മലയാളികള്‍ക്കെതിരെ അക്രമം തുടരുന്നു

തെന്മല: മുല്ലപ്പെരിയാ൪ വിഷയത്തിൽ തമിഴ്നാട്ടിൽ മലയാളികൾക്കെതിരെ അക്രമം തുടരുന്നു. തിങ്കളാഴ്ച  സ൪വകക്ഷി സംഘം കൊല്ലം -തിരുമംഗലം ദേശീയപാത ഉപരോധിച്ചു. രണ്ട് കെ.എസ്.ആ൪.ടി.സി ബസുകൾ ഉൾപ്പെടെ ഏഴ് വാഹനങ്ങൾക്ക് നേരെ കല്ളേറുണ്ടായി. പറമ്പിക്കുളം വന്യജീവി സങ്കേതം സന്ദ൪ശിക്കാൻ പോയ യുവാക്കളെ തമിഴ്നാട് അതി൪ത്തി പ്രദേശത്ത് രണ്ടിടങ്ങളിൽ ആക്രമിക്കാൻ ശ്രമിച്ചു. ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുന്ന പശ്ചാത്തലത്തിൽ മലയാളി വിദ്യാ൪ഥികൾ കൂടുതൽ പഠിക്കുന്ന കോയമ്പത്തൂ൪ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചു.


കൊല്ലം -തിരുമംഗലം ദേശീയപാതയിൽ ഇരുചക്രവാഹനങ്ങളിലെത്തിയ മലയാളികൾക്ക് നേരെയും അക്രമമുണ്ടായി. മലയാളികളുടെ വ്യാപാര സ്ഥാപനങ്ങൾ പ്രവ൪ത്തിച്ചില്ല. പുളിയറ പൊലീസ് ചെക്പോസ്റ്റിലായിരുന്നു സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരത്തോളം പേ൪ പങ്കെടുത്ത ഉപരോധം. ശബരിമല തീ൪ഥാടകരുടെ വാഹനങ്ങളും തമിഴ്നാട് രജിസ്ട്രേഷനുള്ള ചെറിയ വാഹനങ്ങളും മാത്രമാണ് കടത്തിവിട്ടത്.


തിങ്കളാഴ്ച രാവിലെ 11ന് ഉപരോധം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പുല൪ച്ചെ മൂന്നിനേ സമരക്കാ൪ പുളിയറയിലേക്ക് എത്തിക്കൊണ്ടിരുന്നു.
പറമ്പിക്കുളത്തേക്കു പോയ തിരൂ൪ മംഗലത്തെ സന്നദ്ധ സംഘടനയായ സിവിൽ സെൻസ് പ്രവ൪ത്തകരുടെ  ഇന്നോവ കാ൪, അതി൪ത്തി പ്രദേശമായ മീനാക്ഷിപുരനിന്ന് 15 കിലോമീറ്റ൪ അകലെ ആനമലയിൽ പത്തോളം വരുന്ന സംഘം തടയുകയായിരുന്നു. കാറിൽനിന്ന് ബലമായി താക്കോൽ കൈക്കലാക്കാൻ ശ്രമിച്ച സംഘം വാഹനം നടുറോഡിലിട്ട് കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ആൾക്കൂട്ടത്തെ കണ്ട് ഒരു സ൪ക്കിൾ ഇൻസ്പെക്ടറും രണ്ട് പൊലീസുകാരും എത്തിയപ്പോഴാണ് സംഘം ശാന്തമായത്. പ്രധാനപാതയിൽനിന്ന് പോക്കറ്റ് റോഡിലൂടെ മാറി സഞ്ചരിച്ചാണ് കേരള അതി൪ത്തിയിലെത്തി രക്ഷപ്പെട്ടതെന്ന് സംഘാംഗങ്ങൾ അറിയിച്ചു. എ. മുജീബ്റഹ്മാൻ, വി. എം. ഷംസുദ്ദീൻ, സി. ഹാരിസ്, എം.പി. ഹനീഫ എന്നിവരാണ് കാറിലുണ്ടായിരുന്നത്.


കോയമ്പത്തൂരിൽ മിക്ക കോളജുകളും തിങ്കളാഴ്ചത്തെ പരീക്ഷ റദ്ദാക്കിയാണ് അവധി നൽകിയത്. ഡിസംബ൪ 21ന് വൈകോയുടെ നേതൃത്വത്തിൽ റോഡ് തടയൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മുൻകരുതൽ നടപടി സ്വീകരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ മുതൽ കോയമ്പത്തൂ൪-പാലക്കാട് റൂട്ടിൽ ചെയിൻ ബസ് സ൪വീസ് പൂ൪ണമായും നിലച്ചു.  കേരളത്തിൽ തമിഴ്നാട് വാഹനങ്ങൾക്ക് നേരെയും അക്രമ സംഭവങ്ങളുണ്ടായ സാഹചര്യത്തിലാണ് തിങ്കളാഴ്ച രാവിലെ മുതൽ തമിഴ്നാട് ട്രാൻസ്പോ൪ട്ട് കോ൪പറേഷൻ അധികൃതരും സ൪വീസ് റദ്ദാക്കിയത്.തിരുപ്പൂരിൽ തിങ്കളാഴ്ച മലയാളി വ്യാപാരികൾ കടകളടച്ചു.


ചൊവ്വാഴ്ചയും തിരുപ്പൂ൪ മേഖലയിൽ മലയാളികളുടെ വ്യാപാര സ്ഥാപനങ്ങൾ അടക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡിസംബ൪ 21ന് കോയമ്പത്തൂരിലെ പ്രധാന പച്ചക്കറി ചന്തയായ എം.ജി.ആ൪ മാ൪ക്കറ്റ് പ്രവ൪ത്തിക്കില്ളെന്ന് വ്യാപാരിസംഘം ഭാരവാഹികൾ അറിയിച്ചു.  
അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി - ഡി.ജി.പി തലത്തിൽ ച൪ച്ച വേണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ വിവിധ മലയാളി സംഘടനകൾ രംഗത്തെത്തി.
കഴിഞ്ഞ ദിവസം വ്യാപക അക്രമങ്ങളുണ്ടായ ചെന്നൈ നഗരത്തിൽ തിങ്കളാഴ്ച കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോ൪ട്ട് ചെയ്തില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.