സുൽത്താൻ ബത്തേരി: സർവജന ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെ റിൻ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അഞ്ചാംദിവസവും പ്രതിഷേധം അണയുന്നില്ല. തിങ്കളാഴ്ച രാവിലെ സ്കൂളിൽ എത്തിയ വിദ്യാർഥികൾ ഷഹലയുടെ ഫോട്ടോയും കൈയിലേന്തി സ്കൂൾ ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അമ്പതോളം വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അധ്യാപകരുടെ വാഹനങ്ങൾ കോമ്പൗണ്ടിൽ കയറ്റരുതെന്നും കുറ്റക്കാരായവരെ സർവിസിൽനിന്നു പുറത്താക്കണമെന്നും സ്കൂളിൽ പി.ടി.എ ഒഴിവാക്കി മാനേജ്മെൻറ് കമ്മിറ്റി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഇതിനിടെ സ്കൂളിലെത്തിയ രക്ഷിതാക്കൾ കുട്ടികളോട് സമരം അവസാനിപ്പിക്കണമെന്നും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണന്നും പറഞ്ഞു. എന്നാൽ തങ്ങൾ ഉന്നയിക്കുന്ന കാര്യത്തിൽ ഉറപ്പുലഭിച്ചാൽ മാത്രമേ പിന്മാറൂ എന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നു.
ഇതിനിടെ സ്കൂളിലെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിദ്യാർഥികളുടെ അടുത്തെത്തി പരാതി കേൾക്കുകയും വിദ്യാർഥികൾ ഒപ്പിട്ട നിവേദനം സ്വീകരിക്കുകയും ചെയ്തു. നിലവിലെ പ്രശ്നങ്ങൾ ഗൗരവത്തോടെ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും പരിഹാരമുണ്ടാക്കാമെന്നും മന്ത്രി ഉറപ്പുനൽകി. തുടർന്ന് സംയുക്തമായി യുവജന സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രതിഷേധപ്രകടനം നടത്തിയതിനുശേഷം ടൗൺ വഴി എ.ഇ.ഒ ഓഫിസിലെത്തി. പി.ടി.എ പിരിച്ചു വിടണമെന്നും കുറ്റക്കാരായ അധ്യാപകരുടെ പേരിൽമാത്രം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എ.ഇ.ഒ, എം.എൽ.എ, ഡി.ഡി.ഇ എന്നിവർക്ക് നിവേദനവും നൽകി. പി.ടി.എ ഗോ ബാക്ക് വിളിച്ചാണ് വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയത്. വിദ്യാർഥികളുടെ ആവശ്യങ്ങളിന്മേൽ അന്വേഷിച്ച് നടപടികൾ എടുക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.