കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ തടഞ്ഞുവെച്ച ഇറ്റാലിയൻ കപ്പൽ എൻറിക ലെക്സി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് ഹൈകോടതി. മൂന്ന് കോടിയുടെ ബോണ്ടും, ആവശ്യം വന്നാൽ കപ്പലും ക്യാപ്റ്റനടക്കം ജീവനക്കാരെയും ഹാജരാക്കാമെന്ന സത്യവാങ്മൂലവും സമ൪പ്പിച്ചാൽ കപ്പൽ വിട്ടു കൊടുക്കാമെന്ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട തിരച്ചിലും അന്വേഷണവും പൂ൪ത്തിയായ സാഹചര്യത്തിൽ കപ്പൽ വിട്ടുകൊടുക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഉടമ ഡോൾഫിൻ ടാങ്കേഴ്സ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
പിടിച്ചെടുത്ത ആയുധങ്ങളുടെയും മറ്റും ഫോറൻസിക് പരിശോധനാ റിപ്പോ൪ട്ട് വരുന്നത് വരെ കപ്പൽ വിട്ടുകൊടുക്കരുതെന്ന് സംസ്ഥാന സ൪ക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ആവശ്യമുന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പരിശോധനാ റിപ്പോ൪ട്ട് കിട്ടിയാൽ മാത്രമേ വെടിവെച്ച ആയുധമാണോ പിടിച്ചെടുത്തതെന്നും പിടികൂടിയവ൪ തന്നെയാണോ വെടിവെച്ചതെന്നും വ്യക്തമാകൂ. റിപ്പോ൪ട്ട് ലഭിക്കുമ്പോൾ തെളിവുകളിൽ കൃത്രിമം കണ്ടെത്തിയാൽ വീണ്ടും പരിശോധിക്കാമെന്നും സ൪ക്കാ൪ അറിയിച്ചു.
നിയമവിരുദ്ധ പ്രവൃത്തി നിരോധിക്കൽ നിയമ പ്രകാരവും കടൽക്കൊള്ളക്കെതിരായ നിയമപ്രകാരവും കപ്പലിനും ക്യാപ്റ്റനുമെതിരെ കേസെടുക്കണമെന്നും കപ്പൽ ഇപ്പോൾ വിട്ടുകൊടുക്കുന്നത് കേസ് ദു൪ബലമാക്കുമെന്നുമുള്ള കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ വാദവും കോടതി തള്ളി.
42 ദിവസമായി ചരക്ക് കപ്പൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അന്വേഷണം പൂ൪ത്തിയായ സാഹചര്യത്തിൽ ഇനിയും കപ്പൽ വിട്ടുകൊടുക്കാത്തത് വൻ സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്നും കപ്പൽ കമ്പനിക്കുവേണ്ടി ഹാജരായ അഡ്വ. വി.ജെ മാത്യു പറഞ്ഞു.
കേസിൻെറ ആവശ്യത്തിലേക്ക് വീണ്ടും വിളിച്ചുവരുത്താമെന്ന ഉപാധിയിൽ കപ്പൽ വിട്ടുകൊടുക്കാമെന്ന് മെ൪ക്കൻൈറൽ മറൈൻ ഡിപ്പാ൪ട്ട്മെൻറും ഡയറക്ട൪ ജനറൽ ഓഫ് ഷിപ്പിങും അറിയിച്ചിരുന്നു. ഇതിനനുകൂലമായ നിലപാടാണ് കേന്ദ്ര സ൪ക്കാ൪ കോടതിയിൽ സ്വീകരിച്ചത്. ആവശ്യപ്പെടുമ്പോൾ ക്യാപ്റ്റനടക്കം 24 കപ്പൽ ജീവനക്കാരെ എത്തിക്കാൻ കപ്പലുടമ രേഖാമൂലം ഉറപ്പു നൽകണമെന്ന് കോടതി ഉപാധി വെച്ചു. അതിന് തയാറാണെന്ന് അഭിഭാഷകനും അറിയിച്ചു. എന്നാൽ, പ്രതികളടക്കം കപ്പലിലുണ്ടായിരുന്ന ആറ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഈ ഉറപ്പ് നൽകാനാവില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.