ഈ നാട്ടിലൂടെ
ജീവിതത്തിൽ ഞാൻ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ നാടിനോടും നാട്ടുകാരോടുമാണ് എനിക്ക് കടപ്പാട്. കണ്ണൂരിലെ തളിപ്പറമ്പിനടുത്തുള്ള കീഴാറ്റൂർ ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ വീറും വാശിയും ഉയിരുമുള്ള നാടാണ് എെൻറ കീഴാറ്റൂർ. അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാവരും പാർട്ടിക്കാരാണ്. ശരിക്കും പറഞ്ഞാൽ പാർട്ടിഗ്രാമമാണ് ഞങ്ങളുടെ കീഴാറ്റൂർ. എങ്ങനെ നാട് നന്നാക്കാം എന്ന ചർച്ച മാത്രമാണ് ഞങ്ങൾക്കിടയിലുള്ളത്. കുട്ടിക്കാലം മുതലേ ഞാൻ കണ്ടുവളർന്നതും കേട്ട് ശീലിച്ചതുമെല്ലാം ഇതൊക്കെ തന്നെയാണ്. അങ്ങനെയാണ് ഞങ്ങൾക്കിടയിൽ കൂട്ടായ്മകൾ ഉണ്ടായത്. അത്തരം കൂട്ടായ്മയിലൂടെയാണ് ഞാൻ വളർന്നുവന്നത്. നാട്ടിൽ കൊട്ടാരെ ബ്രദേഴ്സ് എന്നൊരു കൂട്ടായ്മ ഉണ്ടായിരുന്നു. അതിനോടൊപ്പം തന്നെ കീഴാറ്റൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഈ കൂട്ടായ്മയിലായിരുന്നു ഞാൻ മുഴുവൻ സമയവും. ഇന്നും അങ്ങനെ തന്നെയാണ്. ഫേസ്ബുക്കോ വാട്സ്ആപ്പോ ഒന്നുമല്ല അന്ന് ഞങ്ങളുടെ ചർച്ച. പുസ്തകങ്ങളെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെയാണ്ഞ. ഞാനും എെൻറ ചേട്ടനും അനിയനുമായി എപ്പോഴും വഴക്കു കൂടാറുണ്ട്. ചിലപ്പോൾ അടിയുടെ ഘട്ടം വരെയെത്തും. പക്ഷേ, അതെല്ലാം നാടകത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും തർക്കിച്ചാണ്. ഞങ്ങളുടെ വീട്ടിൽ മാത്രമല്ല, ഇതാണ് ഞങ്ങളുടെ നാടിെൻറ സംസ്കാരം. ഇപ്പോഴും എെൻറ ഗ്രാമത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഏക്കർ കണക്കിന് വയലുകളിൽ നാട്ടിൽ കൃഷി നടക്കുന്നു. എല്ലാവരും വലിയ വീടുകൾ വെച്ചു. പക്ഷേ, ആരും വയൽ നികത്തി വീട് പണിതിട്ടില്ല. പക്ഷേ, ഇപ്പോൾ ഞങ്ങളുടെ വയൽ നികത്തി അവിടെ വലിയ ഹൈവേ വരുന്നു. അതിനുള്ള നീക്കങ്ങൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു. ഇത്തരം കാര്യങ്ങളിലാണ് ഞാൻ എപ്പോഴും പാർട്ടിയോട് വിയോജിക്കുന്നത്. കുട്ടിക്കാലം മുതലേ സി.പി.എമ്മിൽ അടിയുറച്ചുവിശ്വസിക്കുന്നയാളാണ് . പക്ഷേ, പാർട്ടിയിൽ നിന്നുകൊണ്ടു തന്നെയാണ് പാർട്ടിയെ വിമർശിക്കുന്നത്. ഗ്രാമങ്ങളെയും ഗ്രാമവാസികളെയും കമ്യൂണിസ്റ്റ് സർക്കാർ മറന്നുപോവുകയാണ്.
