പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കൊണ്ടോട്ടിയിൽ പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ ജാമിഅ മില്ലിയ വിദ്യാര്‍ഥി ആയിഷ റെന്നയെ അധിക്ഷേപിച്ച സി.പി.എം പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫേസ്ബുക്ക് കുറിപ്പിലാണ് മുരളി സി.പി.എം പ്രവർത്തകരെ വിമർശിച്ച് രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം:
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങൾ പറയുന്നു. ഒരു അഭിപ്രായം തങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും എതിരാളികൾക്ക് ദോഷമുള്ളത്കൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചായതിനാൽ സ്വന്തം വീട്ടിൽ ചെന്നിരുന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു ബഹളം വെക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത കൊണ്ട് അസഹിഷ്ണുതയെ എതിർക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാധ്യവുമാണ് -മുരളി ഗോപി കുറിച്ചു.
പൗരത്വ പ്രതിഷേധങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഡിസംബര്‍ 17ന് സംഘടിപ്പിച്ച ഹർത്താലിനിടെ പിണറായി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിലായിരുന്നു ഡി.വൈ.എഫ്.ഐ,സി.പി.എം പ്രവർത്തകർ ആയിഷ റെന്നക്ക് നേരെ തിരിഞ്ഞത്. ആയിഷ റെന്നയെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ശ്രമിച്ച സി.പി.എം നീക്കത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.