മേപ്പാടി: വർഷങ്ങൾക്കു മുമ്പ് കാരാപ്പുഴ പദ്ധതിക്കായി കൈവശഭൂമി ഏറ്റെടുത്തതോടെ പെരുവഴിയിലായത് ആദിവാസി കുടുംബങ്ങൾ. പകരം ഭൂമി നൽകാമെന്ന അധികൃതരുടെ വാക്ക് പാഴ്വാക്കായതോടെ എട്ടോളം ആദിവാസി പണിയ കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പതിറ്റാണ്ടുകളായി ഇവർ താമസിച്ചു വന്നിരുന്ന ഭൂമിയിൽ കാരാപ്പുഴ റിസർവോയറിൽനിന്ന് വെള്ളം കയറുമെന്ന് പറഞ്ഞാണ് റവന്യൂ അധികൃതർ ഏറ്റെടുത്തത്. പകരം ഭൂമി നൽകുമെന്ന് പറഞ്ഞായിരുന്നു നടപടി. തോണിക്കടവിലെ രാജൻ, വെള്ളി, ദേവു, വെള്ളക്ക, പൂതമൂലയിലെ നിഷ, ബാലൻ, തങ്ക, കറപ്പൻ, പുഷ്പ, നെല്ല എന്നിവരെല്ലാം അധികൃതരുടെ ചതിക്ക് ഇരയായവരാണ്.
ഇപ്പോഴും അവരുടെ ഭൂമിയിൽ ഇവരെല്ലാം താമസിക്കുന്നുണ്ടെങ്കിലും വീടുവെക്കാനോ കൃഷി നടത്താനോ കാരാപ്പുഴ അധികൃതർ സമ്മതിക്കുന്നില്ലെന്ന് ഇവർ പറയുന്നു. പറയത്തക്ക ജോലിയും വരുമാനവുമില്ലാതെ ചെറ്റക്കുടിലുകളിൽ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടുകയാണവർ. കൈക്കൂലി വാങ്ങി പ്രദേശത്തെ ചില പ്രമാണിമാരുടെ തോട്ടങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കിക്കൊടുത്ത ഉദ്യോഗസ്ഥർ അക്വയർ ചെയ്തവയുടെ പട്ടികയിൽ ആദിവാസി കുടുംബങ്ങളുടെ കൈവശ ഭൂമികളെ ഉൾപ്പെടുത്തുകയായിരുന്നത്രെ. ഇതിനെക്കുറിച്ച് ബോധവാന്മാരല്ലാതെ പോയ ആദിവാസി കുടുംബങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു. അണക്കെട്ട് റിസർവോയറിനോട് ചേർന്നു കിടക്കുന്ന പ്രമാണിമാരുടെ തോട്ടങ്ങൾ അക്വയർ ചെയ്യപ്പെടാതെ സുരക്ഷിതമാണിപ്പോഴും. പതിറ്റാണ്ടുകൾക്ക് മുേമ്പ പ്രദേശത്തെ സമ്പന്നരായിരുന്ന ചെട്ടിമാരുടെ ഭൂമിയിലെ അടിയാന്മാരായിരുന്നു ഈ പണിയ കുടുംബങ്ങൾ. അവരുടെ ഭൂമിയിൽ കുടിൽ വെച്ച് താമസിച്ചു എന്നല്ലാതെ കൈവശഭൂമിയുടെ രേഖ ഇവരുടെ പേരിലായിരുന്നില്ല.
അതു ചെട്ടി കുടുംബങ്ങളുടെ പേരിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആ നിലക്ക് അക്വയർ ചെയ്ത ഭൂമിയുടെ നഷ്ട പ്രതിഫലവും ചെട്ടി കുടുംബങ്ങൾ വാങ്ങിയെടുത്തു എന്നാണ് നാട്ടുകാർ പറയുന്നത്. അടിയാന്മാർ ചതിക്കപ്പെട്ടു. പണിയ കുടുംബങ്ങളുടെ ൈദന്യാവസ്ഥ കണ്ട് അലിവു തോന്നിയ ഏതോ പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥൻ മുൻകൈയടുത്ത് വർഷങ്ങൾക്കു മുമ്പ് ഇവർക്ക് 70 സെൻറ് വീതം സ്ഥലം അളന്നുതിരിച്ച് നൽകുകയും വീട് വെക്കാൻ ഫണ്ട് അനുവദിക്കുകയും ചെയ്തു. ആദ്യ ഗഡു 50,000 രൂപ ലഭിച്ചതുകൊണ്ട് മൂന്നു നാലു പേർ വീടിന് തറ നിർമിക്കുകയും ചെയ്തു. എന്നാൽ, അതും ഇടക്കുവെച്ച് കാരാപ്പുഴ അധികൃതർ വന്നു തടഞ്ഞു. ഭൂമിയും അന്തിയുറങ്ങാൻ ഒരു വീടുമില്ലാതെ ഇന്നും ചോർന്നൊലിക്കുന്ന കൂരകളിൽ കഴിയുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.