പാര്‍ട്ടിയോട് വിയോജിപ്പ്
ജനങ്ങളെ മറന്നുകൊണ്ടുള്ള പാർട്ടിയുടെ ഒരു നീക്കത്തോടും എനിക്ക് യോജിക്കാനാവില്ല. അതിനെ ശക്തമായി തന്നെ എതിർക്കും. എങ്കിലും പാർട്ടി വിട്ടുള്ള ഒരു കളിക്കും ഞാനില്ല. കാരണം, കേരളത്തിൽ വേറൊരു ഓപ്ഷനില്ല. മരണംവരെ കമ്യൂണിസ്റ്റുകാരനായി തുടരും. ഇപ്പോൾ പാർട്ടിയിലെ മാറ്റങ്ങൾ കാണുമ്പോൾ ദേഷ്യമല്ല സങ്കടമാണ് തോന്നുന്നത്. പക്ഷേ, എന്തുചെയ്യാം. അനുഭവിക്കുകതന്നെ. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇതെല്ലാം ഇങ്ങനെയായിപ്പോയി. സ്ഥാനമാനങ്ങൾ നഷ്ടമാകുമെന്നോ പാർട്ടിയിൽനിന്ന് പുറത്താക്കുമോ എന്നൊന്നും എനിക്ക് തോന്നുന്നില്ല. പാർട്ടിയുടെ വീഴ്ചകളിൽ വിമർശിച്ചുകൊണ്ടുതന്നെ മുന്നേറുക.
നാടകം തന്നെ ജീവിതം
ഞാനൊരു നാടകപ്രവർത്തകനാണ്. പതിനാറാം വയസ്സ് മുതൽ നാടകം കളിച്ചുതുടങ്ങിയതാണ്. തെരുവ് നാടകത്തിലൂടെയായിരുന്നു തുടക്കം. ഇപ്പോഴും നാടകമാണ് എെൻറ മനസ്സ് നിറയെ. നസറുദ്ദീൻ ഷാ പറഞ്ഞതുപോലെ എെൻറ മതം നാടകമാണ്. അതുകൊണ്ട് നാടകത്തിനുവേണ്ടി പിണറായി സർക്കാർ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന അപേക്ഷയാണ് എനിക്കുള്ളത്. സിനിമകൾ സാങ്കേതിക മികവോടെ പ്രദർശിപ്പിക്കാൻ കഴിയുന്ന സൂപ്പർ തിയറ്ററുകൾ കേരളത്തിൽ ധാരാളമുണ്ട്. പക്ഷേ, നാടകം അവതരിപ്പിക്കാൻ തിയറ്ററുണ്ടോ? നാടകം അവതരിപ്പിക്കാൻ സ്ഥിരം തിയറ്ററുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കാൻ ഈ സർക്കാർ കരുണ കാട്ടണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. മറ്റ് ഭാഷകളിൽ നാടകങ്ങളിൽനിന്ന് സിനിമയിലേക്ക് വന്ന കലാകാരന്മാർ ഇപ്പോഴും നാടകം ചെയ്യുന്നുണ്ട്. അവർക്ക് നാടകമാണ് പരമപ്രധാനം. മലയാളത്തിലാകട്ടെ നാടകത്തിൽനിന്നും സിനിമയിലെത്തിയവരെല്ലാം തന്നെ നാടകം കൈയൊഴിയുകയാണുണ്ടായത്. സംഗീത നാടക അക്കാദമി ഉണ്ടായിട്ടും എന്തു പ്രയോജനം. ഞാനിപ്പോഴും നാടകവുമായി ലോകം മുഴുവനും സഞ്ചരിക്കുന്നയാളാണ്. പക്ഷേ, എല്ലായിടത്തുനിന്നും സ്വീകരണം കിട്ടുമ്പോഴും കേരളത്തിൽ നിന്ന് അത്തരത്തിലുള്ളൊരു സ്വീകാര്യത ഉണ്ടാകുന്നില്ല.
പെണ് നടന്റെ വഴി
ഞാൻ രചനയും സംവിധാനവും നിർവഹിച്ച് ഏകാംഗനാടകമായി നടത്തിവരുന്ന പെൺനടൻ എന്ന എെൻറ നാടകത്തിെൻറ ടൈറ്റിൽ പ്രകാശിപ്പിച്ചത് മമ്മൂക്കയായിരുന്നു. അതിെൻറ ലോഗോ പ്രകാശിപ്പിച്ചത് ലാലേട്ടനും. വളരെ തിരക്കുണ്ടായിട്ടും അവർ ഞാനുമായി സഹകരിച്ചു. അത് നിസ്സാര കാര്യമല്ല. പെൺനടൻ എന്ന എെൻറ നാടകം വിദേശത്തെ പല വേദികളിലും അവതരിപ്പിച്ചു. ഏതാണ്ട് 30ഒാളം വേദികളിൽ അവതരിപ്പിച്ചു. ഈ നാടകം കേരളത്തിലെ സിനിമ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നത് എെൻറ വലിയ ആഗ്രഹമാണ്. ഒരുകാലത്ത് മലയാള നാടകവേദികളിൽ പെൺ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓച്ചിറ വേലുക്കുട്ടിയെന്ന കലാകാരെൻറ ജീവിതമാണ് എെൻറ പെൺ നാടകത്തിെൻറ ഇതിവൃത്തം. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന് അമ്പരപ്പിക്കുന്ന സ്വീകരണമാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.
