മുംബൈ: ബോളിവുഡ് സിനിമകളിലെ അമ്മനടി റീമ ലാഗു (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 3.15ഒാടെ നഗരത്തിലെ അന്ധേരി കോകിലാബെൻ ധീരുഭായി ആശുപത്രിയിലായിരുന്നു അന്ത്യം. ഹിന്ദി, മറാത്തി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും മറാത്തി നാടകവേദിയിലും സജീവമായിരുന്ന റീമ ലാഗു അമ്മവേഷങ്ങളിലൂടെയാണ് ആരാധക ഹൃദയം കവർന്നത്. മാതാവ് മന്ദാകിനിയെ പിൻപറ്റി മറാത്തി നാടകങ്ങളിലൂടെയായിരുന്നു വളർച്ച. ഗുരിന്ദർ എന്നാണ് യഥാർഥ പേര്. മറാത്തി നാടക സംവിധായികയായ ഏക മകൾ മൃൺമയിയോടൊപ്പം ഒാശിവാരയിലെ ഫ്ലാറ്റിലായിരുന്നു താമസം. അർധരാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകളുടെ ഭർത്താവ് വിനയ് വൈകുൽ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഒാശിവാര ശ്മശാനത്തിൽ സംസ്കാരം നടന്നു.
1970കളുടെ അവസാനത്തിലും 80കളുടെ തുടക്കത്തിലുമാണ് റീമ ഹിന്ദി, മറാത്തി സിനിമകളിലെത്തിയത്. ഖയാമത്സെ ഖയാമത് തക്, മേനേ പ്യാർ കിയാ, സാജൻ, ഗുംരാഹ്, ഹം ആപ്കെ ഹെ കോൻ, കൽഹൊ നഹൊ, കുച്ച് കുച്ച് ഹോതാഹെ, ഹം സാത്-സാത് ഹെയിൻ തുടങ്ങിയവയാണ് അമ്മവേഷം കൊണ്ട് റീമ സ്വയം അടയാളപ്പെടുത്തിയത്.
കൂടുതലും സൽമാൻ ഖാെൻറ അമ്മയായാണ് അഭിനയിച്ചത്. നാലുതവണ മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടി. ശ്രീമാൻ ശ്രീമതി, തു തു മെ മെ എന്നീ ടെലിവിഷൻ പരമ്പരകളിലും റീമ ശ്രദ്ധനേടി. നിർമാണം പൂർത്തിയായ മറാത്തി സിനിമ ‘ദേവ’യിലാണ് അവസാനമായി അഭിനയിച്ചത്.മറാത്തി നടൻ വിവേക് ലാഗുവായിരുന്നു ഭർത്താവ്. വിവാഹം നടന്ന് വർഷങ്ങൾക്കകം വേർപിരിയുകയായിരുന്നു. റീമ ലാഗുവിെൻറ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. റീമ ലാഗു ബഹുമുഖ പ്രതിഭയാണെന്നും അവരുടെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.