കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ 29 സര്‍വീസുകള്‍ റദ്ദാക്കി

മാനന്തവാടി: കടുത്ത ടയര്‍ ക്ഷാമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി വ്യാഴാഴ്ച ജില്ലയിലെ 29 സര്‍വീസുകള്‍ നടത്തിയില്ല. ഇതുമൂലം, ഓണക്കാലത്ത് ഗ്രാമീണ മേഖലയില്‍ യാത്രാക്ളേശം രൂക്ഷമായി. ഇന്‍റര്‍നെറ്റ് തകരാറും യാത്രക്കാരെ വലച്ചു. 15 സര്‍വീസുകളാണ് മാനന്തവാടി ഡിപോയില്‍നിന്ന് വ്യാഴാഴ്ച മുടങ്ങിയത്. കല്‍പറ്റയില്‍ എട്ടും ബത്തേരിയില്‍ ആറും സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് റൂട്ടിലെ ടി.ടി ബസുകളാണ് കൂടുതലായും മുടങ്ങിയത്. മാനന്തവാടിയില്‍ ടയര്‍ ഇല്ലാത്തതിനാല്‍ 12ഉം സ്പെയര്‍ പാര്‍ട്സ് ഇല്ലാത്തതിനാല്‍ മൂന്നും സര്‍വീസുകളാണ് മുടങ്ങിയത്. കോഴിക്കോട്, പുല്‍പള്ളി, 33, വാളാട്, കരിമ്പില്‍ എന്നിവിടങ്ങളിലേക്കുളള സര്‍വീസുകളാണ് മുടങ്ങിയത്. മാനന്തവാടി ഡിപോയില്‍ നിലവിലുണ്ടായിരുന്ന ടയര്‍ ഇന്‍സ്പെക്ടര്‍ കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് പകരം ആളെ നിയമിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്. ഇതുമൂലം, ടാര്‍ ക്ഷാമത്താല്‍ വരും ദിവസങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യത ഏറിയിരിക്കുകയാണ്. അതേസമയം, ടയര്‍ ക്ഷാമം പരിഹരിക്കുന്നതിന് എടപ്പാളിലെ റീജനല്‍ വര്‍ക് ഷോപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഡിപോ അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ഇന്‍റര്‍നെറ്റ് തകരാറിലായതോടെ റിസര്‍വേഷന്‍ സംവിധാനവും കുത്തഴിഞ്ഞിരിക്കുകയാണ്. ഓണാവധിക്ക് നാട്ടിലേക്ക് വരേണ്ടവരും പോകേണ്ടവരുമായ ദീര്‍ഘദൂര യാത്രക്കാരാണ് വലയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.