തൊഴില്‍ തര്‍ക്കം; മുട്ടം യാര്‍ഡില്‍ നിര്‍മാണം തടസ്സപ്പെട്ടു

കൊച്ചി: മുട്ടം മെട്രോ യാര്‍ഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ബി.എം.എസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് മുപ്പതോളം പ്രവര്‍ത്തകര്‍ ജോലി തടസ്സപ്പെടുത്തിയത്. ഇതു മൂലം യാര്‍ഡില്‍ റിങ് ഇറക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. ഏതാനും ദിവസമായി ബി.എം.എസ് പ്രവര്‍ത്തകര്‍ മുട്ടം യാര്‍ഡില്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്. കൊച്ചി മെട്രോയുടെ വിവിധ ഭാഗങ്ങളിലെ ജോലികള്‍ ചെയ്യുന്നതിന് പദ്ധതിയുടെ തുടക്കം മുതല്‍ തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാറനുസരിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനകളില്‍പെട്ട തൊഴിലാളികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിങ് ഇറക്കുന്നതുള്‍പ്പെടെയുള്ള ജോലികളില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി വിഭാഗത്തില്‍പെട്ട മൂന്നു വീതം തൊഴിലാളികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെയാണ് ജോലി വേണമെന്ന ആവശ്യവും ഉന്നയിച്ച് ബി.എം.എസ് പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ യാര്‍ഡിനുള്ളില്‍ കൊടി കുത്തുകയും ചെയ്തു. വിദഗ്ധ തൊഴിലാളികളെയാണ് യാര്‍ഡിന്‍െറ ജോലികളില്‍ നിയോഗിച്ചിരിക്കുന്നതെന്ന് കരാറുകാര്‍ അറിയിച്ചിട്ടും ബി.എം.എസ് പ്രവര്‍ത്തകര്‍ പിന്മാറിയില്ല. തുടര്‍ന്ന് ആലുവ പൊലീസ് സ്ഥലത്ത് എത്തി. തൊഴില്‍പ്രശ്നം എന്തെങ്കിലുമുണ്ടെങ്കില്‍ അത് തൊഴില്‍ വകുപ്പ് അധികൃതരുമായി സംസാരിച്ചുതീര്‍ക്കാനും ജോലി തടസ്സപ്പെടുത്താന്‍ അനുവദിക്കില്ളെന്നും പൊലീസ് കര്‍ശനനിലപാട് സ്വീകരിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. നേരത്തേ എ.ഐ.ടി.യു.സി, എസ്.ടി.യു പ്രവര്‍ത്തകരും യാര്‍ഡില്‍ ജോലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ ജോലി തടസ്സപ്പെടുത്തുന്ന തരത്തില്‍ സമരങ്ങളൊന്നും നടത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.