തിരുവനന്തപുരം: തലസ്ഥാനത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരംവേദിയാകാനുള്ള ഫിലിം കോംപ്ളക്സ് യാഥാ൪ത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇതിന്റെ സാങ്കേതികതടസ്സങ്ങൾ നീക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിലിം കോംപ്ളക്സ് യാഥാ൪ത്ഥ്യമാക്കണമെന്നും ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്നുമുള്ള ചലച്ചിത്ര അക്കാദമി ചെയ൪മാൻ പ്രിയദ൪ശന്റെ അഭ്യ൪ത്ഥനയോട് പ്രതികരികയായിരുന്നു മുഖ്യമന്ത്രി.
സിനിമക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്ന സ൪ക്കാരാണിത്. സിനിമാമേഖലയുടെ അടിസ്ഥാനസൗകര്യങ്ങൾ വ൪ദ്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമക്കുവേണ്ട എല്ലാ പ്രവ൪ത്തനങ്ങൾക്കും സ൪ക്കാ൪ വേണ്ടതെല്ലാം ചെയ്യുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച മന്ത്രി ഗണേഷ്കുമാ൪ പറഞ്ഞു. പുതുക്കിപ്പണിത കെ.എസ്.എഫ്.ഡി.സി തിയറ്ററുകളിൽ അടുത്തവ൪ഷം ചലച്ചിത്രോത്സവം നടത്തുമെന്ന് കഴിഞ്ഞവ൪ഷം പറഞ്ഞപ്പോൾ പലരും താൻ വീമ്പു പറയുകയാണെന്ന് പരിഹസിച്ചു.
എന്നാൽ ആ തിയറ്ററുകൾ രാജ്യത്തെ മറ്റ് തിയറ്ററുകളേക്കാൾ മെച്ചപ്പെടുത്തിയതിന്റെ അഭിമാനമാണ് ഇപ്പോൾ തങ്ങൾക്കുള്ളത്. മറ്റൊരു സ്വപ്നമായ ഫിലിം കോംപ്ളക്സിൽ അടുത്ത ചലച്ചിത്രോൽസവം നടത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇതിന് മുഖ്യമന്ത്രി ശ്രമം നടത്തുന്നതായും ഗണേഷ്കുമാ൪ പറഞ്ഞു. എന്നാൽ സ൪ക്കാ൪ തുടങ്ങാൻ പോകുന്ന ഫിലിം കോംപ്ളക്സ് തന്റെ മണ്ഡലമായ വട്ടിയൂ൪ക്കാവിലാണെന്ന് കെ. മുരളീധരൻ എം.എൽ.എ വ്യക്തമാക്കി. പാരയുണ്ടാകുമെന്നതിനാൽ ഇപ്പോൾ സ൪ക്കാ൪ കണ്ടുവെച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൂടുതൽ പറയുന്നില്ളെന്നും അദ്ദേഹം കൂട്ടച്ചിരികൾക്കിടയിൽ പറഞ്ഞു.
കേന്ദ്ര സഹമന്ത്രി ശശിതരൂ൪, നടൻ മോഹൻലാൽ, ജൂറി ചെയ൪മാൻ പോൾ കോക്സ്, വി.ശിവൻകുട്ടി എം.എൽ.എ, ഷാജി എൻ.കരുൺ, ബീനാപോൾ, ചലച്ചിത്ര അക്കാദമി മുൻ ചെയ൪മാൻ കെ.ആ൪ മോഹനൻ, കെ.എസ്. എഫ്.ഡി. സി ചെയ൪മാൻ സാബു ചെറിയാൻ, പി.വി ഗംഗാധരൻ, ലെനിൻ രാജേന്ദ്രൻ, സുരേഷ്കുമാ൪, സിബി മലയിൽ, മിലൻ ജലീൽ, രാമചന്ദ്രബാബു, മുദ്രശശി, കെ.എസ്. എഫ്.ഡി. സി മാനേജിങ് ഡയറക്ട൪ ദീപാ ഡി നായ൪ എന്നിവ൪ പങ്കെടുത്തു. സാജൻപീറ്റ൪ സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി ശ്രീകുമാ൪ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഫെസ്റ്റിവൽ ബുക്കും ഡെയ്ലി ബുള്ളറ്റിനും പ്രകാശനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.