ബോട്ട് ജീവനക്കാര്‍ പണിമുടക്കിയത് ബഹളത്തിനിടയാക്കി

മട്ടാഞ്ചേരി: യാത്രക്കാരെ പെരുവഴിയിലാക്കി ബുധനാഴ്ചയും ബോട്ട് ജീവനക്കാ൪ പണിമുടക്കിയത് ബഹളത്തിനിടയാക്കി. ചൊവ്വാഴ്ച വൈകുന്നേരവും  എറണാകുളത്തുനിന്ന് ഫോ൪ട്ടുകൊച്ചി, വൈപ്പിൻ ഭാഗത്തേക്ക് പുറപ്പെട്ട ബോട്ട് വെല്ലിങ്ടൺ ഐലൻറിലെ എംബാ൪ക്കേഷൻ ജെട്ടിയിൽ അടുപ്പിച്ച് ജീവനക്കാ൪ മുങ്ങിയത് ബഹളത്തിൽ കലാശിച്ചിരുന്നു. ജലഗതാഗത വകുപ്പ് അടുത്തിടെ നടപ്പാക്കിയ പരിഷ്കാരമാണ് ജീവനക്കാരുടെ പ്രതിഷേധ സമരത്തിന് ഇടയാക്കുന്നത്.
വൈകുന്നേരം അഞ്ചരയോടെ എറണാകുളത്തുനിന്ന് പുറപ്പെട്ട ബോട്ട് എംബാ൪ക്കേഷൻ ജെട്ടിയിൽ അടുത്തതോടെ  ഐലൻറിൽനിന്നുള്ള യാത്രക്കാ൪ കൂടി കയറിയതാണ് ജീവനക്കാരെ കുപിതരാക്കിയത്. കൂടുതലായി  കയറിയവ൪ ഇറങ്ങാതെ ബോട്ട് വിടാനാവില്ലെന്ന് ജീവനക്കാ൪ ശഠിച്ചതോടെ യാത്രക്കാ൪ ദുരിതത്തിലായി. സ്ത്രീകളടക്കം ജോലി കഴിഞ്ഞ് മടങ്ങിയ നിരവധി പേ൪ ബോട്ടിലുണ്ടായിരുന്നു. യാത്ര മുടങ്ങി 20 മിനിറ്റ് പിന്നിട്ടതോടെ യാത്രക്കാ൪ പ്രകോപിതരായി. മറ്റ് ജീവനക്കാ൪ ആവശ്യപ്പെട്ടിട്ടും  ഡ്രൈവ൪ ബോട്ടെടുക്കാൻ തയാറായില്ല.  ഇതോടെ ബഹളം മുറുകി. ഏതാണ്ട് അരമണിക്കൂ൪ കഴിഞ്ഞാണ് ഡ്രൈവ൪ ബോട്ടെടുത്തത്.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം 5.30ന് പുറപ്പെട്ട ബോട്ടാണ് വെല്ലിങ്ങ്ടൺ ഐലൻറിലെ എംബാ൪ക്കേഷൻ ജെട്ടിയിൽ അടുപ്പിച്ച ശേഷം ജീവനക്കാ൪ മുടങ്ങിയത്.  ഡ്രൈവറടക്കമുള്ളവരെ കാണാതായതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാ൪ ബഹളംവെച്ചു. ബഹളം രൂക്ഷമായതോടെയാണ് ജീവനക്കാ൪ തിരിച്ചെത്തിയത്. ഈസമയം പിറകെ വന്ന ബോട്ടിൽ കുറേയേറെ യാത്രക്കാ൪ കയറിയിരുന്നു. 
ഉത്തരവാദിത്തമില്ലാതെ സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ളവരെ കപ്പൽ ചാലിൽ സ്ഥിതി ചെയ്യുന്ന  ജെട്ടിയിൽ ഉപേക്ഷിച്ച് നീങ്ങിയ ജീവനക്കാ൪ക്കെതിരെ നടപടിയെടുക്കണമെന്ന് പശ്ചിമ കൊച്ചി, വൈപ്പിൻ മേഖലയിലെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. നടപടിയാവശ്യപ്പെട്ട് സൂപ്രണ്ടിന് പരാതിയും നൽകിയിട്ടുണ്ട്. അതേസമയം, ഐലൻറിൽനിന്ന് കൂടുതൽ യാത്രക്കാ൪ കയറിയതിനെത്തുട൪ന്ന് ബോട്ട് ഓവ൪ലോഡായതാണ് സ൪വീസ് നടത്താതിരിക്കാൻ കാരണമെന്നാണ് ജീവനക്കാരുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.