വിഷു കൊട്ടിക്കലാശമായി പണ്ടാട്ടിത്തല്ല്

ബാലുശ്ശേരി: പൊന്നരംതെരുവില്‍ വിഷു ആഘോഷ കൊട്ടിക്കലാശമായി പണ്ടാട്ടിത്തല്ല്. പൊന്നരംതെരു മഹാഗണപതി ക്ഷേത്രത്തിലാണ് വിഷുനാളില്‍ പണ്ടാട്ടിത്തല്ല് കൊള്ളാനായി നൂറുകണക്കിന് ഭക്തര്‍ എത്തിയത്. ജില്ലയിലെ മിക്ക ശാലിയതെരുവുകളിലും വിഷുനാളില്‍ പണ്ടാട്ടി ആഘോഷം പൊടിപൂരമാണ്. ചിലയിടങ്ങളില്‍ ചോയികെട്ടെന്നും അറിയപ്പെടുന്നു. 10 വയസ്സുള്ള ആണ്‍കുട്ടികളാണ് പണ്ടാട്ടികളായി തല്ലാനിറങ്ങുന്നത്. വാഴച്ചപ്പ് ശരീരത്തില്‍പൊതിഞ്ഞ് ചപ്പിന്‍െറ കിരീടവും വെള്ളരിക്കാ കാതിലും ചേരിതുപ്പുകൊണ്ടുള്ള കൊമ്പന്‍ മീശയും ധരിച്ചാണ് പണ്ടാട്ടികള്‍ രംഗത്തുവരുക. പണ്ടാട്ടിയെ അനുഗമിച്ച് ചോയി മൂപ്പനും കൂടെയുണ്ടാകും. മൂപ്പന്‍െറ കൈയില്‍ ചാക്കും വടിയുമുണ്ടാകും. തെരുവിലെ ഓരോ വീട്ടിലും മൂപ്പനും പണ്ടാട്ടികളും കയറിയിറങ്ങും. പണ്ടാട്ടികളെ വരവേല്‍ക്കാനായി വീട്ടുകാര്‍ നിലവിളക്കേന്തി കാര്‍ഷിക ഉല്‍പന്നങ്ങളുമായി കാത്തിരിക്കും. കാര്‍ഷിക വിളവെടുപ്പില്‍നിന്ന് കിട്ടിയ വെള്ളരിക്ക, തേങ്ങ എന്നിവ പണ്ടാട്ടികള്‍ക്കുള്ളതാണ്. തെരുവിലിറങ്ങിയാല്‍ പണ്ടാട്ടിയെ പ്രകോപിപ്പിച്ച് തല്ല് വാങ്ങുകയാണ് പതിവ്. വാഴക്കണ കൊണ്ടാണ് തല്ല്. പണ്ടാട്ടിയില്‍നിന്ന് വാഴക്കണകൊണ്ട് ഒരു തല്ലെങ്കിലും വാങ്ങണമെന്നാണ് വിശ്വാസം. ശാലിയ തെരുവുകളില്‍ വിഷുനാളില്‍ നടന്നുവരുന്ന അനുഷ്ഠാനപരമായ പണ്ടാട്ടിത്തല്ലിന്‍െറ പിന്നില്‍ ഐതിഹ്യങ്ങളുണ്ട്. ശിവനും പാര്‍വതിയും വേഷപ്രച്ഛന്നരായി സഹായിയോടൊപ്പം തെരുവിലെ വീടുകളില്‍ ക്ഷേമാന്വേഷണത്തിനായി വരുന്നു എന്നതാണ് സങ്കല്‍പം. നന്മണ്ട കുന്നത്തെരു ക്ഷേത്രത്തിലും പണ്ടാട്ടിത്തല്ല് അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.