അഭിഷേക് കപൂർ ചിത്രം ‘കേദാർനാഥ്’നെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ചിത്രം ജനങ്ങളുടെ വിശ്വാസം തകർത്തെന്ന് എ.ഐ.സി.സി അംഗം ഗരിമ ദസൗനി ആരോപിച്ചു. അനുചിതമായ രംഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നും ഗരിമ ആവശ്യപ്പെട്ടു.
ബോളിവുഡ് താരങ്ങളെ ക്ഷണിച്ചു വരുത്തി കേദാർനാഥിൽ സിനിമ ഷൂട്ടിങ് നടത്തുന്നത് വിനോദ സഞ്ചാരത്തിന് ഗുണകരമാകും. എന്നാൽ, ആവശ്യമായ നിയന്ത്രണങ്ങൾ അണിയറക്കാരെ ബന്ധപ്പെട്ടവർ അറിയിച്ചില്ല. കേദാർനാഥിലെ വിശ്വാസങ്ങളിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ല. ജനങ്ങൾക്ക് അവരുടെ വിശ്വാസം പ്രധാനമാണെന്നും ഗരിമ ദസൗനി ചൂണ്ടിക്കാട്ടി.
ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രദർശനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരാഖണ്ഡിലെ സന്യാസികൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന ചിത്രം നിർബന്ധമായും നിരോധിക്കണം. ഇല്ലെങ്കിൽ പ്രേക്ഷാഭം ആരംഭിക്കുമെന്ന് കേദാർനാഥിലെ സന്യാസിമാരുടെ സംഘടനയായ കേദാർ സഭയുടെ ചെയർമാൻ വിനോദ് ശുക്ല വ്യക്തമാക്കിയിട്ടുണ്ട്.
ബോളിവുഡ് നടൻ സൈഫ് അലി ഖാന്‍റെ മകൾ സാറ അലി ഖാന്‍റെ അരങ്ങേറ്റം ചിത്രമാണ് കേദാർനാഥ്. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയിൽ സുശാന്ത് സിങ് രജ്പുത് ആണ് നായകൻ. മൻസൂറും (സുശാന്ത്) മുക്കുവും (സാറ) പ്രളയത്തിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ ഉൾപ്പെടുത്തി കണ്ടുള്ള ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ നേരത്തെ പുറത്തുവിട്ടിരുന്നു.
ഗൗരികുണ്ട് മുതൽ കേദാർനാഥ് വരെയുള്ള 14 കിലോമീറ്റർ ദൂരത്തെ യാത്രയും പ്രകൃതി സൗന്ദര്യവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.