സിനിമ മനസ്സില്‍ കണ്ടിരുന്നില്ല
സിനിമ ഒരിക്കലും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. വളരെ യാദൃച്ഛികമായി സിനിമയിൽ വന്നു. സിനിമയിൽനിന്ന് കിട്ടുന്ന ഇടവേളകളിൽ നാടകമാണ് എനിക്ക് പ്രിയപ്പെട്ടത്. ശരിക്കും പറഞ്ഞാൽ സിനിമയിൽ എെൻറ ഇത്തരം ആശയങ്ങളും നാടകങ്ങളെക്കുറിച്ചുള്ള എെൻറ പ്രതീക്ഷകളും പങ്കുവെക്കാൻ ആരും തന്നെയില്ലെന്നുവേണം പറയാൻ. സിനിമാമേഖലയിലെ പുതിയ തലമുറയിൽ ആർക്കും തന്നെ ഇത്തരം കാര്യങ്ങളോട് ഒരു താൽപര്യവുമില്ല. പിന്നെയും ഭേദം പഴയ തലമുറ തന്നെയാണ്. മമ്മൂക്കയും ലാൽ സാറും എന്നോട് നാടകത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. നാടകത്തെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അത് കേൾക്കാനുള്ള സന്മനസ്സും അവർ കാണിക്കാറുണ്ട്. പലപ്പോഴും അവരുടെ ആ സമീപനം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്.
വീട്ടുകാർ നല്കിയ സപ്പോര്‍ട്ട്
നാടകങ്ങൾക്കുവേണ്ടി ശിൽപശാലകളും കുട്ടികളുടെ നാടകക്കളരികളും നാട്ടിലും മറ്റും ഞാൻ നടത്തുന്നുണ്ട്. എെൻറ നാടകപ്രവർത്തനത്തിന് മുഴുവൻ സപ്പോർട്ടുമായി ചേട്ടനും അനിയനും കൂടെയുണ്ട്. കുട്ടിക്കാലത്ത് വീട്ടുപറമ്പിൽ ചേട്ടനോടും അനുജനോടും ഒത്ത് നാടകം കളിച്ചുകൊണ്ടായിരുന്നു എെൻറ നാടകേപ്രമം തുടങ്ങുന്നത്. പിന്നെ കീഴാറ്റൂരിലെ ഒരു ക്ലബിലെ നാടകത്തിലൂടെ പൊതുവേദിയിൽ അരങ്ങേറ്റം കുറിച്ചു. അച്ഛൻ പി. ദാമോദരനും അമ്മ കാർത്യായനിയും ഞങ്ങളുടെ നാടകം കളിയെ ഒരു തരത്തിലും വിലക്കിയിരുന്നില്ല. വീട്ടിൽനിന്ന് കിട്ടിയ ആ പിന്തുണയാണ് ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴും എെൻറ തീരുമാനങ്ങൾ നല്ല രീതിയിൽ നടപ്പാക്കാൻ എനിക്ക് കഴിയുന്നു. കേരളത്തിലെ എക്കാലത്തെയും മികച്ച നാടകഗ്രൂപ്പായ കണ്ണൂർ സംഘചേതനയിലൂടെയാണ് ഞാൻ നാടകരംഗത്തേക്ക് വരുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി നാടകവുമായി ഇപ്പോഴും ഞാൻ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. 2006ൽ സംസ്ഥാനത്തെ മികച്ച നാടകനടനുള്ള അവാർഡ് എനിക്ക് കിട്ടി.
