മത്സ്യതൊഴിലാളി ഫെഡറേഷന്‍ കടലില്‍ ഉപവസിച്ചു

പൊന്നാനി: ഇന്ത്യന്‍ കടലില്‍ വിദേശ കപ്പലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന മീനാകുമാരി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) പൊന്നാനി അഴിമുഖം കടലില്‍ ബോട്ടില്‍ ഉപവാസ സമരം നടത്തി. ഇന്ത്യയിലെ മത്സ്യതൊഴിലാളികള്‍ ഇപ്പോള്‍ മത്സ്യം പിടിക്കുന്നത് 500 അടി ആഴത്തിലാണ്. ഇവിടെ മത്സ്യം പിടിക്കാന്‍ പാടില്ളെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയിലെ 50 ലക്ഷം കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന നീക്കമാണിത്. മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ മാത്രമാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയാറാക്കിയത്. മത്സ്യതൊഴിലാളികളെക്കുറിച്ച് പഠിക്കാന്‍ ഉണ്ടാക്കിയ കമീഷന്‍ അവര്‍ക്ക് ദ്രോഹമായ റിപ്പോര്‍ട്ടാണ് തയാറാക്കിയത്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ശക്തമായ പ്ര¤േക്ഷാഭത്തിന് എ.ഐ.ടി.യു.സി മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതൃത്വം നല്‍കുമെന്ന് പി. രാജു പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം പരമ്പരാഗത ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മാത്രമേ മീന്‍ പിടിക്കാന്‍ പാടുള്ളൂ. നേരത്തേ 100 നോട്ടിക്കല്‍ മൈലിനപ്പുറം പോവാമായിരുന്നു. 100 നോട്ടിക്കല്‍ മൈലിന് പുറത്താണ് 96 ശതമാനം മത്സ്യ സമ്പത്തുള്ളത്. റിപ്പോര്‍ട്ട് പ്രകാരം കപ്പലുകളുടെ കുറഞ്ഞ വലിപ്പം 15 മീറ്ററായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പരമാവധി വലിപ്പം പറയുന്നില്ല. ഇത് മൂലം 2000 ടണ്‍ ശേഷിയുള്ള സൂപ്പര്‍ ട്രോളറുകള്‍ക്കും ഫാക്ടറി വെസലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുവാദം ലഭിക്കും. മത്സ്യം കടലില്‍നിന്ന് തന്നെ കൈമാറാന്‍ അനുവദിക്കുന്നത് കരയിലുള്ള മത്സ്യതൊഴിലാളികളെ പട്ടിണിയിലാക്കും. വിദേശ കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന കപ്പലുകളെയാണ് മത്സ്യബന്ധനത്തിന് അനുവദിക്കുന്നതെന്ന് മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. വിദേശ കപ്പലുകള്‍ ഇന്ത്യന്‍ പതാക വെച്ച് മീന്‍ പിടിക്കുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. മന്‍മോഹന്‍ സിങ് കൊണ്ടുവന്ന കമീഷനെ നരേന്ദ്രമോദി സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിനെതിരെ ഉണ്ടായ ജനവികാരം മോദി സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ അഖിലേന്ത്യാ ട്രഷറര്‍ എ.കെ. ജബ്ബാര്‍ ആവശ്യപ്പെട്ടു. ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് ഈ ആവശ്യമുന്നയിച്ച് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ഹുസൈന്‍ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. ബാലന്‍, സുബൈര്‍ പരപ്പനങ്ങാടി, ഖാലിദ്, എ.കെ. റിസാല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.