വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുകയാണ് അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണി. തനിക്കെതിരെ പ്രതികരിച്ചവർക്ക് മറുപടി നൽകുന്നതിനിടെ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിലിനെ 'പരാജയപ്പെട്ട സംവിധായകൻ' എന്ന് പരോക്ഷമായി അധിക്ഷേപിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിമർശകർക്കെതിരെ രോഷാകുലയായി സംസാരിച്ച പേളി, 'തന്റെ 4 പേജുള്ള പോസ്റ്റിനെക്കുറിച്ച് 10 പേജുള്ള തിരക്കഥയെഴുതുകയാണ് പരാജയപ്പെട്ട ഒരു സംവിധായകൻ' എന്ന് കുറിച്ചിരുന്നു. താൻ ശാന്തിയും സമാധാനവും ആഗ്രഹിച്ചതിനാണ് ആളുകൾക്ക് പൊള്ളിയതെന്നും തന്റെ കുഞ്ഞുങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും പേളി കൂട്ടിച്ചേർത്തു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ പേളി ഈ വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു.
പേളിയുടെ പോസ്റ്റ് പിൻവലിക്കലിന് പിന്നാലെ ശക്തമായ പ്രതികരണവുമായി സിബി മലയിലിന്റെ മകൻ ജോ മലയിൽ രംഗത്തെത്തി. 'ഹേയ് മോമ്മ ബെയർ, നിങ്ങൾ ആ പറഞ്ഞ 'പരാജയപ്പെട്ട സംവിധായകൻ' എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിട്ട് പോസ്റ്റ് ഇടുക. നട്ടെല്ലില്ലാത്ത മകനെയല്ല എന്റെ അച്ഛൻ വളർത്തിയത്,' എന്ന് ജോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു. പകുതി മാത്രം വെന്ത നയതന്ത്രവും പറഞ്ഞ് ഉപദേശിക്കാൻ നിൽക്കരുതെന്നും ജോ പേളിയെ ഓർമ്മിപ്പിച്ചു.
നേരത്തെ, ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രതികരിച്ച പേളി വിദ്യാർഥികൾ സമരം നിർത്തി വീട്ടിലേക്ക് മടങ്ങണമെന്ന് ഉപദേശിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പേളിയുടെ ഈ നിലപാടിനെതിരെ സിബി മലയിലിന്റെ മകൻ ജോ അടക്കം നിരവധി പേർ രംഗത്തെത്തുകയും, പേളിയുടെ മനോഭാവം മണ്ടത്തരമാണെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടി നൽകാൻ ശ്രമിച്ചതാണ് ഇപ്പോൾ സിബി മലയിലിനെതിരായ വ്യക്തിപരമായ അധിക്ഷേപത്തിലേക്കും പുതിയ പോരുകളിലേക്കും വഴിമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.