വേദ ലക്ഷ്മി, റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് താരവും ബി.ജെ.പി നേതാവുമായ ഡോ. റോബിൻ രാധാകൃഷ്ണനും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ വേദ ലക്ഷ്മിയും തമ്മിലുള്ള തർക്കം പുതിയ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച റോബിൻ കേവലം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് പാർട്ടിയിലെത്തിയതെന്ന ഗുരുതരമായ ആരോപണമാണ് വേദ ലക്ഷ്മി ഉന്നയിച്ചത്. ഇതിന് പുറമെ, ബി.ജെ.പി പ്രവർത്തകരെയും നേതാക്കളെയും പറ്റി റോബിൻ നിഷേധാത്മകമായി സംസാരിക്കുന്നുവെന്നാരോപിച്ച് ഒരു വാട്ട്സ്ആപ്പ് വോയ്‌സ് ക്ലിപ്പും വേദ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടു.
പാർട്ടി ആശയങ്ങളെക്കുറിച്ച് അറിവില്ലെന്നും സ്ഥാനാർഥിയായാൽ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുമെന്നുമുള്ള രീതിയിലുള്ള സംഭാഷണങ്ങളാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് റോബിൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വേദ ലക്ഷ്മിക്കെതിരെ പരാതി നൽകി. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ നേരിട്ടെത്താൻ റോബിൻ വേദയെ വെല്ലുവിളിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷിയോട് ഹാജരാകാൻ പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.
എന്നാൽ റോബിന്റെ വെല്ലുവിളിക്കും പരാതിക്കും മറുപടിയായി വേദ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പുതിയൊരു വിഡിയോ പങ്കുവെച്ചു. തനിക്ക് ജോലിയുള്ളതിനാൽ വിളിച്ചയുടൻ സ്റ്റേഷനിൽ വരാൻ സാധിക്കില്ലെന്നും സൗകര്യമുള്ള സമയത്ത് പൊലീസിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും വേദ വ്യക്തമാക്കി. തന്റേത് ചെറിയൊരു തുടക്കം മാത്രമാണെന്നും ഇനി വരാനിരിക്കുന്ന കാര്യങ്ങളെ നേരിടാൻ തയാറായിക്കൊള്ളാനും വേദ മുന്നറിയിപ്പ് നൽകി. ആളുകളുടെ കയ്യിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയ ശേഷമേ റോബിൻ സംസാരിക്കാവൂ എന്നും, ഈ വിഷയത്തിൽ നിന്ന് റോബിന് രക്ഷപ്പെടാൻ ആകില്ലെന്നും ശക്തമായ ഭാഷയിൽ വേദ പ്രതികരിച്ചു.
പണ്ട് മുട്ടനാടുകൾ തമ്മിൽ ഇടിപ്പിച്ചിട്ട് ചോര കുടിക്കാൻ നിൽക്കുന്ന കുറുക്കന്റെ കഥയൊക്കെയുണ്ട്. പക്ഷേ ഇത് 2026 ആണ്. മുട്ടനാടുകൾ കാര്യങ്ങൾ ആലോചിച്ചു മാത്രമേ ചെയ്യത്തുള്ളൂ. അതിനിടയിൽ നിന്ന് ഇടികൊള്ളാൻ പോകുന്നത് നീ മാത്രമാണ്. നീ എന്തൊക്കെ ചെയ്താലും ഇതിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല. ഒരുകാര്യം വിട്ടുപോയി, ആളുകളുടെ കയ്യിൽ നിന്ന് മേടിച്ച പൈസയൊക്കെ തിരിച്ചു കൊടുക്ക് റോബിൻ, എന്നിട്ട് സംസാരിക്ക് എന്നും വേദ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.