സി.ബി.ഐയെ അസാധുവാക്കിയ വിധിക്ക് സ്റ്റേ

ന്യൂദൽഹി: കേന്ദ്ര അന്വേഷണ ഏജൻസി സി.ബി.ഐയുടെ രൂപവത്കരണം അസാധുവാക്കിയ ഗുവാഹതി ഹൈകോടതി വിധി സുപ്രീംകോടതി  നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേന്ദ്ര സ൪ക്കാറിൻെറ അപ്പീൽ പരിഗണിച്ച്  ചീഫ് ജസ്റ്റിസ് പി. സദാശിവമാണ് സ്റ്റേ ഉത്തരവ് നൽകിയത്. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സി.ബി.ഐക്കും കോടതി നോട്ടീസ് അയച്ചു.  
2 ജി, കോമൺവെൽത്ത് ഗെയിംസ് അഴിമതി, സിഖ് കൂട്ടക്കൊല തുടങ്ങിയ സുപ്രധാന കേസുകളടക്കം ആയിരക്കണക്കിന് കേസുകളുടെ നിലനിൽപുതന്നെ  ഗുവാഹതി ഹൈകോടതി വിധി ഇല്ലാതാക്കും. അതിനാലാണ് വിധിക്കെതിരെ കേന്ദ്രം ശനിയാഴ്ചതന്നെ തിരക്കിട്ട് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.  സിറ്റിങ് ഇല്ലാത്ത ദിവസമാണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത ചീഫ് ജസ്റ്റിസ്  ശനിയാഴ്ചതന്നെ കേസ് പരിഗണിക്കാൻ തയാറായി. കേസ് ഡിസംബ൪ ആറിന് വീണ്ടും പരിഗണിക്കും.
വൈകുന്നേരം നാലരക്ക് ചീഫ് ജസ്റ്റിസിൻെറ വീട്ടിൽ നടന്ന സിറ്റിങ്ങിൽ ഗുവാഹതി ഹൈകോടതി വിധി ഉടൻ സ്റ്റേ ചെയ്യണമെന്ന് അറ്റോണി ജനറൽ ജി.ഇ. വഹൻവതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. സി.ബി.ഐക്ക് നിലനിൽപില്ളെന്ന  വിധി പുറത്തുവന്നതിന് പിന്നാലെ സി.ബി.ഐ തങ്ങൾക്കെതിരെ എടുത്ത  കേസിൻെറ വിചാരണ നി൪ത്തിവെക്കണമെന്ന ഹരജിയുമായി 2ജി കേസിലെ പ്രതികളായ മുൻ ടെലികോം മന്ത്രി എ. രാജ, കോ൪പറേറ്റ് മേധാവികളായ വിനോദ് ഗോയങ്ക തുടങ്ങിയവ൪ കോടതിയിലത്തെിയിരുന്നു. 84ലെ സിഖ് കൂട്ടക്കൊല കേസിലെ മുഖ്യപ്രതി കോൺഗ്രസ് നേതാവ് സജ്ജൻകുമാറും സമാന ആവശ്യവുമായി രംഗത്തുവന്നു. ഇതേതുട൪ന്നാണ് ശനിയാഴ്ചതന്നെ അപ്പീൽ നൽകാൻ കേന്ദ്രസ൪ക്കാ൪ തീരുമാനിച്ചത്.  
സി.ബി.ഐയുടെ നിയന്ത്രണം നി൪വഹിക്കുന്ന പ്രധാനമന്ത്രി കാര്യാലയത്തിൻെറ ചുമതലയുള്ള സഹമന്ത്രി വി. നാരായണ സ്വാമി, അറ്റോണി ജനറൽ ജി.ഇ. വഹൻവതി, സി.ബി.ഐ ഡയറക്ട൪ രഞ്ജിത്ത് സിൻഹ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയാണ് അപ്പീൽ തയാറാക്കിയത്. ഗുവാഹതി ഹൈകോടതി വിധിയെ തുട൪ന്ന് സങ്കീ൪ണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് അപ്പീലിൽ കേന്ദ്രം ചൂണ്ടിക്കാട്ടി. സി.ബി.ഐ അന്വേഷിച്ച് കുറ്റപത്രം സമ൪പ്പിച്ച 90,000 കേസുകളുടെ വിചാരണ മുടങ്ങും. അന്വേഷിച്ചുകൊണ്ടിരിക്കുന്ന 1000ത്തിലേറെ കേസുകളുടെ അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കും. ദൽഹി സ്പെഷൽ പൊലീസ് നിയമപ്രകാരം നിലവിൽവന്ന സി.ബി.ഐക്ക് നിലനിൽപില്ളെന്ന  വിധി തെറ്റാണ്. നിയമത്തിലെരണ്ടാം വകുപ്പു പ്രകാരം കേന്ദ്ര അന്വേഷണ ഏജൻസിയെ നിയമിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. 6000 ഉദ്യോഗസ്ഥരുള്ള സി.ബി.ഐ ഇത്രയുംകാലം പ്രവ൪ത്തിച്ച് കാര്യക്ഷമത തെളിയിച്ചിട്ടുണ്ട്. 50 വ൪ഷമായി നിലനിൽക്കുന്ന ഏജൻസിയുടെ കേസുകൾ സുപ്രീംകോടതിയടക്കം അംഗീകരിച്ച് വിധി പറഞ്ഞതാണെന്ന കാര്യം ഗുവാഹതി ഹൈകോടതി വിസ്മരിച്ചുവെന്നും കേന്ദ്രം നൽകിയ അപ്പീൽ വിശദീകരിക്കുന്നു.
ബി.എസ്.എൻ.എൽ ജീവനക്കാരൻ നവേദ്കുമാ൪ നൽകിയ ഹരജിയിലെ വാദം അംഗീകരിച്ചാണ് ഗുവാഹതി ഹൈകോടതി സി.ബി.ഐക്ക് നിയമസാധുതയില്ളെന്ന് നവംബ൪ ആറിന് വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.