പറയട്ടെ, ഇതുമായി എനിക്ക് പൊരുത്തപ്പെടാനാകുന്നില്ല’- ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.