കൽപറ്റ: 1980 നവംബർ ഒന്നിന് സംസ്ഥാനത്തെ 12ാമത്തെ ജില്ലയായ വയനാടിന് വെള്ളിയാഴ്ച പിറന്നാൾ. കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ ഭാഗമായിരുന്ന വയനാട്, ജില്ല പദവിയിൽ 39 വർഷങ്ങൾ പിന്നിട്ടു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ രംഗങ്ങളിൽ പരാധീനതകൾ ജില്ലയെ പിന്തുടരുേമ്പാഴും വയനാട്ടുകാർ പ്രതീക്ഷ കൈവിടുന്നില്ല. ആദിവാസികളുടെയും തോട്ടംതൊഴിലാളികളുടെയും ജീവിതം ഇന്നും ദുരിതത്തിൽതന്നെ തുടരുകയാണ്. പണിയ, നായ്ക്ക, ഊരാളി തുടങ്ങിയ ഗോത്ര വിഭാഗങ്ങളാണ് സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക രംഗങ്ങളിൽ ദുരിതം പേറുന്നത്. മദ്യവിപത്തിെൻറ നടുവിലാണ് പല ആദിവാസി സമൂഹങ്ങളും. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളുമായി അവരുടെ കാത്തിരിപ്പ് തുടരുകയാണ്. ഒട്ടേറെ രംഗങ്ങളിൽ വയനാട് ജില്ല വികസന രംഗത്ത് മുന്നേറിയിട്ടുണ്ട്. എന്നാൽ, ആവശ്യങ്ങളും പരാതികളും നിരവധിയാണ്.
സർക്കാർ മെഡിക്കൽ കോളജ് എന്ന് വരും? ചുരം ബദൽ റോഡ് സാധ്യമാവുമോ? ദേശീയപാതയിലെ യാത്ര വിലക്കുകൾ നീങ്ങുമോ? ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗ ശല്യം ഇങ്ങനെ എത്രനാൾ ജനങ്ങൾക്ക് സഹിക്കാനാവും? കാർഷികോൽപന്നങ്ങൾക്ക് ന്യായവില എങ്ങനെ ഉറപ്പാക്കും? കടക്കെണിയിൽ കഴിയുന്ന കർഷകരുടെ ആശങ്കകൾ എങ്ങനെ പരിഹരിക്കും? മഴക്കെടുതികളും കാലാവസ്ഥമാറ്റവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ മുറിവുകൾക്ക് പരിഹാരമുണ്ടാവുമോ? പുത്തുമല ദുരന്തങ്ങൾ പോലുള്ള തീരാദുഃഖങ്ങൾ ആവർത്തിക്കുേമാ? ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് നടുവിലാണ് വയനാട് ജില്ല. വനവും വന്യജീവികളും മനുഷ്യരും സംരക്ഷിക്കപ്പെടുന്ന നിയമങ്ങളും ചട്ടങ്ങളുമാണ് ആവശ്യം. അതിനുവേണ്ടിയുള്ള മുറവിളിയാണ് ഉയർന്നുകേൾക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തും ചികിത്സ മേഖലയിലും വിനോദസഞ്ചാര മേഖലയിലും വയനാടിന് ഇനിയും മുന്നോട്ട് കുതിക്കണം. മണ്ണും കൃഷിയും സംരക്ഷിക്കപ്പെടണം. വയനാടൻ പച്ചപ്പും കാർഷിക വിളകളും സമാധാന അന്തരീക്ഷവും നിലനിർത്തണം. വയനാടൻ തനിമ നിലനിർത്തി മാത്രമേ പ്രതാപം തിരിച്ചുപിടിക്കാനാവൂ. അടിത്തട്ടിൽ കിടക്കുന്ന ഗോത്രജനവിഭാഗത്തെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾതന്നെ ഇനിയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.