ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തി. 34കാരനായ താരത്തെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

വീട്ടുജോലിക്കാരനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജറും സുഹൃത്തുമായ ദിശ സാലിയാൻ ഒരാഴ്ച മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചിരുന്നു. 

എം.എസ് ധോനി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ വേഷം അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായിരുന്നു. പി.കെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. 

സുശാന്ത് സിങ് ആറു മാസമായി വിഷാദരോഗത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സുശാന്തിന്‍റെ സുഹൃത്തുക്കളും ഇത്തരമൊരു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ആത്മഹത്യ കുറിപ്പുകളൊന്നും വീട്ടിൽനിന്ന് ലഭിച്ചിട്ടില്ല.

ശനിയാഴ്ച രാത്രി സുശാന്ത് സിങ്ങും ഏറ്റവും അടുത്ത സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നതായാണ് വിവരം. ഏറെ വൈകിയാണ് ഉറങ്ങാൻ പോയത്. അതിനാൽ, രാവിലെ കാണാത്തതിൽ വീട്ടുജോലിക്കാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. ഉച്ചയോടെ സുശാന്തിന്‍റെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും വിവരമൊന്നുമില്ലാതായതോടെ ജോലിക്കാരൻ വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് താരത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

സുശാന്ത് സിങ് രജ്പുതിന്‍റെ മരണത്തിൽ മഹേന്ദ്രസിങ് ധോനിയുടെ ആരാധകർ ഫാൻപേജിലൂടെ നടുക്കം അറിയിച്ചു. സാധ്യമെങ്കിൽ തിരിച്ചുവരൂ എന്ന് ഇവർ ട്വീറ്റ് ചെയ്തു. 

Tags:    
News Summary - sushant singh rajputh found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.