വെള്ളമുണ്ട: ലക്ഷങ്ങൾ മുടക്കി ടാങ്കും പൈപ്പും, പൊതു ടാപ്പുകളും സ്ഥാപിച്ചിട്ട് മാസങ്ങൾ ക ഴിഞ്ഞിട്ടും വെള്ളമെത്തിക്കാൻ നടപടിയില്ല. വെള്ളമുണ്ട പഞ്ചായത്തിലെ പിലാച്ചാൽ ആദിവാസി കോളനിവാസികളാണ് മഴക്കാലത്തും വെള്ളത്തിന് നെട്ടോട്ടമോടുന്നത്.കുടിവെള്ളമില്ലെന്ന കോളനിവാസികളുടെ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പദ്ധതികളെല്ലാം കരാറുകാർക്കും ഉദ്യോഗസ്ഥർക്കും പണം തട്ടാനുള്ള വെള്ളാനകൾ മാത്രം ആവുകയാണ്. പൈപ്പുകളും ടാങ്കുകളും സ്ഥാപിക്കുകയും എന്നാൽ, കൃത്യമായ വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കാത്തതും ആണ് പ്രശ്നം. കോളനിക്കാർ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ ശരിയാക്കാം എന്ന മറുപടി അല്ലാതെ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
മലയിൽ നിന്നും വെള്ളമെടുക്കുന്ന കുടിവെള്ള പദ്ധതി ഇവിടെ മുമ്പ് വനംവകുപ്പ് സ്ഥാപിച്ചിരുന്നു. തോട്ടം നനക്കാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളമെടുത്ത് തുടങ്ങിയതോടെ പദ്ധതി നിലച്ചു. കോളനിക്ക് സമീപത്ത് സ്ഥാപിച്ച പഞ്ചായത്ത് കിണറിലും വേനൽ തുടങ്ങുന്ന സമയം മുതൽ വെള്ളം കിട്ടാതായതോടെ ഒരു കിലോമീറ്റർ ദൂരെ ഉള്ള കിണറിൽ നിന്നാണ് ഇവർ വെള്ളം കൊണ്ടു വരുന്നത്. കോളനിക്ക് സമീപം കാടുമൂടി ഉപയോഗശൂന്യമായ മറ്റൊരു കിണറുമുണ്ട്. ഇതു നന്നാക്കാനോ, മറ്റേതെങ്കിലും തരത്തിൽ ടാങ്കിലേക്ക് വെള്ളമെത്തിക്കാനോ അധികൃതർ തയാറായിട്ടില്ല. മഴക്കാലത്തും വേനലിലും കുടിവെള്ളത്തിന് കിലോമീറ്റർ താണ്ടേണ്ട അവസ്ഥയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.