പറശ്ശിനി മെഡിക്കല്‍ കോളജില്‍ ‘കൈയേറ്റ’തര്‍ക്കം: സി.എം.പി ഗ്രൂപ്പിസം കണ്ണൂര്‍, എറണാകുളം ബാങ്കിലേക്കും

കണ്ണൂ൪: സി.എം.പി ഗ്രൂപ്പിസം കൂടുതൽ പിരിമുറുകുമെന്ന് സൂചന നൽകി പറശ്ശിനിക്കടവ് ആയു൪വേദ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച നാടകീയ രംഗങ്ങൾ അരങ്ങേറി. ഈ മാസം അവസാനം സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻസ് വിദഗ്ധ സംഘം ആയു൪വേദ മെഡിക്കൽ സീറ്റിൻെറ വാ൪ഷിക  പരിശോധനക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് ഒരുക്കി വെച്ച ചില ഫയലുകൾ മോഷണം പോയതായി ഭരണസമിതി വൃത്തങ്ങൾ അറിയിച്ചു.  അതിനിടെ നിലവിലെ ആക്ടിങ് പ്രസിഡൻറ് എം.വി. ഗിരീഷ്കുമാ൪ നിയോഗിച്ച ഉദ്യോഗസ്ഥനെ  രാഘവൻെറ മകളുടെ ഭ൪ത്താവും സൊസൈറ്റി ഡയറക്ടറുമായ  പ്രഫ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്ന് വിഷ ചികിത്സാ സൊസൈറ്റി എംപ്ളോയീസ് യൂനിയൻ ആരോപിച്ചു.
ആരോപണത്തിൻെറ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ഗിരീഷ്കുമാ൪ ഇന്നലെ കണ്ണൂരിലേക്ക് തിരിച്ചു. രാവിലെ ഓഫിസിലത്തെി ഫയലുകൾ പരിശോധിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഗിരീഷ്കുമാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
രോഗബാധിതനായി കഴിയുന്ന എം.വി.രാഘവനെ പതിവ് പോലെ പഞ്ചക൪മ ചികിത്സക്ക് ഇന്നലെ യും ആയു൪വേദ ആശുപത്രിയിൽ എത്തിച്ചിരുന്നു. രാഘവനെ കിടത്തിയ മുറിയിൽ കുഞ്ഞിരാമൻെറ നേതൃത്വത്തിൽ ചില൪ പ്രവേശിച്ചുവെന്നും ഒപ്പിടാത്ത ചില കടലാസുകൾ കൈയിലുണ്ടായിരുന്നുവെന്നും  സൊസൈറ്റി സെക്രട്ടറിയും ജീവനക്കാരും ആരോപിച്ചു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന ആരോപണമുയ൪ന്നത്.
ഗിരീഷ്കുമാ൪ ചുമതല ഏറ്റശേഷം മെഡിക്കൽ സീറ്റിൻെറ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള ചില രേഖകൾ കണ്ടത്തെിയിരുന്നു. ഇതേതുട൪ന്ന് ഒരു ക്ള൪ക്കിനെ പാപ്പിനിശ്ശേരി വിഷ ചികിത്സാ സൊസൈറ്റിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും അയാൾ  ജോലിയിൽ പ്രവേശിക്കാതെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഈ കേസ് പരിഗണനയിലിരിക്കെയാണ് പിന്നീട് ഫയലുകൾ സുതാര്യമാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് റിട്ടയ൪ ചെയ്ത ഒരുന്നതനെ നിയോഗിച്ചത്.  ഈ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ഫയലുകൾ കൊണ്ടുപോയി എന്നാണ് ആരോപണം.
ഡോക്ട൪മാരുടെ നിയമനവും ശമ്പളം നിശ്ചയിച്ചതുമുൾപ്പെടെയുള്ള ഫയലുകളാണ് കടത്തിയതത്രേ. എന്നാൽ, ആരോപണത്തെക്കുറിച്ച് പ്രതികരണത്തിന് പ്രഫ.കുഞ്ഞിരാമനെ ഫോണിൽ വിളിച്ചുവെങ്കിലും അദ്ദേഹം  സംസാരിക്കാൻ തയാറായില്ല.
അതേസമയം തങ്ങളുടെ ജോലിയെയും ഭാവിയെയും  ബാധിക്കുന്ന വിധം മികവുറ്റ ഒരു ആയു൪വേദ മെഡിക്കൽ കോളജിനെയും ആശുപത്രിയെയും പ്രതിസന്ധിയിലാക്കുന്ന ഏത് നീക്കവും ചെറുത്ത് തോൽപിക്കുമെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു.
അതിനിടെ യു.ഡി.എഫ് നേതൃത്വം മുൻകൈ എടുത്ത്  സി.എം.പി ഗ്രൂപ്പുകളെ രമ്യതയിലത്തെിക്കാനുള്ള ശ്രമം ഈ മാസം 21ന് തിരുവനന്തപുരത്ത് നടക്കാനിരിക്കെ കണ്ണൂ൪, എറണാകുളം ജില്ലാ ബാങ്കുകളുടെ സാരഥ്യത്തിലും അലയൊലിയുയ൪ന്നു. തിരുവനന്തപുരം ച൪ച്ചയിൽ സി.എം.പിയിലെ ഇരു ഗ്രൂപ്പുകളും യു.ഡി.എഫിൽ തുടരുമെന്ന് വ്യക്തമാക്കുമെന്ന് ഉറപ്പാണ്. പക്ഷേ, ജില്ലാ ബാങ്കുകളിലും പറശ്ശിനിക്കടവ് ആയു൪വേദ മെഡിക്കൽ കോളജിലും നിലവിലെ സ്റ്റാറ്റസ്കോ നിലനി൪ത്താതെയുള്ള ഒരു രമ്യതക്കും സി.പി. ജോൺ ഗ്രൂപ് സന്നദ്ധമാവില്ല.
സി.എം.പിക്ക് നാല് അംഗങ്ങളുള്ള കണ്ണൂ൪ ജില്ലാ ബാങ്കിൻെറ പ്രസിഡൻറ് ജോൺ പക്ഷക്കാരനായ എ.കെ.ബാലകൃഷ്ണനാണ്. ഇദ്ദേഹത്തെ മാറ്റുന്നതിന്  നേരത്തേ തന്നെ കോൺഗ്രസ്  നീക്കം നടത്തിയിരുന്നു. ഈ നീക്കം ഇപ്പോൾ അരവിന്ദാക്ഷൻ ഗ്രൂപ്പിനെ സ്വാധീനിച്ച് കോൺഗ്രസിൽ ഒരു വിഭാഗം വീണ്ടും തുടങ്ങിയതാണ് പ്രശ്നം. അങ്ങനെ അവിശ്വാസം കൊണ്ടുവരുന്നതിന് കോൺഗ്രസ് സമ്മതിക്കുന്നില്ളെങ്കിൽ എറണാകുളം ജില്ലാ ബാങ്കിൽ കോൺൺഗ്രസ് പ്രസിഡൻറിനെ തങ്ങൾ താഴെ ഇറക്കുമെന്നാണ് അരവിന്ദാക്ഷൻ ഗ്രൂപ്പിൻെറ രഹസ്യമുന്നറിയിപ്പ്.  എറണാകുളം ജില്ലാ ബാങ്കിൽ ഒരാളുടെ പിന്തുണയിലാണ് കോൺഗ്രസ് പ്രസിഡൻറ് പദവി നിലനി൪ത്തുന്നത്. സി.എം.പിയുടെ ഏകാംഗത്തിൻെറ നിലപാട് അവിടെ നി൪ണായകമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.