മാനന്തവാടി: ഭവനരഹിതരെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം കുതിക്കുന്നതിനിടെ, കാലിത്തെ ാഴുത്ത് വീടാക്കി ഒരു കുടുംബം. എടവക ഗ്രാമപഞ്ചായത്തിലെ 12ാം വാർഡായ പീച്ചങ്കോട് മനച്ചി തൊടിക മുഹമ്മദലിയും കുടുംബവുമാണ് പശുത്തൊഴുത്തിൽ കഴിയുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ കാലപ്പഴക്കം ചെന്ന വീട് പൂർണമായും തകർന്നു. മറ്റു മാർഗങ്ങളില്ലാതെ വന്നതോടെയാണ് കുടുംബം തൊഴുത്തിലേക്ക് താമസം മാറിയത്. പശു വളർത്തലായിരുന്നു കുടുംബത്തിെൻറ ഉപജീവന മാർഗം. ഇതിനിടെ മുഹമ്മദലിയുടെ ആദ്യ ഭാര്യക്ക് അർബുദം പിടിപ്പെട്ടു. ചികിത്സക്കും മറ്റുമായി വലിയൊരു തുക ചെലവായി. പിന്നീട് ഭാര്യ മരിച്ചു. വലിയ സാമ്പത്തിക പ്രയാസത്തിലായ കുടുംബം പശുക്കളെ വിറ്റു. ഇതിനിടെ ആകെയുണ്ടായിരുന്ന വീടും പ്രയളമെടുത്തു. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് പഞ്ചായത്ത് അനുവദിച്ച പശുത്തൊഴുത്ത് കൂരയാക്കി താമസം തുടങ്ങിയത്. പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റാനും സൗകര്യങ്ങളില്ല. മഴക്കാലത്ത് വെള്ളം മുഴുവൻ കൂരക്കുള്ളിലേക്ക് ഒഴുകിയെത്തും. മേൽ ഭാഗത്ത് ഷീറ്റ് മാത്രമാണ് വിരിച്ചിട്ടുള്ളത്.
ഒരു വർഷമായി ഈ കൂരക്കുള്ളിലാണ് രണ്ടാം ഭാര്യ ജാസ്മിനുമൊത്ത് മുഹമ്മദലി കഴിയുന്നത്. ആകെയുള്ളത് അഞ്ച് സെൻറ് സ്ഥലം മാത്രമാണ്. 63കാരനായ മുഹമ്മദലി ഇപ്പോഴും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. പ്രായാധിക്യത്താൽ മുഴുവൻ സമയവും ജോലിചെയ്യാനും കഴിയുന്നില്ല. ഇത്തവണ പി.എം.എ.വൈ പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയിരുന്നു. ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറങ്ങിയപ്പോൾ ഇദ്ദേഹത്തിെൻറ പേരില്ല. അധികൃതർ തെൻറ വീടിെൻറ ഫോട്ടോയും മറ്റും എടുത്ത് പോയതാണ്. എന്നാൽ, പട്ടികയിൽ പേരില്ല. ഇനി എന്ത് ചെയ്യണമെന്നറിയില്ലെന്നും മുഹമ്മദലി പറഞ്ഞു. ജിയോടാഗ് ചെയ്യാത്തതിനെ തുടർന്ന് പ്രദേശത്തെ 36 കുടുംബങ്ങളാണ് പട്ടികയിൽനിന്ന് പുറത്തായിരിക്കുന്നത്. ഇത് അന്വേഷിക്കാൻ ചെന്ന മുഹമ്മദലി ഉൾപ്പെടെയുള്ളവർക്കെതിരെ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തെന്ന പേരിൽ പൊലീസ് കേസെടുക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തത് അടുത്തിടെയാണ്. ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഇടപ്പെടലുകൾ ഉണ്ടായാലേ മുഹമ്മദലിയുൾപ്പെടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഭവനമോഹം യാഥാർഥ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.