സ്കൂളിലെ പാര്‍ട്ടി പ്രവര്‍ത്തനം
സ്കൂളിൽ എസ്.എഫ്.െഎയുടെ സജീവപ്രവർത്തകനായി. അങ്ങനെ ഫൈൻ ആർട്സ് സെക്രട്ടറിയുമായി. തുടർന്ന് കലാപ്രവർത്തനങ്ങളിൽ മുൻപന്തിയിലായി. ഡി.വൈ.എഫ്.െഎയിൽ പ്രവർത്തിച്ചുതുടങ്ങിയതോടെ തെരുവ് നാടകങ്ങളിലേക്ക് വഴിമാറി. അത് മറ്റൊരു വഴിത്തിരിവാകുകയായിരുന്നു. അങ്ങനെ സംഘചേതനയിൽ സജീവ നാടകപ്രവർത്തകനായതോടെ പിന്നീട് നാടകജീവിതം തിരക്കേറി. കാസർകോട് ഗോപിനാഥെൻറ നേതൃത്വത്തിലുള്ള തിയറ്റർ വിഷൻ കേരള, കോഴിക്കോട് ചിരന്തന, കെ.പി.എ.സി തുടങ്ങിയ ട്രൂപ്പുകളിലും വേഷമിട്ടു. ആ വേഷങ്ങൾ ജനങ്ങൾ ഏറ്റെടുത്തു. പൂർണമായും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടുകൂടിയാണ് എെൻറ നാടകയാത്ര മുന്നോട്ട് പോകുന്നത്.
എ.കെ.ജി സെന്റർ കാണുന്നു
ഒരു നാടകയാത്രയിൽ കന്യാകുമാരിയിലേക്ക് പോകുന്നതിനിടെയാണ് ആദ്യമായി എ.കെ.ജി സെൻററിൽ പോകുന്നത്. അവിടെവെച്ച് ആദ്യമായി ഇ.എം.എസിനെ കണ്ടു. ആ സംഭവം ഇപ്പോഴും മനസ്സിൽ ആവേശം തുടിക്കുന്ന ഓർമയാണ്. പൊതുയോഗങ്ങളിൽ സംസാരിക്കുന്ന ഇ.എം.എസിനെ നേരിട്ട് കണ്ടത് വലിയ അത്ഭുതമായിരുന്നു.
മല്ലിക സാരാഭായിക്കൊപ്പം
മലബാറിലെ നാടകങ്ങളുടെ പ്രധാന സാങ്കേതിക പ്രവർത്തകനായി ഞാൻ മാറി. പിന്നീട് പ്രശസ്ത നർത്തകി മല്ലിക സാരാഭായിയോടൊപ്പം സ്റ്റേജ് േപ്രാഗ്രാമുകളിലും പങ്കെടുത്തു. ഒരുവർഷത്തോളം അഹ്മദാബാദിൽ മല്ലിക സാരാഭായിയുടെ പെർഫോമിങ് അക്കാദമിയിൽ ലൈറ്റ് ഡിസൈനറായി പ്രവർത്തിച്ചു. ആ കാലം ജീവിതത്തിൽ വലിയ വഴിത്തിരിവിനും മാറ്റത്തിനും ഇടവരുത്തുകയായിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് 2002ൽ കണ്ണൂർ ജില്ല പഞ്ചായത്തിെൻറ ഒരു ഡോക്യുഫിക്ഷനിലൂടെയാണ് ഞാൻ ആദ്യമായി സ്ക്രീനിലെത്തുന്നത്.
പൃഥ്വിരാജിന്റെ കൂടെ
ലോഹിതദാസിെൻറ ചക്രം എന്ന സിനിമയിൽ പൃഥ്വിരാജിെൻറ അനിയനായി അഭിനയം തുടങ്ങി. പിന്നീട് എട്ട് വർഷത്തിനുശേഷം കമൽ സാറിെൻറ നടനിൽ ജയറാമിെൻറ മുത്തച്ഛനായി അഭിനയിച്ചു. അത് കഴിഞ്ഞ് ദുൽഖറിെൻറയും ദിലീപിെൻറയും അച്ഛൻ വേഷങ്ങൾ. പിന്നീട് പത്തേമാരി, കരിങ്കുന്നം സിക്സസ്, മുന്നറിയിപ്പ് പിന്നീട് ധാരാളം ചിത്രങ്ങൾ വന്നു. പുലിമുരുകൻ, േഗ്രറ്റ് ഫാദർ, സഖാവ് ഒക്കെയായി ഇപ്പോൾ കൈനിറയെ സിനിമകളുണ്ട്. ലാൽജോസ് സാറിെൻറ വിക്രമാദിത്യനാണ് എനിക്ക് സിനിമയിൽ വഴിത്തിരിവുണ്ടാക്കിയ ചിത്രം. ഇതിനിടെ കുറെക്കാലം ടി.വി. ചന്ദ്രെൻറയും കമലിെൻറയും കൂടെ അസിസ്റ്റൻറായി വർക്ക് ചെയ്തു.
