മുപ്പൈനാട്: പഞ്ചായത്തിലെ ചെല്ലങ്കോട് വാർഡിൽ ശേഖരൻകുണ്ട് കാട്ടുനായ്ക കോളനിയില െ ദുരിതങ്ങൾക്ക് ഇനിയും പരിഹാരമായില്ല. മേപ്പാടി ഫോറസ്റ്റ് സെക്ഷനോട് ചേർന്ന് നീ ലിമല വനഭാഗത്ത് വലിയ പ്രതിസന്ധികൾക്കിടയിലാണ് കോളനിവാസികൾ ജീവിതം തള്ളിനീക്കുന്നത്. 2006ലെ വനാവകാശ നിയമം അനുസരിച്ച് സർക്കാർ നൽകിയ ഭൂമിയിൽ കഴിയുന്ന കോളനിക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയിെല്ലന്ന് കോളനിക്കാർ പറയുന്നു. വനാവകാശ നിയമ പ്രകാരം കോളനിക്കാർക്ക് ഉപജീവനത്തിനായി വനത്തിൽനിന്നു വനോൽപന്നങ്ങൾ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനും നാളിതുവരെയായിട്ടും നടപടിയില്ല. സർക്കാറും വനംവകുപ്പും ആദിവാസികളെ കബളിപ്പിക്കുകയാണെന്ന ആക്ഷേപം ശക്തമായി. വർഷങ്ങൾ പഴക്കമുള്ള വീടുകൾ മാറ്റി പുതിയത് നിർമിക്കുന്നതിന് നടപടിയില്ല.
കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട 21 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വീട്, വെള്ളം, വെളിച്ചം എന്നിവ ഇപ്പോഴും അന്യമാണ്. അടിസ്ഥാന സൗകര്യമായ ശൗചാലയം നിർമിച്ചിട്ടില്ല. കുടിവെള്ളം ലഭ്യമാക്കാൻ കിണറുകളും പൈപ്പുകളും ഇല്ല. കോളനിയിൽ താമസിക്കുന്നവർക്കു കുടിവെള്ളത്തിന് ഏറെ ദൂരം താണ്ടണം. സമീപത്തെ നീലിമല നീർചോലകളിൽനിന്നുള്ള വെള്ളമാണു ശേഖരിക്കുന്നത്. പ്രളയത്തിനു ശേഷം തൊഴിലില്ലായ്്മ പ്രശ്നവും പലകുടുംബങ്ങളേയും അലട്ടുന്നുണ്ട്. വടുവഞ്ചാൽ ചിത്രഗിരി ജങ്ഷനിൽനിന്നു മൂന്നു കിലോമീറ്ററോളം കുത്തനെ കയറ്റം കയറിയാൽ എത്തുന്ന ശേഖരൻകുണ്ട് കോളനിയിൽ വന്യമൃഗ ശല്യവും രൂക്ഷമാണ്. ആനയും പന്നിയും മറ്റും ഇവരുടെ ജീവന് ഭീഷണി ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.