കൽപറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബ൪ മൂന്നിന് ജില്ലയിൽ വ്യാപാരബന്ദും കലക്ടറേറ്റ് മാ൪ച്ചും നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ കടകളും ഹോട്ടലുകളും അന്ന് അടച്ചിടും. മരുന്നുകടകൾ ഉച്ചക്ക് 12നുശേഷം പ്രവ൪ത്തിക്കും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിൻെറ പേരിൽ ചില ഉദ്യോഗസ്ഥ൪ വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ വ്യാപാരികളെ മോശമായി ചിത്രീകരിക്കുകയാണ്. ഫുഡ് സേഫ്റ്റി ഓഫിസ൪മാ൪ക്കു മാത്രമേ കടപരിശോധനക്ക് അധികാരമുള്ളൂ. എന്നാൽ, ചില ഹെൽത്ത് ഇൻസ്പെക്ട൪മാ൪ വ്യക്തിവിദ്വേഷത്തിൻെറയും വൈരാഗ്യത്തിൻെറയും പേരിൽ കടകളിൽ അനാവശ്യ പരിശോധന നടത്തി വ്യാപാരികളെ പീഡിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ബേക്കറിയിൽനിന്ന് അമോണിയ പിടിച്ചു എന്ന രൂപത്തിൽ അധികൃത൪ കുപ്രചാരണം നടത്തി. ബിസ്കറ്റ്, കേക്ക് മുതലായവ നി൪മിക്കാൻ നിശ്ചിത അളവിൽ ബേക്കിങ് അമോണിയ ഉപയോഗിക്കാം. ഇതിൻെറ പേരിലാണ് മാനന്തവാടിയിലെ ബേക്കറിയെക്കുറിച്ച് രണ്ട് ഹെൽത്ത് ഇൻസ്പെക്ട൪മാ൪ കുപ്രചാരണം നടത്തിയത്. ഇത്തരക്കാരെ തെരുവിൽ നേരിടും. ചില്ലറ വ്യാപാരികളുടെ തൊഴിൽ സംരക്ഷണത്തിനുവേണ്ടി സ൪ക്കാ൪ ഒന്നും ചെയ്യുന്നില്ല. തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ വാടക-കുടിയാൻ നിയമത്തിൽ ഭേദഗതിയുണ്ടാകണം. കാ൪ഷിക മേഖലയിലെ തക൪ച്ച വയനാട്ടിലെ വ്യാപാരമേഖലയിലും മാന്ദ്യമുണ്ടാക്കി. എന്നാൽ, മുൻ വ൪ഷങ്ങളിലെപ്പോലെ ടാക്സ് കിട്ടുന്നില്ലെന്ന് പറഞ്ഞ് ചില വാറ്റ് ഉദ്യോഗസ്ഥ൪ കടകളിൽ പരിശോധന നടത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ചില്ലറ വ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിച്ചത് പിൻവലിക്കണം. ഇക്കാര്യങ്ങളും കലക്ടറേറ്റ് മാ൪ച്ചിൽ ഉന്നയിക്കും. ബുധനാഴ്ച രാവിലെ 10.30ന് കൽപറ്റ ലളിത് മഹൽ ഓഡിറ്റോറിയം പരിസരത്തുനിന്ന് മാ൪ച്ച് തുടങ്ങും. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിൻെറ ഭാഗമായാണ് മാ൪ച്ച്.
ജില്ലാ പ്രസിഡൻറ് കെ.കെ. വാസുദേവൻ, ജന. സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറ൪ ഒ.വി. വ൪ഗീസ്, കെ. കുഞ്ഞിരായിൻ ഹാജി, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പി.ആ൪. ഉണ്ണികൃഷ്ണൻ, ഗഫൂ൪, കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അലക്സ് മൈലാത്ത്, അഷ്റഫ് വേങ്ങാട് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.