കൽപറ്റ: ബദൽ മാർഗങ്ങളില്ലാത്തതിനാൽ കുടിവെള്ളത്തിനായി കാരാപ്പുഴ പദ്ധതിയെ മാത്ര ം ആശ്രയിക്കുന്ന കൽപറ്റയിലെ ജനങ്ങൾ പലപ്പോഴും ദുരിതത്തിലാകുന്നു. പൈപ്പ് പൊട്ടിയാൽ ദ ിവസങ്ങൾ എടുത്താണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത്. കൈനാട്ടി ജനറൽ ആശുപത്രി ഭാഗത്ത് കാരാപ്പുഴ പദ്ധതിയുടെ പ്രധാന വിതരണ പൈപ്പ് തകരാറിലായതിനെ തുടർന്ന് മൂന്നു ദിവസമായി ടൗണിലും പരിസരങ്ങളിലും കുടിവെള്ളം മുട്ടിയിരിക്കുകയാണ്. വ്യാഴാഴ്ചയോടെ മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കാനാകൂവെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. ഇതോടെ കുടിവെള്ളത്തിനും മറ്റുമായി കരാപ്പുഴ പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് പെരുവഴിയിലായത്. പലരും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
ഹോട്ടലുകളും റസ്റ്റാറൻറുകളും ഉൾപ്പെെടയുള്ള കച്ചവടക്കാരും പ്രതിസന്ധിയിലായി. നേരത്തെ സംഭരിച്ചുവെച്ച വെള്ളംകൊണ്ടാണ് കൂൾബാറുകളും ബേക്കറികളും പ്രവർത്തിപ്പിച്ചത്. തുടർച്ചയായ ദിവസങ്ങളിൽ വെള്ളം തടസ്സപ്പെട്ടതോടെ ചൊവ്വാഴ്ച പല കടകളും തുറന്നില്ല. വീടുകളിൽ കിണറോ വെള്ളത്തിനായി മറ്റു മാർഗങ്ങളോ ഇല്ലാത്തവർ ബന്ധുവീടുകളിലേക്ക് താമസം മാറി. പലരും സമീപത്തെ കിണറുകളിൽനിന്നാണ് അത്യാവശ്യത്തിനുള്ള വെള്ളം കൊണ്ടുവരുന്നത്. പൈപ്പുകൾ പൊട്ടി ഇടക്കിടെ കുടവെള്ള വിതരണം മുടങ്ങുന്നത് പതിവായതോടെ ബദൽമാർഗങ്ങൾ സ്വീകരിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നുവന്നിരുന്നു. കാരാപ്പുഴ കുടിവെള്ള പദ്ധതി വരുന്നതിനുമുമ്പ് നാലുകെട്ടുംചോല, ഗൂഡലായിക്കുന്ന് കുടിവെള്ള പദ്ധതി വഴിയാണ് കൽപറ്റയിലും പരിസരങ്ങളിലും വെള്ളം എത്തിച്ചിരുന്നത്.
നാലുകെട്ടുംചോല, ഗൂഡലായിക്കുന്ന് എന്നിവിടങ്ങളിൽ ചെറുഡാമുകൾ നിർമിച്ച് വെള്ളം ശുദ്ധീകരിച്ച് വിവിധ ടാങ്കുകളിൽ എത്തിച്ചായിരുന്ന വിതരണം. എന്നാൽ, കാരാപ്പുഴ പദ്ധതിവന്നതോടെ ഈ രണ്ടു പദ്ധതികളും ഏറക്കുറെ ഉപേക്ഷിച്ചനിലയിലാണ്. പൈപ്പുകൾ പൊട്ടിയും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം കുടിവെള്ളം മുടങ്ങിയാൽ നാലുകെട്ടുംചോല, ഗൂഡാലിക്കുന്ന് കുടിവെള്ള പദ്ധതികളിലൂടെ ജല വിതരണം നടത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഈ രണ്ടു പദ്ധതികളും തിരികെ കൊണ്ടുവന്നാൽ, കാരാപ്പുഴ പദ്ധതിയിൽനിന്നുള്ള ജല വിതരണം തടസ്സപ്പെടുമ്പോൾ ബദൽമാർഗങ്ങളായി ഉപയോഗിക്കാമെന്നും നാട്ടുകാർ പറയുന്നു. കാരാപ്പുഴ ജല വിതരണ പൈപ്പിെൻറ ബെൻഡിലുണ്ടായ തകരാർ കാരണമാണ് ജലവിതരണം തടസ്സപ്പെട്ടതെന്നും പൈപ്പ് നന്നാക്കി കോൺക്രീറ്റ് ചെയതിട്ടുണ്ടെന്നും ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ മാനോജ് പറഞ്ഞു. കോൺക്രീറ്റ് ഉറയ്ക്കാൻ ഒരു ദിവസമെടുക്കും. വ്യാഴാഴ്ചയോടെ വിതരണം പുനഃസ്ഥാപിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.