സിനിമയിലെ സുഹൃത്തുക്കള്‍
സിനിമയിൽ വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളൂ. ചേന്ദ്രട്ടനും കമൽസാറും ലാൽ ജോസുമാണ് എനിക്ക് കടപ്പാടുള്ള സംവിധായകർ. എപ്പോഴും എന്തിനും ആശ്രയിക്കാൻ കഴിയുന്നതും അവരെയാണ്. മമ്മൂക്കയോടും ലാൽസാറിനോടും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. സിനിമയുടെ പേരിലോ പ്രശസ്തിയിലോ ആഡംബരത്തിലോ ഒന്നും എനിക്ക് താൽപര്യമില്ല. സിനിമ തരുന്ന സാമ്പത്തികനേട്ടം പോലും ആപേക്ഷികമാണ്. സിനിമയിൽനിന്ന് കിട്ടിയ വരുമാനംകൊണ്ട് ഞാനാദ്യമായി വാങ്ങിയത് ഒരു കാറാണ്. അതും എെൻറ വീട്ടാവശ്യത്തിനാണ് ഉപയോഗിക്കുന്നത്. പിന്നെ നാടിനടുത്ത് കുറച്ച് സ്ഥലവും വാങ്ങിച്ചു. ആ സ്ഥലം നാടകപ്രവർത്തനത്തിനുവേണ്ടി ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സിനിമയിൽനിന്ന് കിട്ടുന്ന എല്ലാ നേട്ടങ്ങളും എെൻറ നാടകപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്.
എന്തും ചെയ്യാമെന്ന ധാരണ ശരിയല്ല?
അഭിനയം ഇപ്പോഴും ഒരു തൊഴിലായി അംഗീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഒരു തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും സംരക്ഷണവും പലപ്പോഴും കിട്ടാറില്ല. സിനിമയിൽ വരുന്നതോടെ പണവും പ്രശസ്തിയും വർദ്ധിക്കുകയാണ്. പണവും പ്രശസ്തിയും മാത്രം പ്രതീക്ഷിച്ച് സിനിമയിലേക്ക് വരുന്നവരാണ് പിന്നീട് പ്രശ്നക്കാരായി മാറുന്നത്. ഇതിനേക്കാളൊക്കെ ഉപരി ഓരോ നടനും നടിയും മനുഷ്യരാണ്. സിനിമയിൽ നിന്ന് കിട്ടുന്ന പേരും പ്രശസ്തിയും ഉപയോഗിച്ച് എന്തും ചെയ്യാമെന്ന ധാരണയും വെല്ലുവിളിയും ശരിയല്ല. പലപ്പോഴും ഇതെല്ലാം മറന്നുകൊണ്ടാണ് പലരും പെരുമാറുന്നത്. എത്ര വലിയ കേമനാണെന്ന് പറഞ്ഞാലും അയാളുടെ അഭിനയം കഴിഞ്ഞാൽ കേവലം താനുമൊരു മനുഷ്യനാണെന്ന ചിന്തയാണ് മനസ്സിൽ ഉണ്ടാകേണ്ടത്. സിനിമയിലെ എല്ലാ ജോലികളും വ്യകതികളെ ആശ്രയിച്ചുള്ളതാണ്. ആർക്കും സ്വതന്ത്രമായി ഒന്നും ചെയ്യാനാവില്ല. അതുകൊണ്ടാണ് പലപ്പോഴും സിനിമാ മേഖലയിലുള്ളവർ മൗനം പാലിക്കുന്നത്. ഓരോരുത്തരും പലരെയും ആശ്രയിച്ചാണ് കഴിയുന്നത്. ചെറിയ കാര്യം മതി കാര്യങ്ങളെല്ലാം മാറി മറിയാൻ. സത്യസന്ധതയോടെ ആർക്കും ഉപദ്രവമുണ്ടാക്കാതെ അഹങ്കരിക്കാതെ അവനവനെ ഏൽപ്പിക്കുന്ന ജോലി ചെയ്യുക. സഹാനുഭൂതിയും ആദരവും എപ്പോഴും പ്രകടിപ്പിക്കുക.
വീട്ടുവിശേഷം
അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമാണ് എനിക്കുള്ളത്. ഭാര്യ സിനി, മകൻ യദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.