അന്താരാഷ്ട്ര ചലച്ചിത്രമേള: സമഗ്ര സംഭാവനാ പുരസ്കാരം ദാര്‍യൂഷ് മഹ്റൂജിക്ക്

തിരുവനന്തപുരം: ലോകസിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കേരളത്തിന്‍െറ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നല്‍കുന്ന ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഇത്തവണ ഇറാനിയന്‍ സംവിധായകന്‍ ദാര്‍യൂഷ് മഹ്റൂജിക്ക്.  ഡിസംബര്‍ നാലിന് 20ാമത് ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ അഞ്ചു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. സംഘാടകസമിതി യോഗത്തില്‍ ഉപദേശകസമിതി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ അറിയിച്ചതാണിത്.

1970കളുടെ തുടക്കത്തില്‍ ഇറാനിയന്‍ നവതരംഗ സിനിമകള്‍ക്ക് തുടക്കംകുറിച്ചവരിലൊരാളാണ് ദാര്‍യൂഷ് മഹ്റൂജി. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച വ്യക്തിയാണ്. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായി 1966ല്‍ നിര്‍മിച്ച ബിഗ് ബജറ്റ് ചിത്രം ഡയമണ്ട് 33 ആണ് മഹ്റൂജിയുടെ ആദ്യ സംവിധാന സംരംഭം. രണ്ടാമത്തെ ചിത്രമായ ഗാവ് ആണ് മഹ്റൂജിയുടെ സംവിധാന മികവിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തത്. സര്‍ക്കാര്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രമായിരുന്നിട്ടും വളരെക്കാലം ഇറാനിയന്‍ കലാസാംസ്കാരിക വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. 1971ലെ വെനീസ് ചലച്ചിത്രമേളയിലേക്ക് ഇറാനില്‍നിന്ന് ഒളിച്ചുകടത്തിയ ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രം ആ വര്‍ഷം വെനീസ് മേളയിലെ ക്രിട്ടിക്സ് അവാര്‍ഡിന് അര്‍ഹമായി. ആദ്യമായി ഓസ്കര്‍ അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട ഇറാനിയന്‍ ചിത്രം മഹ്റൂജിയുടെ ദി സൈക്ക്ള്‍ ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.