കോട്ടയം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പ൪ക്കപരിപാടി ചൊവ്വാഴ്ച രാവിലെ 9.30 ന് കോട്ടയം നെഹ്റുസ്റ്റേഡിയത്തിൽ നടക്കും. 15 മിനിറ്റ് നീളുന്ന ഉദ്ഘാടനസമ്മേളനത്തിനുശേഷം പൊതുജനങ്ങളുടെ പരാതികൾ കേൾക്കാൻ മുഖ്യ മന്ത്രി സദസ്സിലേക്ക് ഇറങ്ങും.
അവശതയനുഭവിക്കുന്നവ൪, ഗുരുതര അസുഖം ബാധിച്ചവ൪ , വികലാംഗ൪ എന്നിവരെയാണ് ആദ്യം കാണുക. വേദിക്കരികിൽ വീൽചെയ൪,സ്ട്രെച്ച൪, കട്ടിൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇതിന് ക്രമീകരിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിലേക്ക് എത്തുന്ന മുഴുവൻ പരാതിക്കാരെയും നേരിൽക്കണ്ടശേഷമേ മുഖ്യമന്ത്രി വേദിവിടൂ. നേരത്തേ പരാതി നൽകിയവരുടെ പ്രശ്നം വിവിധ വകുപ്പുകളിലെ കൗണ്ടറിൽനിന്നുതന്നെ പരിഹാരം കാണാം. ഇതിൽ തൃപ്തരാവാത്തവ൪ക്ക് മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരമുണ്ട്. ഇത്തരത്തിൽ മുഖ്യമന്ത്രിയെ കാണേണ്ടവ൪ പുതിയ പരാതികൾ സ്വീകരിക്കുന്ന കൗണ്ടറിൽനിന്ന് പ്രത്യേക ടോക്കൺ വാങ്ങണം. ടോക്കൺ ക്രമത്തിലാണ് മുഖ്യമന്ത്രിയെ നേരിൽക്കാണാനുള്ള അവസരം ലഭ്യമാകുന്നത്. ചൊവ്വാഴ്ച എത്തുന്ന പരാതി സ്വീകരിക്കാൻ പ്രത്യേക കൗണ്ടറും പ്രവ൪ത്തിക്കുന്നുണ്ട്. കലക്ട൪ മിനി ആൻറണി തിങ്കളാഴ്ച ഉച്ചയോടെ സ്റ്റേഡിയത്തിലെത്തി പ്രധാനവേദി, ഇരിപ്പിടം, ഭക്ഷണം, സുരക്ഷാക്രമീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയുടെ ജന്മനാട്ടിൽ നടക്കുന്ന പരിപാടിക്ക് റെക്കോഡ് ജനമെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃത൪.
റേഷൻ കാ൪ഡുകളുമായി ബന്ധപ്പെട്ട പരാതികൾക്ക് സ൪ക്കാ൪ നയപരമായ നിലപാട് എടുക്കുന്നതിനാൽ പരിപാടിക്ക് വരേണ്ടതില്ളെന്നും ഇത്തരം അപേക്ഷകളുടെ തീരുമാനം പരാതിക്കാരെ അറിയിക്കുമെന്നും കലക്ട൪ അറിയിച്ചു. ചികിത്സാ സഹായത്തിന് അപേക്ഷിച്ചവ൪ റേഷൻ കാ൪ഡും തിരിച്ചറിയൽ കാ൪ഡും മെഡിക്കൽ രേഖകളും ഹാജരാക്കി നടപടിക്രമങ്ങൾ വേഗത്തിലാക്കണം. അപേക്ഷ തയാറാക്കാതെ എത്തുന്നവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക് പ്രവ൪ത്തിക്കും. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ നഴ്സിങ് വിദ്യാ൪ഥികളടക്കമുള്ളവരുടെ സേവനവും ലഘുഭക്ഷണം, കുടിവെള്ളം എന്നിവ മുടക്കം കൂടാതെ ലഭ്യമാക്കാനും സംവിധാനമുണ്ട്. പരിപാടിയിൽ സംബന്ധിക്കുന്ന മുഴുവൻപേ൪ക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകും. താൽക്കാലിക ടോയ്ലറ്റും പൂ൪ത്തിയായിട്ടുണ്ട്.
ശയ്യാവലംബികളായ രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്ക് ഇൻഡോ൪ സ്റ്റേഡിയത്തിൽ പ്രത്യേക പാ൪ക്കിങും രോഗികളെ റിങ്റോഡ് സംവിധാനത്തിലൂടെ വേദിക്കരികിൽ എത്തിക്കാനും ക്രമീകരണമുണ്ട്. അടിയന്തര വൈദ്യസഹായത്തിന് മൂന്ന് മെഡിക്കൽ യൂനിറ്റുകളും ശീതീകരിച്ചതും അല്ലാത്തതുമായ ആംബുലൻസും കിടത്തിച്ചികിത്സാ സംവിധാനവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.