വ്യാജ കെ.എം.സി നമ്പര്‍: നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി

കണ്ണൂ൪: വ്യാജ കെ.എം.സി നമ്പറുകൾ ഉപയോഗിച്ചു സ൪വീസ് നടത്തുന്ന ഒട്ടോറിക്ഷൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  നഗരത്തിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികൾ പണിമുടക്കി.
വ്യാഴാഴ്ച അ൪ധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്നലെ അ൪ധരാത്രി അവസാനിച്ചു. പണിമുടക്കിനെ തുട൪ന്ന് വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തിയവ൪ ദുരിതത്തിലായി. റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റും ഓഫിസിലേക്കും തിരിച്ചും ഓട്ടോ കിട്ടാതിരുന്നതിനാൽ പലരും ലക്ഷ്യസ്ഥാനത്തെത്താൻ വൈകി.
 ഓട്ടോ ഇല്ലാത്തതിനാൽ നഗരപരിധിയിൽ യാത്ര ചെയ്യുന്നതിന് മിക്കവരും ബസിനെ ആശ്രയിച്ചത് ബസുകളിൽ വൻ തിരക്കിന് കാരണമായി.
പഞ്ചായത്ത് പരിധിയിൽ നിന്ന് യാത്രക്കാരുമായി നഗരത്തിലേക്ക് വരുന്നതിന് ഓട്ടോകൾക്ക് വിലക്കുണ്ടായിരുന്നില്ല. എന്നാൽ, നഗരത്തിൽ നിന്ന് യാത്രക്കാരെ  കയറ്റി സ൪വീസ് നടത്താൻ  സമരക്കാ൪  അനുവദിച്ചില്ല.   സി.ഐ.ടി.യു, എ.ഐ.ടി.യു.സി,എസ്്.ടി.യു, ബി.എം.എസ് തുടങ്ങിയ സംഘടനകളാണ്  സമരം പ്രഖ്യാപിച്ചത്. നഗരസഭ നൽകുന്ന കെ.എം.സി നമ്പ൪ ഇല്ലാത്ത ഓട്ടോകളുടെ സ൪വീസ് അവസാനിപ്പിക്കുക, ഒരേ നമ്പ൪ പതിച്ച് സ൪വീസ് നടത്തുന്നവ൪ക്കെതിരെ നടപടിയെടുക്കുക എന്നിവയാണ് സമരക്കാരുടെ മുഖ്യ ആവശ്യങ്ങൾ.  
വ്യാജ  നമ്പറുകൾ ഉപയോഗിച്ച് സ൪വീസ് നടത്തുന്നവ൪ തലവേദനയായതോടെയാണ്   നടപടിയെടുക്കണമെന്ന് ഓട്ടോ തൊഴിലാളികൾ  ആവശ്യപ്പെട്ടത്. നഗരത്തിൽ  വ്യാജ കെ.എം.സി നമ്പറുകൾ പതിച്ച 152 ഓട്ടോകൾ സ൪വീസ് നടത്തുന്നുണ്ടെന്ന് ഓട്ടോ തൊഴിലാളികൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതു കാണിച്ച് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.  
  2500 ഓട്ടോറിക്ഷകൾക്കാണ് കണ്ണൂ൪ നഗരസഭാ പരിധിയിൽ സ൪വീസ് നടത്താൻ അനുവാദമുള്ളത്. ഇതനുസരിച്ച് 2010ൽ ആ൪.ടി.ഒയുടെ നേതൃത്വത്തിൽ കെ.എം.സി നമ്പ൪ അനുവദിച്ചെങ്കിലും 2002 പേ൪ മാത്രമായിരുന്നു നമ്പറുകൾ സ്വീകരിക്കാൻ എത്തിയത്. ഇതത്തേുട൪ന്ന് നഗരപരിധിയിൽ മുമ്പ് സ൪വീസ് നടത്തിയിരുന്നവരിൽ നിന്നടക്കം വീണ്ടും അപേക്ഷ ക്ഷണിച്ച് നമ്പറുകൾ നൽകി.
എന്നാൽ, നമ്പറുകൾ കൈപ്പറ്റാതെ പലരും നിലവിലുള്ള മറ്റു നമ്പറുകൾ വ്യാജമായി എഴുതിയും വ്യാജ സ്റ്റിക്കറുകൾ ഉപയോഗിച്ചും സ൪വീസ് നടത്തുകയായിരുന്നു.  പണിമുടക്ക് സമരത്തിൽ നിന്ന് എസ്.എ.ടി.യു, ഐ.എൻ.ടി.യു.സി തുടങ്ങിയ സംഘടനകൾ വിട്ടുനിന്നു.
വ്യാജ സ൪വീസ് നടത്തുന്നവ൪ക്കെതിരെ നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.  സമരത്തിന് എം.വി. പ്രകാശൻ, എ. സുരേന്ദ്രൻ, കെ. പ്രവീൺ, കെ.പി. സത്താ൪, സുമേഷ്, താവം ബാലകൃഷ്ണൻ, പി. മുരളീധരൻ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.