റോം: വിടവാങ്ങിയ ലോകപ്രശസ്ത ഇറ്റാലിയൻ സംവിധായകനും തിരക്കഥാകൃത്തുമായ ബെർണാഡോ ബെർതലൂച്ചി, ‘ന്യൂ വേവ് സിനിമ’യുടെ മുഖ്യ ശില്പികളില് ഒരാളാണ്. ചലച്ചിത്രലോകത്തെ എന്നും മഹാകാവ്യങ്ങൾകൊണ്ട് അമ്പരപ്പിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. ലോകത്തെങ്ങുമുള്ള ചലച്ചിത്രവിദ്യാർഥികൾക്ക് തിരക്കഥയിലും സംവിധാനത്തിലും ഛായാഗ്രഹണത്തിലും ബെർതലൂച്ചി വഴികാട്ടിയായി. ഒരുപക്ഷേ തലമുറകൾക്ക് ഒരു പാഠപുസ്തകമാണ് അദ്ദേഹത്തിെൻറ ജീവിതവും ചലച്ചിത്രങ്ങളും. രാഷ്ട്രീയ സിനിമകൾക്കും പുതിയ മാനം നൽകി.
‘ദ ലാസ്റ്റ് എംപറർ’, ‘ലാസ്റ്റ് ടാംഗോ ഇൻ പാരിസ്’ ഉൾപ്പെടെ നിരവധി ഇതിഹാസങ്ങൾകൊണ്ട് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തെ തേടി അവാർഡുകൾ എത്തുകയായിരുന്നു.
സംവിധായകനുള്ള ആദ്യ ഒാസ്കർ ഇറ്റലിയിലേക്ക് കൊണ്ടുവന്നതും ബെർണാഡോ ബെർതലൂച്ചിയാണ്. ചൈനീസ് സർക്കാറിെൻറ സഹകരണത്തോടെയാണ് അദ്ദേഹം ‘ദ ലാസ്റ്റ് എംപറർ’ എന്ന ചലച്ചിത്ര ഇതിഹാസം രചിച്ചത്. ചൈനയിലെ അവസാന രാജവംശത്തെക്കുറിച്ചുള്ള ചിത്രമാണിത്.
1941 മാർച്ച് 16ന് വടക്കൻ ഇറ്റലിയിെല പാർമ നഗരത്തിൽ സമ്പന്നകുടുംബത്തിലാണ് ജനനം. പിതാവ് അറ്റിലിയോ ബെർതലൂച്ചി അറിയപ്പെടുന്ന കവിയും എഴുത്തുകാരനുമായിരുന്നു. കുട്ടിക്കാലേത്ത ബെർണാഡോ അത്ഭുതകരമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. 21ാം വയസ്സിൽ ചലച്ചിത്രകാരനാകാൻ തീരുമാനിച്ച അദ്ദേഹം പുതുവഴികൾ വെട്ടിത്തെളിച്ച് പ്രശസ്തിയുടെ കൊടുമുടികൾ കയറുന്നതാണ് പിന്നീട് കണ്ടത്. 1961ൽ ഇറ്റാലിയൻ കവി പസോളിനിയുടെ കൂടെയാണ് ബെർണാഡോ ബെർതലൂച്ചി ചലച്ചിത്രരംഗത്ത് കാലുറപ്പിച്ചത്. 1962ൽ ‘ദ ഗ്രിം റീപ്പർ’ എന്ന സിനിമയെടുത്തു. റോമൻ അഭിസാരികയുടെ കൊലപാതകത്തിെൻറ അന്വേഷണമാണ് ഇൗ സിനിമ. 1987ലാണ് ‘ദ ലാസ്റ്റ് എംപറർ’ പുറത്തുവന്നത്. നിക്കോൾ അമ്മാനിറ്റിയുടെ നോവലിനെ ആസ്പദമാക്കി നിർമിച്ച ‘മി ആന്‍ഡ് യൂ’ ആണ് ബെർതലൂച്ചിയുടെ അവസാനം ചിത്രം.
ആസ്റ്റിയാണ് ആദ്യ ഭാര്യ. രണ്ടു വർഷത്തിനകം ഇവർ പിരിഞ്ഞു. കോസ്റ്റ്യൂം ഡിസൈനറായ മരിയ പൗല മെയ്നോയെയാണ് രണ്ടാമത്തെ ഭാര്യ. ഇൗ ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. 1979ൽ വിവാഹം കഴിച്ച ക്ലാര പെപ്ലോ അന്ത്യനിമിഷത്തിലും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.