ട്രാസി ബീച്ചിന് സമീപത്തുണ്ടായ അപകടത്തിന്റെ ദൃശ്യം
മംഗളൂരു: ബൈന്ദൂർ താലൂക്കിലെ ട്രാസി ബീച്ചിന് സമീപം ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ട ടാങ്കറിൽ ടൂറിസ്റ്റ് ബസിടിച്ച് മൂന്ന് പേർ മരിച്ചു. ശിവമോഗ ജില്ലയിലെ ശങ്കർഘട്ട രംഭാപുരി കോളേജിലെ അവസാന വർഷ ബികോം വിദ്യാർഥികൾ വിനോദ യാരത പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് ക്ലീനർ രഘു, പാചക സഹായി രംഗനാഥ്, ഹേമന്ത് എന്നിവരാണ് മരിച്ചത്.
അവസാന വർഷ ബികോം വിദ്യാർത്ഥികളും അകമ്പടി അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 61 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബൈന്ദൂരിൽ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ടാങ്കറിലും ലോറിയിലും ഇടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.
കഴിഞ്ഞ രാത്രി ഹൊന്നാവറിൽ താമസിച്ച ശേഷം ബുധനാഴ്ച ഉഡുപ്പിയിലേക്ക് യാത്ര തിരിച്ചതായിരുന്നു സംഘം. മറവാന്തെയിൽ നിന്ന് യാത്ര പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം. നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ബൈന്ദൂർ എം.എൽ.എ ഗുരുരാജ് ഗണ്ടിഹോളെയും മറ്റ് നേതാക്കളും അപകടസ്ഥലം സന്ദർശിച്ചു. പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ, ഗംഗോള്ളി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.