ന്യൂദൽഹി: അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്ന ഉത്തരവ് തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്നതോടെ ദേശീയ തലത്തിൽ 348 മരുന്നുകളുടെ വില കുറയാൻ വഴിയൊരുങ്ങി. എന്നാൽ, കുറഞ്ഞ വില രേഖപ്പെടുത്തിയ മരുന്നു പാക്കറ്റുകൾ വിപണിയിൽ ഇനിയും നി൪മാതാക്കൾ എത്തിച്ചിട്ടില്ല. ഇതുമൂലം അവശ്യ മരുന്നുകൾക്ക് വിപണിയിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
ദേശീയ ഒൗഷധ വിലനി൪ണയത്തിന് അനുസൃതമായ കേന്ദ്രസ൪ക്കാ൪ ഉത്തരവ് രോഗികൾക്ക് ആശ്വാസമാണ്. കഴിഞ്ഞമാസം 14ന് ദേശീയ ഒൗഷധ വിലനിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) വിലകുറക്കേണ്ട 151 മരുന്നു കൂട്ടുകൾ ഉൾക്കൊള്ളുന്ന ആദ്യബാച്ച് പട്ടിക പുറത്തിറക്കിയിരുന്നു. ഇൻസുലിനും മറ്റും ഇക്കൂട്ടത്തിൽപെടുന്നു. ജൂലൈ 19 മുതൽ പുതുക്കിയ വിലയ്ക്കു മാത്രമേ ഈ മരുന്നുകൾ വിൽക്കാവൂ എന്നാണ് നിബന്ധന.
അതനുസരിച്ച്, മിച്ചമുള്ള മരുന്ന് വിപണിയിൽ നിന്ന് നി൪മാതാക്കൾ പിൻവലിക്കുകയാണ്. പുതിയ വില രേഖപ്പെടുത്തി വിൽക്കുന്നതിന് തടസ്സമില്ല. എന്നാൽ, പുതിയ ലേബൽ തയാറാക്കാൻ സമയമെടുക്കുമെന്നാണ് നി൪മാതാക്കളുടെ പക്ഷം. തീയതി പറയാതെ, ബാച്ച് അടിസ്ഥാനത്തിൽ മരുന്നുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതാണ് പതിവുരീതി. ഇതിനു പകരം 45 ദിവസത്തെ സമയപരിധി എന്ന് ഉത്തരവിൽ പറഞ്ഞതാണ് പ്രശ്നകാരണമായത്. കൂടിയ വിലയ്ക്ക് വാങ്ങി വെച്ചിരിക്കുന്ന മരുന്ന് കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സ്വാഭാവികമായും മരുന്നു കടകൾ തയാറുമല്ല. പുതുതായി പ്രാബല്യത്തിൽ വരുന്ന കുറഞ്ഞ വിലയ്ക്ക്, സ്റ്റോക്കുള്ള മരുന്ന് വിൽക്കാമെന്നും നഷ്ടം മരുന്നു കടകൾക്ക് നൽകിക്കൊള്ളാമെന്നും നി൪മാതാക്കൾ ഉറപ്പു നൽകിയിട്ടില്ല.
ഒരു മരുന്നിൻെറ കാര്യത്തിൽ, വിപണിയിൽ ഒരു ശതമാനമെങ്കിലും സാന്നിധ്യമുള്ള നി൪മാണക്കമ്പനികൾ ഈടാക്കുന്ന വിലയുടെ ശരാശരി കണക്കാക്കി പരമാവധിവില നിശ്ചയിക്കണമെന്നാണ് മരുന്നു വിലനി൪ണയ നയം. 348 അവശ്യ മരുന്നുകൾ അടങ്ങിയതാണ് ദേശീയ തലത്തിലുള്ള പട്ടിക. കേരളത്തിൽ 300ൽ താഴെയാണ്. ഇതിൽ 151 മരുന്നുകളാണ് ആദ്യഘട്ട നിയന്ത്രണ പട്ടികയിൽ. പാരസെറ്റാമോൾ മുതൽ മാരക രോഗങ്ങൾക്കുള്ള മരുന്നുകളുടെ വരെ വില നിയന്ത്രിക്കുന്നുണ്ട്.
വിപണിയിൽ നി൪മാതാക്കളും വ്യാപാരികളും കൃത്രിമമായി ക്ഷാമം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. മരുന്നു കിട്ടാനില്ലാതെ വരുമ്പോൾ, ഉയ൪ന്ന തുകയുടെ മറ്റു മരുന്നുകൾ വാങ്ങാൻ രോഗി നി൪ബന്ധിതനാവും. വിലനിയന്ത്രണം നടപ്പാക്കാൻ കൂടുതൽ സമയം നൽകണമെന്ന് മരുന്നു വ്യാപാരി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.