കർണാടക മുഖ്യമന്ത്രി പൂച്ചെണ്ട് നൽകി അനുമോദിക്കുന്നു. ഗവർണർ സമീപം
ബംഗളൂരു: കർണാടക ഹൈകോടതി ജഡ്ജിയായി ജസ്റ്റിസ് പെരുഗു ശ്രീ സുധ ബുധനാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു. അദ്ദേഹം ജഡ്ജിയെ പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു.
19 വർഷത്തിലേറെയായി ജസ്റ്റിസ് പെരുഗു സുധ നിസാമാബാദിലെ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി, ഹൈദരാബാദിലെ ഫാമിലി കോടതിയിലെ ബോംബ് സ്ഫോടന കേസുകളുടെയും അഡീഷനൽ ജഡ്ജി, ഹൈദരാബാദിലെ ലാൻഡ് അപ്പലേറ്റ് ട്രൈബ്യൂണൽ-കം അഡീഷനൽ ഡിസ്ട്രിക്റ്റ് ജഡ്ജി, വാറങ്കൽ, ഖമ്മം ജില്ലകൾക്കായുള്ള ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ ചെയർപേഴ്സൻ, വിജയവാഡയിലെ മഹിള കോടതിയിലെയും മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി, കരിംനഗർ, വിശാഖപട്ടണം, നിസാമാബാദ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഹൈദരാബാദിലെ സിറ്റി സിവിൽ കോടതിയിൽ ചീഫ് ജഡ്ജി, ഹൈദരാബാദിലെ എ.സി.ബി കേസുകളുടെ പ്രത്യേക ജഡ്ജി, വാറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ചെയർപേഴ്സൻ, സെക്കന്തരാബാദിലെ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വിരമിച്ച ജുഡീഷ്യൽ ഓഫിസറായ വെങ്കടേശ്വർലുവിന്റെയും വീട്ടമ്മയായ പത്മാവതിയുടെയും മൂത്ത മകളായി ജനിച്ച ജസ്റ്റിസ് സുധ, കുർണൂൽ ജില്ലയിലെ അദോണിയിൽ സ്കൂൾ വിദ്യാഭ്യാസവും ആന്ധ്രാപ്രദേശിലെ കുർണൂലിൽ ഇന്റർമീഡിയറ്റ് വിദ്യാഭ്യാസവും പൂർത്തിയാക്കി.
കടപ്പ ജില്ലയിലെ പുലിവേണ്ടുലയിൽ ബിരുദം പൂർത്തിയാക്കിയ അവർ ഗുണ്ടൂരിലെ എസി കോളജ് ഓഫ് ലോയിൽനിന്ന് നിയമബിരുദം നേടി. ആന്ധ്രാപ്രദേശിലെ ബാർ കൗൺസിൽ അംഗമായി ചേരുകയും തെനാലി, ശ്രീകാളഹസ്തി, കാവലി എന്നിവിടങ്ങളിൽ നിയമം പരിശീലിക്കുകയും ചെയ്തു.
ഹൈദരാബാദിലെ ബി.ആർ.കെ.ആർ ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പലായ ഡോ. പി. ശ്രീകാന്ത് ബാബുവാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.